Tuesday, August 14, 2018

അബ്ദുള്ളാ പാത്രിയര്‍ക്കീസ് തിരികെ പോകുന്നു

225. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ അവര്‍കള്‍ ആലുവായില്‍ താമസിച്ചുകൊണ്ടു തന്‍റെ യാത്രയുടെ ദിവസം നിശ്ചയിച്ചു എല്ലാ പള്ളികള്‍ക്കും കല്പന അയച്ചതനുസരിച്ചു വടക്കന്‍ പള്ളിക്കാരും തെക്കരില്‍ അപൂര്‍വ്വം ചിലരും ആലുവായില്‍ കൂടുകയും പലരും പണം വച്ചു കൈമുത്തുകയും ചെയ്തു. ആ സമയം സമാധാന മാര്‍ഗ്ഗമാലോചിക്കാനെന്നുള്ള ഭാവത്തില്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എറണാകുളത്തു എത്തി ഒരു വീട് കൂലിക്കെടുത്തു എട്ടു പത്തു ദിവസത്തോളം അവിടെ താമസിച്ചുംകൊണ്ടു കൊച്ചി പോലീസ് സൂപ്രണ്ട് എം. എ. ചാക്കോ, ചെറിയമഠത്തില്‍ കത്തനാര്‍ മുതലായ ദൂതന്മാരെ ബാവായുടെ അടുക്കല്‍ അയച്ചതില്‍ ലൗകികാധികാരം സമ്മതിച്ചു ഉടമ്പടി കൊടുക്കയും മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ഒഴിഞ്ഞു ഒരു ഇടവക മെത്രാന്‍സ്ഥാനം സ്വീകരിക്കുകയും സെമിനാരിയുടെ കൈവശം ഒഴിഞ്ഞു കൂറിലോസ് മെത്രാനെ ഏല്പിക്കയും ചെയ്യുന്നപക്ഷം മുടക്ക് തീര്‍ക്കാമെന്നു ബാവാ കല്പിക്കയാല്‍ ദീവന്നാസ്യോസ് അതിനു സമ്മതമില്ലാതെ തമ്മില്‍ കാണാതെ പിരിഞ്ഞു. യാത്രദിവസങ്ങളില്‍ പലരും വന്നു ബാവായ്ക്കു പണം വച്ചു കൈ മുത്തി കടശ്ശി 1911 ഒക്ടോബര്‍ 14-നു 1087 കന്നി 28-നു ബാവാ ആലുവായില്‍ നിന്നു ബോംബേയ്ക്കു തീവണ്ടിമാര്‍ഗ്ഗം പുറപ്പെട്ടു. പള്ളിയില്‍ നിന്നു സ്റ്റേഷന്‍ വരെ വളരെ വെള്ളിക്കുരിശ്, കൊട, കൊടി മുതലായ ആഘോഷങ്ങളോടുകൂടെയാണ് ബാവായെ യാത്രയയച്ചത്. രണ്ടു മൂവായിരം ജനങ്ങളും ഹാജരുണ്ടായിരുന്നു. എന്‍റെ ജ്യേഷ്ഠപുത്രന്‍ മാത്തു ഫീലിപ്പോസിനെ ബാവായെ യാത്രയയപ്പാന്‍ എന്‍റെ പ്രതിപുരുഷനായി അയച്ചിട്ടുണ്ടായിരുന്നു. അവന്‍ ഷൊര്‍ണ്ണൂര്‍ വരെ പോയി ബാവായെ അയച്ചേച്ചു തിരിച്ചു പോന്നു. ഫ്രാന്‍സില്‍ തയിപ്പിച്ചതും ഏകദേശം അഞ്ചു പവന്‍ വിലയുള്ളതുമായ ഒരു കസവിന്‍റെ വേലയുള്ള ശീലമുടി എന്‍റെ സമ്മാനമായി ഈ സമയത്തു ടി ഫീലിപ്പോസിന്‍റെ പക്കല്‍ ഞാന്‍ കൊടുത്തയയ്ക്കയും അത് ബാവായ്ക്കു കൊടുക്കയും ചെയ്തു. ബാവായ്ക്കു അത് വളരെ തൃപ്തിപ്പെട്ടതായി കല്പിക്കയും എനിക്കു മറുപടി അയക്കയും ചെയ്തു. എന്‍റെ സ്ഥാത്തിക്കോനും ഈ സമയത്ത് ഫീലിപ്പോസ് വശം ബാവാ കൊടുത്തയച്ചു. പഴയ സെമിനാരി കേസില്‍ പാലക്കുന്നത്തു മെത്രാനോടു സ്ഥാനചിഹ്നങ്ങള്‍ ഒഴിപ്പിച്ചു വാങ്ങിയപ്പോള്‍ അവര്‍ വെച്ചൊഴിഞ്ഞ ഒരു ചെറിയ വെള്ളി അംശവടി ബാവായുടെ കൈവശം വന്നത് ഞാന്‍ സ്ഥാനമേറ്റപ്പോള്‍ തല്‍ക്കാല ഉപയോഗത്തിനായി ഞാന്‍ ബാവായോടു വായ്പ വാങ്ങിച്ചിരുന്നു. എങ്കിലും ബാവായുടെ യാത്രസമയം അത് തിരിച്ചുവാങ്ങാതെ ഞാന്‍ ഉപയോഗിച്ചുകൊള്ളുന്നതിനു അനുവദിച്ചു എനിക്ക് വിട്ടുതന്നു. ബാവാ ബോംബെയില്‍ നിന്നു കപ്പല്‍ കയറുന്നതു അടുത്ത ശനിയാഴ്ച (അതായതു 1911 ഒക്ടോബര്‍ 21-നു) ആകുന്നു. ഈ ബാവായുടെ വരവുകൊണ്ടു മലങ്കരസഭയില്‍ ഒരു വലിയ ഭിന്നതയും കക്ഷിവഴക്കും മേല്‍ വലിയ വ്യവഹാരങ്ങള്‍ക്കുള്ള അടിസ്ഥാനവും ഇട്ടു എന്നല്ലാതെ യാതൊരു ഗുണവും മലങ്കരയ്ക്കു ഉണ്ടായെന്നു പറയാനില്ല. എനിക്കു തന്നിരിക്കുന്ന സ്ഥാത്തിക്കോന്‍ മലങ്കരയുള്ള ക്നാനായ സമുദായത്തിലെ പള്ളികള്‍ക്കും ടി സമുദായത്തില്‍ മേല്‍ ഉണ്ടാകുന്ന പള്ളികള്‍ക്കുമായിട്ടാകുന്നു. എന്‍റെ ഇടവകയുടെ പേര്‍ മലങ്കര കോട്ടയം ക്നാനായ ഇടവക എന്നാകുന്നു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...