Saturday, February 2, 2019

തൊഴിയൂര്‍ പള്ളി വ്യവഹാരവും പുലിക്കോട്ടില്‍ യൗസേപ്പ് കത്തനാരും


122. 21 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം അഞ്ഞൂരെന്നും തൊഴിയൂരെന്നും പറയുന്ന പള്ളിയില്‍ പാര്‍ത്തിരുന്ന കൂറിലോസ് ഗീവറുഗീസ് മെത്രാന്‍ 1856 മത മിഥുന മാസം 2-നു കൊല്ലം 1031-മാണ്ടു മിഥുന മാസം 2-നു ശനിയാഴ്ച മരിച്ചു ആ പള്ളിയില്‍ തന്നെ അടക്കുകയും ചെയ്തു. അന്ന് ഊര്‍ശ്ലേമിന്‍റെ ബാവാ തുമ്പമണ്‍ പള്ളിയിലും കൂറിലോസ് ബാവാ തിരുവല്ലാ പള്ളിയിലും അത്താനാസ്യോസ് മത്തിയൂസ് മെത്രാപ്പോലീത്താ നിരണത്തു പള്ളിയിലും ആയിരുന്നതിനാല്‍ ഉടനെ മെത്രാപ്പോലീത്താ ആഞ്ഞൂരെക്കു പോകയും പുറകെ കൂറിലോസ് ബാവായും പോകയും ചെയ്തു. 

123. കഴിഞ്ഞുപോയ മെത്രാനു പകരം ഒരാളെ മെത്രാനാക്കി തൊഴിയൂര്‍ പാര്‍പ്പിക്കണമെന്നു മെത്രാപ്പോലീത്താ ഭാവിച്ചാറെ ആയതിനു കൂറിലോസ് ബാവായ്ക്കു മനസ്സില്ലാതെ ബാവാ തന്നെ പാര്‍ത്തുകൊള്ളാമെന്നു പറകയാല്‍ ആയതിനു തമ്മില്‍ ചേരാതെ വിവദിക്കയും മെത്രാനെ ഉണ്ടാക്കണമെന്നു നിശ്ചയിച്ച ദിവസം ആയതു നടത്താതെയിരിക്കുന്നതിനുവേണ്ടി ബാവായും ഈയപ്പനും തമ്മില്‍ ചേര്‍ന്ന് വഴക്കിനു കുന്നംകുളങ്ങര നിന്നും ആള്‍ ശേഖരപ്പെട്ടു വന്നാറെ ആയതു മെത്രാപ്പോലീത്താ കണ്ടു കമ്പനി ചാവക്കാട്ടു താലൂക്കില്‍ ബോധിപ്പിച്ചു തഹസീല്‍ദാര്‍ മുതലായ ആളുകള്‍ വന്നു ശേഖരപ്പെട്ട് ആളുകളെ പിടിപ്പിച്ചു കൊണ്ടുപോയി വിസ്താരം ചെയ്കയും ചെയ്തു. 

124. തൊഴിയൂരെ മുതലിനു ബാവായ്ക്കു സംഗതി ആകുന്നുയെന്നും മറ്റും ബാവായും കുന്നംകുളങ്ങര പനയ്ക്കല്‍ ഈയപ്പന്‍ മുതല്‍പേരും കൂടി കോഴിക്കോട്ടു ഹര്‍ജി ബോധിപ്പിച്ചു രണ്ടുപക്ഷക്കാരും നാലഞ്ചു മാസം പാലക്കാട്ടുശേരില്‍ പോയി പാര്‍ത്തു വിസ്തരിച്ചു രണ്ടു പക്ഷക്കാരും ഏറിയ രൂപായും ചിലവിട്ടു വഴക്കു പറഞ്ഞാറെ മുന്‍ നടന്നുവന്നപ്രകാരം തൊഴിയൂര്‍ക്കാരു തന്നെ നടപ്പാനും ബാവായ്ക്കും മറ്റും അവകാശമുണ്ടെങ്കില്‍ സിവില്‍ എന്ന അദാലത്തായി ബോധിപ്പിപ്പാനും സംഗതിയെന്നു ജോയിന്‍റ് മജിസ്ട്രേറ്റ് തീര്‍ച്ചയാക്കി സെഷന്‍സ് കോര്‍ട്ട് അനുവദിക്കയും കൊണ്ടു മെത്രാപ്പോലീത്താ കോട്ടയത്തു പോരികയും ബാവാ വടക്കുതന്നെ പാര്‍ക്കയും ചെയ്തുവരുന്നു. 

130. തൊഴിയൂര്‍ പള്ളിയിലെ മുതല്‍ ഇടപെട്ടും മലയാളത്തെ മെത്രാന്‍റെ സ്ഥാനം ഇടപെട്ടും 1857 നു 1032 മാണ്ടു മീന മാസം 23-നു കൂറിലോസ് ബാവാ കോഴിക്കോട്ടു ജില്ലാ സിവില്‍ കോടതിയില്‍ എട്ടു പ്രതികളുടെ പേരില്‍ അന്യായം വച്ചു. 

ആവലാധിയിലുള്ള പ്രതികളുടെ പേരുവിവരം: 

ഒന്നാം പ്രതി അത്താനാസ്യോസ് മെത്രാപ്പോലീത്താ. സ്ഥാനത്തില്‍ നിന്നും നീക്കപ്പെട്ടിട്ടുള്ള പാലക്കുന്നത്ത് മത്തായി എന്നു. 

രണ്ടാം പ്രതി കൊച്ചിയില്‍ ശീമയില്‍ ..... കോവിലകത്തുംവാതുക്കല്‍ കുന്നംകുളങ്ങര പ്രവൃത്തിയില്‍ ആലത്തൂര്‍ മുറിയില്‍ ഉള്ള ആളായ ഇപ്പോള്‍ ... ആലത്തൂര്‍ അംശത്തില്‍ പാര്‍ക്കും പനയ്ക്കല്‍ ഇട്ടൂപ്പ് കത്തനാര്‍ (അതായത് 120 മത ലക്കത്തില്‍ കാണുന്നപ്രകാരം വാഴിച്ച പുത്തന്‍ മെത്രാന്‍ ആകുന്നു).

മൂന്നാം പ്രതി വാഴപ്പള്ളി യാക്കോബ് കത്തനാര്‍. 
നാലാം പ്രതി താന്നിക്കല്‍ പൗലോസ് കത്തനാര്‍.
അഞ്ചാം പ്രതി ചൊവ്വല്ലൂര്‍ ചുമ്മാര്‍.
ആറാം പ്രതി അയ്യംകുളങ്ങര വര്‍ഗീസ്.
ഏഴാം പ്രതി മണ്ടുമ്പാല്‍ ഗീവര്‍ഗീസ് കത്തനാര്‍.
എട്ടാം പ്രതി കുന്നംകുളങ്ങരെ വര്‍ഗീസ്.

മെത്രാപ്പോലീത്തായ്ക്കു വന്ന നോട്ടീസിനു പകര്‍പ്പ്.

കോഴിക്കോട്ടു ജില്ലാ സിവില്‍ കോടതിയില്‍ 1857-ല്‍ ആറാം നമ്പ്ര 1. 

അന്യായക്കാരന്‍ മലയാളത്തിലുള്ള സുറിയാനിക്കാരുടെ മാര്‍ കൂറിലോസ്           യൂയാക്കീം മെത്രാപ്പോലീത്താ. 

വക്കീല്‍ വെങ്കിടേശ്വരയ്യര്‍. 

പ്രതികള്‍: 1. പാലക്കുന്നത്ത് മത്തായി. വേറെ 7. 
തിരുവിതാംകോട് സംസ്ഥാനത്ത് കോട്ടയത്ത് മണ്ടപത്തുംവാതുക്കല്‍ കോട്ടയത്തു സെമിനാരിയില്‍ പാര്‍ക്കും പാലക്കുന്നത്ത് മത്തായിക്കു എഴുതിയ നോട്ടീസ്. ചാവക്കാട്ടു താലൂക്ക് പടയത്തൂര്‍ അംശത്തില്‍ പാര്‍ക്കും മലയാളത്തിലുള്ള സുറിയാനിക്കാരുടെ മാര്‍ കൂറിലോസ് യൂയാക്കീം മെത്രാപ്പോലീത്താ. വക്കീല്‍ മുഖാന്തരം തന്‍റെയും മറ്റും മേല്‍പണ്ടങ്ങള്‍ മുതലായതിന്‍റെ വില വാങ്ങി കൊടുപ്പാനും വകകളിന്‍മേലും ചമയങ്ങളിന്‍മേലും ഉള്ള തേര്‍ച്ചപ്പെടുത്തുവാനും മെത്രാപ്പോലീത്താ എന്ന സ്ഥാനം സ്ഥാപിപ്പാനും ഈ കോടതിയില്‍ വ്യവഹാരപ്പെട്ടിരിക്കുന്ന വിവരം തന്നെ അറിയിച്ചിരിക്കുന്നു. 

188. 167 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം രണ്ടാമത് നമ്പ്ര് പതിഞ്ഞു പാലക്കുന്നന്‍ മുതലായ പ്രതികളുടെ വക്കീല്‍ ഹാജരായശേഷം യാതൊരു പള്ളികള്‍മേലും പാത്രിയര്‍ക്കീസ് ബാവായ്ക്കു അധികാരമില്ലെന്നും തൊഴിയൂര്‍ പള്ളിമേല്‍ പ്രത്യേകം ഒട്ടുംതന്നെ അധികാരമില്ലെന്നും തൊഴിയൂര്‍ പള്ളി അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവായുടെ കീഴല്ലാത്ത വേറെ ഒരു സഭയാകുന്നു എന്നും ആരെങ്കിലും പാത്രിയര്‍ക്കീസിന്‍റെ അടുക്കല്‍ ചെന്നു പഠിത്വമുള്ളവരെന്നു കണ്ടാല്‍ മെത്രാന്‍റെ സ്ഥാനം കൊടുക്കയും നാട്ടിന്‍റെ രാജാവിന്‍റെ മനസുപോലെ നടക്കയും നടത്തിക്കയും പതിവാകുന്നു എന്നും നേരല്ലാതെ എഴുതി വെയ്ക്കയില്‍ പാത്രിയര്‍ക്കീസ് ബാവായ്ക്കു അധികാരമുണ്ടെന്നു അന്യായക്കാരനും അധികാരമില്ലെന്നു പ്രതികളും തെളിയിച്ചു കൊടുക്കണമെന്നും സിവില്‍ കോര്‍ട്ടില്‍ നിന്നും കല്പിക്കയാല്‍ വാദി വക്കീല്‍ കോഴിക്കോട്ടു കാരംപള്ളി കുറിപ്പ് എന്നെ കൂടി സാക്ഷി ബോധിക്കയാല്‍ ഞാനും കണ്ടനാട്ടു ശീമോന്‍ കത്തനാരും തുകലന്‍ മത്തായി കത്തനാരും കുറുപ്പുംപടി വെളിയത്ത് കത്തനാരും മുളന്തുരുത്തില്‍ കൂനവള്ളി മൂത്ത കത്തനാരും കുന്നംകുളങ്ങര കാക്കു കത്തനാരും ഒരുമിച്ച് 1861 നു 1037-മാണ്ടു ധനു മാസം 10-നു കോട്ടയത്തു നിന്നും കോഴിക്കോട്ടു ചെന്നശേഷം നാലുപേര് സാക്ഷി എഴുതിയാല്‍ മതിയെന്ന് പറയുകയാല്‍ 1836 നു കൊല്ലം 1011 മാണ്ടു മകര മാസം 5-നു മാവേലിക്കര പള്ളിയില്‍ സുന്നഹദോസ് കൂടി എഴുതിയ പടിയോലപ്രകാരം ആദിയിങ്കല്‍ പാത്രിയര്‍ക്കീസില്‍ നിന്നു മേല്പട്ടക്കാരെ അയച്ച പാത്രിയര്‍ക്കീസിന്‍റെ ചിലവിനാലും വഴിപാടുകളാലും പള്ളികള്‍ പണിയപ്പെട്ടു അവരുടെ വസ്തുക്കളാല്‍ അലങ്കരിക്കപ്പെട്ടു ഇരിക്കുന്നതിനാല്‍ എല്ലാ സുറിയാനി പള്ളികള്‍ക്കും പാത്രിയര്‍ക്കീസ് മേലധികാരി ആയിരിക്കുന്നതുമല്ലാതെ പാത്രിയര്‍ക്കീസിനാല്‍ അയയ്ക്കപ്പെട്ടിരുന്ന 25 മത ലക്കത്തില്‍ പറയുന്നപ്രകാരമുള്ള ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ കാട്ടുമങ്ങാട്ടു ഗീവറുഗീസ് റമ്പാനു മെത്രാന്‍ സ്ഥാനവും ഏറിയ മുതലും കൊടുത്തു തൊഴിയൂര്‍ പള്ളി പണിയിച്ചിരിക്കുന്നതിനാല്‍ പ്രത്യേക അധികാരമുണ്ടെന്നും പിന്നീട് ബാവാമാര്‍ക്കു വരുന്നതിനു പ്രയാസമായിരുന്നതിനാല്‍ കാട്ടുമങ്ങാടന്‍ എഴുതി അയച്ച് അനുവാദം വരുത്തി ആക്കിടിങ്ക മെത്രാനായി ചീരനെ വാഴിച്ചു എന്നും ചീരന്‍ അനുവാദം വരുത്തി ആക്കുടിങ്ക മെത്രാനായി കിടങ്ങനെ വാഴിച്ചു എന്നും കിടങ്ങന്‍ അനുവാദം വരുത്തി പുലിക്കോട്ടു മെത്രാനെയും പുന്നത്ര മെത്രാനെയും ചേപ്പാട്ടു മെത്രാനെയും ആക്കടിങ്കായി വാഴിച്ചു എന്നും ചേപ്പാട്ടു മെത്രാന്‍ അനുവാദം വരുത്തി ഇപ്പോള്‍ തൊഴിയൂര്‍ മരിച്ചുപോയ കൂറിലോസ് ഗീവറുഗീസ് മെത്രാനെ ആക്കടിങ്കായിട്ടു വാഴിക്കയും അയാള്‍ അനുവാദം വരുത്തി വാഴിക്കാതെ മരിക്കയും പാലക്കുന്നന്‍റെ അഴിമതി നിമിത്തം അയാളെ സ്ഥാനത്തുനിന്നും തള്ളി അയാള്‍ക്കു പകരമായി മാര്‍ കൂറിലോസ് യൂയാക്കീം ബാവായെ അയക്കയും ആ ദേഹം പള്ളികള്‍ ഭരിക്കയും ചെയ്തുവരുമ്പോള്‍ തള്ളപ്പെട്ടിരിക്കുന്ന പാലക്കുന്നത്തു മത്തായി എന്നവന്‍ തൊഴിയൂര്‍ ചെന്നു പള്ളിയും മുതലും അമര്‍ത്തുവാന്‍ വേണ്ടി ആലത്തൂക്കാരനെ മെത്രാന്‍റെ വേഷം ധരിപ്പിക്കയും ചെയ്തിരിക്കുന്നു എന്നും മറ്റും ഞാനും വെളിയത്ത് കോരത് കത്തനാരും ശീമോന്‍ കത്തനാരും കാക്കു കത്തനാരും സാക്ഷിമൊഴി എഴുതിവെയ്ക്കയും അപ്രകാരം ബാവായും എഴുതിവെയ്ക്കയും ചെയ്ത് കുംഭ മാസം 2-നു കോട്ടയത്തു വന്നുചേരുകയും ചെയ്തു. 

196. 188 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം കോഴിക്കോട്ടു രണ്ടാമതു നമ്പ്ര ..... വിസ്തരിച്ചാറെ ..... വാദിസാക്ഷികളും ........... തെളികയും പ്രതിസാക്ഷികളു ....... തെളിഞ്ഞു യോജിപ്പാകാതെ തീരുകയും ചെയ്തിരിക്കുമ്പോള്‍ പ്രതിപക്ഷത്തിലോട്ടുള്ള ശുപാര്‍ശ കൊണ്ടു സാക്ഷികള്‍, ആധാരങ്ങള്‍ മുതലായതിന്‍റെ തെളിവുകള്‍ വിധിയില്‍ കാണിക്കാതെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനു വേദസംബന്ധമായും മറ്റും യാതൊരു അധികാരവും ഇല്ലെന്നു പ്രതികള്‍ ധിക്കരിച്ചു പറഞ്ഞിരിക്കുമ്പോള്‍ വാദിക്കു പാത്രിയര്‍ക്കീസില്‍ നിന്നു കിട്ടിയിരിക്കുന്ന മെത്രാപ്പോലീത്താ സ്ഥാനം തൊഴിയൂര്‍ പള്ളിയില്‍ സ്ഥിരപ്പെടുത്തുവാന്‍ പാടില്ലായെന്നു മുതലിന്‍റെ അധികാരം സഭയ്ക്കു ആകുന്നു എന്നും 1862 മത മേട മാസത്തില്‍ തീര്‍പ്പാക്കുകയും ചെയ്തു. 

202. 196 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം കോഴിക്കോട്ടു സിവില്‍ കോര്‍ട്ടില്‍ ഉണ്ടായ തീര്‍പ്പിനെക്കുറിച്ച് മദ്രാസ് സദര്‍കോര്‍ട്ടില്‍ 1862 മത 23 മത നമ്പ്രില്‍ അപ്പീല്‍ ചെയ്ത് പ്രതികളാകുന്ന പാലക്കുന്നന്‍ മുതല്‍പേര്‍ക്കു സമന്‍ വരികയും ചെയ്തു. ഈ വ്യവഹാര കാര്യത്തിനു ആദ്യം മുതല്‍ പ്രധാനമായിട്ടു അദ്ധ്വാനം ചെയ്യുന്നത് മൂന്നാമത് ലക്കത്തില്‍ പറഞ്ഞിരിക്കുന്ന മെത്രാപ്പോലീത്തായുടെ അനന്തിരവന്‍ ഇട്ടൂപ്പ് കത്തനാരുടെ അനന്തിരവനാകുന്ന പുലിക്കോട്ടില്‍ കൊച്ചു യൗസേപ്പ് കത്തനാര്‍ ആകുന്നു. 
208. 202 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം മദ്രാസ് സദര്‍ കോടതിയില്‍ അപ്പീലായി ബോധിപ്പിച്ച് വിസ്തരിച്ചാറെ അവിടെയും സിവില്‍ കോര്‍ട്ടിലെ തീര്‍പ്പുപോലെ ആക്കുകയും ചെയ്തു. 

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

ഇങ്ങനെ ഇരിക്കുമ്പോള്‍ മുന്‍ 1031-ാമാണ്ട് അഞ്ഞൂര് പള്ളിയില്‍ ഉണ്ടായ വ്യവഹാരം കോഴിക്കോട്ട് സിവില്‍ കോര്‍ട്ടില്‍ വിസ്തരിച്ച് സാക്ഷിയായി കോട്ടയത്ത് വലിയപള്ളിയില്‍ എടവഴിക്കല്‍ ഫീലിപ്പോസ് കത്തനാരച്ചനെയും കുറുപ്പംപടിക്കല്‍ എടവകയില്‍ വെളിയത്ത് കോരത് കത്തനാരച്ചനെയും മണ്ണത്തൂര്‍ പള്ളിയില്‍ തോലാനിക്കുന്നില്‍ ആദായി കത്തനാരച്ചനെയും കണ്ടനാട് പള്ളിയില്‍ തുകലന്‍ മത്തായി കത്തനാരച്ചനെയും ടി പള്ളിയില്‍ കരവട്ട് ശീമോന്‍ കത്തനാരച്ചനെയും ശ്രായിപള്ളിയില്‍ കുറ്റിക്കാട്ടില്‍ ഗീവറുഗീസ് കത്തനാരെയും തെക്കേ ദിക്കില്‍ ബാവാ സാക്ഷിബോധിപ്പിച്ചവരെയും കൂനപ്പള്ളി അബ്രഹാം കത്തനാരെയും കൊണ്ടുപോകുവാന്‍ കുന്നംകുളങ്ങര പനയ്ക്കല്‍ ഇയ്യപ്പന്‍റെ എഴുത്തോടുകൂടി പുലിക്കോട്ടില്‍ യോസേപ്പ് കത്തനാര്‍ വന്നു. 37-ാമാണ്ട് ധനു മാസം 15-ന് കൊച്ചിയില്‍ നിന്ന് കുറ്റിക്കാട്ടില്‍ ഗീവറുഗീസ് കത്തനാര്‍ ഒഴികെ ശേഷം പേരും പോകയും ചെയ്തു. 16-ന് കുന്നംകുളങ്ങര എത്തി 22-ന് അവിടെ നിന്നും കോയി (ഴി) ക്കോടിന് പോയി. ബാവാ കൂടെ ഇല്ലായ്കയാലും  മറ്റ് ചില കാരണത്താലും താമസം ഉണ്ടെന്ന് അറികയാല്‍ ആദായി കത്തനാരച്ചന്‍ കോഴിക്കോട് നിന്ന് തിരിച്ചു പോരികയും ശേഷം പേര്‍ അവിടെ ബാവാ വരുന്നതുവരെയും താമസിച്ചു. ബാവാ മകരമാസം 18-ന് അവിടെ എത്തി. 20-ന് തെക്കു നിന്നും സാക്ഷിയായി പോയവരും കുന്നംകുളങ്ങരെ നിന്ന് സാക്ഷിക്കായി  വന്ന പനയ്ക്കല്‍ യാക്കോബ് കത്തനാര്‍ മുതലായി നാലു പേരും കോടതിയില്‍ ഹാജരായാറെ എടവഴിക്കല്‍ പീലിപ്പോസ് കത്തനാരച്ചനും വെളിയത്ത് കോരത് കത്തനാരച്ചനും കരവട്ട് ശീമോന്‍ കത്തനാരച്ചനും പനയ്ക്കല്‍ യാക്കോബ് കത്തനാരച്ചനും  സാക്ഷി എഴുതുകയും അവര്‍ എഴുതിയതില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ അധികാരത്തിന്‍കീഴ് സകല സുറിയാനിപ്പള്ളികളും ആകുന്നു എന്നും അഞ്ഞൂര്‍ പള്ളി ഗ്രിഗോറിയോസ് ബാവായുടെ മുതല്കൊണ്ട് കാട്ടുമങ്ങാടന്മാര്‍ പണിയിച്ചിരിക്കുന്നു എന്നും മേല്‍പറഞ്ഞ അഞ്ഞൂര്‍പള്ളി മുതലായ പള്ളികള്‍ പാത്രിയര്‍ക്കീസിന്‍റെ കല്പനയോടു കൂടെ വന്നിരിക്കുന്ന കൂറിലോസ് ബാവായുടെ കൈവശത്തില്‍ ഏല്പിക്കേണ്ടതാകുന്നു എന്നും ആയതിന് മനസ് അതത് സഭക്കാര്‍ക്ക് ഇല്ല എങ്കില്‍ പള്ളിയും പള്ളിവക വസ്തുക്കളും പാത്രിയര്‍ക്കീസിനോ അദ്ദേഹം നിയമിച്ച ആള്‍ക്കോ ഒഴിഞ്ഞ്കൊടുത്ത് മറ്റ് സഭയില്‍ അവര്‍ ചേരേണ്ടതാകുന്നു എന്നും ആയതല്ലാതെ അഞ്ഞൂര്‍ പള്ളിയുടെ മേലും മുതല്‍ മേലും സഭക്കാര്‍ക്കാകട്ടെ പാലക്കുന്നത്തു മെത്രാച്ചനാകട്ടെ ഇപ്പോള്‍ ആ പള്ളിയില്‍ മെത്രാനെന്ന് പറഞ്ഞിരിക്കുന്ന ആലത്തൂക്കാരനാകട്ടെ യാതൊരു അധികാരവും ഇല്ലെന്നും മറ്റും എഴുതി. ശേഷം പേരെഴുതാത്തത് നാല് സാക്ഷി മതി എന്ന് കോര്‍ട്ടില്‍ നിന്ന് കല്പിക്കയാലത്രേ എഴുതാഞ്ഞത്. ഇപ്രകാരം തന്നെ ബാവായും പാത്രിയര്‍ക്കീസ് മലയാളത്തില്‍ മെത്രാനായി നമ്മെ അയച്ചിരിക്കുന്നു എന്നും അതിനാല്‍ സുറിയാനി പള്ളികളും മുതലുകളും നമ്മുടെ കീഴ് ആകേണ്ടതാകുന്നു എന്നും മറ്റും എഴുതി അവിടെനിന്ന് എല്ലാവരും 21-ന് പോരികയും ചെയ്തു. അവിടെനിന്നും ബാവാ കൊച്ചിയില്‍ എത്തി താമസിച്ചു. ഇതിന്മണ്ണം പാലക്കുന്നത്ത് മെത്രാച്ചന്‍റെ ഭാഗത്തില്‍ നിന്ന് തെക്കു നിന്നും മാരാമണ്ണുകാരന്‍ ചെമ്പപൊളി .... അമീനദാരയും കോട്ടയത്ത് ചെറിയപള്ളിയില്‍ വേങ്കടത്ത് കൊച്ചുകത്തനാരച്ചനെയും കണ്ടനാട്ടുപള്ളിയില്‍ പാടത്തുകാരന്‍ അബ്രഹാം കത്തനാരച്ചനെയും മെത്രാച്ചന്‍റെ അനന്തരവന്‍ അയിരൂര്‍ ചെറുകര പീലിപ്പോസ് കത്തനാരച്ചന്‍ കൂട്ടികൊണ്ട് അഞ്ഞൂര് ചെന്ന് അവിടെനിന്നും ആലത്തൂക്കാരനും മണ്ടുമ്പാല കത്തനാരച്ചനും കോലാടി താവുവും കോട്ടയത്തുകാരന്‍  കുരിയന്‍ റൈട്ടരും പുത്തന്‍കാവ്കാരന്‍  വറീയത് എന്ന് പറയുന്ന ചാവക്കാട്  മുന്‍സിപ്പും കൂടെ കോഴിക്കോട്ട് ചെന്ന്  കുംഭം 18-ന് കോര്‍ട്ടില്‍ സാക്ഷിയ്ക്കായി ഇവര്‍ ഹാജരായി. സാക്ഷി ബോധിപ്പിച്ചതില്‍ സുറിയാനി പള്ളികള്‍ മുതലായ അഞ്ഞൂര്‍ പള്ളി മേലും വസ്തുക്കള്‍ മേലും പാത്രിയര്‍ക്കീസിനും ബാവായ്ക്കും യാതൊരു അധികാരവും ഇല്ലെന്നും പള്ളികളും വസ്തുക്കളും ജനങ്ങളില്‍ നിന്ന് ഉണ്ടായിരിക്കയാല്‍ സഭക്കാരുടെ മനസുപോലെ നടക്കേണ്ടതാകുന്നു എന്നും അഞ്ഞൂര്‍ പള്ളിയില്‍ പാത്രിയര്‍ക്കീസിന് യാതൊരു അധികാരവും ഇല്ലെന്നും അഞ്ച് സാക്ഷിക്കാരും മെത്രാനെന്ന് പറയുന്ന ആലത്തൂക്കാരന്‍ സഭക്കാരുടെ സമ്മതത്താലും കഴിഞ്ഞുപോയ കൂറിലോസ് മെത്രാന്‍റെ നിയമത്താലും നമ്മെ മെത്രാനായി പാലക്കുന്നത്ത് അത്താനാസ്യോസ് മെത്രാന്‍ പട്ടംകെട്ടിയിരിക്കയാല്‍ നമുക്കല്ലാതെ പാത്രിയര്‍ക്കീസിനും കൂറിലോസ് ബാവായ്ക്കും ഈ  അഞ്ഞൂര്‍ പള്ളിമേല്‍ യാതൊരു അധികാരവും ഇല്ലെന്നും അയാളും എഴുതി 21-ന് അവരും കോഴിക്കോട്ട് നിന്ന് പോരികയും ചെയ്തു.

ഇപ്രകാരം വിസ്താരങ്ങളും പല പ്രകാരത്തിലും ഉള്ള ആധാരലക്ഷ്യങ്ങളും ബാവായുടെ ഭാഗത്തില്‍ നിന്ന് കാണിച്ചാറെ ആയതൊക്കെയും ജഡ്ജി സായിപ്പ് അവര്‍കള്‍ നോക്കാതെ മീനമാസം 14-ന് പാത്രിയര്‍ക്കീസിനാകട്ടെ കൂറിലോസ് ബാവായ്ക്കാകട്ടെ അഞ്ഞൂര്‍ പള്ളിമേലും പള്ളി വക വസ്തുക്കള്‍ മേലും യാതൊരു അധികാരവും ഇല്ലെന്നും ആ പള്ളിയില്‍ ഉള്ള സഭക്കാരുടെ മനസ്സ് പോലെ നടക്കേണ്ടതാകുന്നു എന്നും ചാവക്കാട് മുന്‍സിഫ് ആയിരിക്കുന്ന പുത്തന്‍കാവുകാരന്‍ വറീയതിന്‍റെ ശുപാര്‍ശപ്രകാരവും അന്‍ (യ്) മനത്തുകാരന്‍ ജോണ്‍ മുന്‍ഷിയുടെ ശുപാര്‍ശപ്രകാരവും സായിപ്പ് അവര്‍കള്‍ അവരുടെ പക്ഷത്തില്‍ നിന്ന് മേല്‍പ്രകാരം വിധിക്കുകയും ചെയ്തു. ...

അഞ്ഞൂര്‍ വ്യവഹാരം കോഴിക്കോട് വിധി ആയ ശേഷം ആ വിധി സമ്മതമല്ലെന്നും മറ്റും ബാവാ പിന്നെയും മദിരാസില്‍ ഹൈക്കോര്‍ട്ടില്‍ രണ്ടാമത് അപ്പീല്‍ ചെയ്താറെ കോഴിക്കോട് വിധിപ്രകാരം അന്യായക്കാരന്‍ നടക്കേണ്ടതാകുന്നു എന്നും നേരല്ലാതെ പ്രതിക്കാരെ ബുദ്ധിമുട്ടിച്ചതിന് പ്രതിക്കാര്‍ക്ക് 1900 രൂപ ചിലവുണ്ടെന്നും അതിനാല്‍ ചെലവുള്ള രൂപാ ഒരായിരത്തി തൊള്ളായിരവും അന്യായക്കാരനായ കൂറിലോസ് ബാവാ കെട്ടികൊടുക്കത്തക്കവണ്ണം കൊല്ലം 138-ാമാണ്ട് മിഥുന മാസം 16-ന് മദിരാസില്‍ നിന്ന് വിധിച്ചു. മേല്‍പറഞ്ഞ വിധി പ്രകാരം അവധിയ്ക്ക് രൂപാ കെട്ടി കൊടുക്കായ്കയാല്‍ 139-ാമാണ്ട് കന്നി മാസത്തില്‍ ചാലിശ്ശേരി പള്ളിയും പോര്‍ക്കുളത്തു പള്ളിയും  കൊച്ചികോട്ടയില്‍ പള്ളിയും ഈ പള്ളി മൂന്നും സര്‍ക്കാരില്‍ നിന്നും കണ്ടുകെട്ടി. ആ വിവരം ബാവാ കോട്ടൂര്‍ പള്ളിയില്‍ ഇരിക്കുമ്പോള്‍ അറികയാല്‍ ഇപ്രകാരം പറയിക്കുന്നതും ചെയ്യിക്കുന്നതും ശരി അല്ല എന്നും മറ്റും പനയ്ക്കല്‍ ഇയ്യപ്പനു എഴുതി കൊടുത്തയച്ചാറെ. അന്യായം തുടങ്ങിയ മുതല്‍ ഇതുവരെയും 15000 രുപ വരെയും എനിയ്ക്കു ചെലവുണ്ടെന്നും അതിനാല്‍ ഈ വക രൂപ 15000 ബാവാ കൊടുക്കേണ്ടതാകുന്നു എന്നും മറ്റും മറുപടി വന്നു. ഇങ്ങനെ ഇരിക്കുമ്പോള്‍ മുന്‍പറഞ്ഞ ആണ്ട് ധനു മാസം 5-ന് രണ്ടാമതും മേല്‍പറഞ്ഞ പള്ളികളില്‍ 29-ാം തിയ്യതിക്കകം രൂപ തീര്‍ത്തില്ലെങ്കില്‍ പള്ളികള്‍ ലേലത്തില്‍ വിറ്റ് മുതലാക്കുമെന്ന് പരസ്യം തറച്ചിരിക്കുന്നു.

(മാര്‍ ശെമവൂന്‍ ദീവന്നാസ്യോസിന്‍റെ നാളാഗമത്തില്‍ നിന്നും)

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...