Tuesday, August 14, 2018

ക്നാനായ കത്തോലിക്കര്‍ക്കായി കോട്ടയം ഇടവക രൂപീകരിക്കുന്നു (1911)

226. മേല്‍ 147-ാം വകുപ്പില്‍ പറയുന്ന മാക്കിയില്‍ മത്തായി മെത്രാന്‍ ചങ്ങനാശ്ശേരി (റോമ്മാ) വികാരി അപ്പോസ്തോലിക്കായായി ഭരിച്ചു വരുമ്പമ്പോള്‍ ആ ഇടവകയില്‍ ഉള്‍പ്പെട്ട വടക്കുംഭാഗര്‍ തങ്ങളുടെ സ്വജാതിയില്‍ ഒരു മെത്രാനെ കിട്ടണമെന്നു റോമ്മായ്ക്കു ഹര്‍ജികള്‍ അയക്കയും യോഗങ്ങള്‍ നടത്തുകയും പല ബഹളങ്ങള്‍ ഉണ്ടാക്കയും ചെയ്തുകൊണ്ടിരുന്നു. എങ്കിലും അതുകൊണ്ടു ഒരു ഫലവുമില്ലാതെയിരുന്നു എങ്കിലും 1911 മേടത്തില്‍ മാക്കിയില്‍ മെത്രാന്‍ റോമ്മായ്ക്കു പോയി പാപ്പായെ കാണുകയും വടക്കുംഭാഗരെയും തെക്കുംഭാഗരെയും പ്രത്യേകം ഇടവകകളായി തിരിച്ചു വേറെ വേറെ മെത്രാനെ കൊടുക്കണമെന്നു മാക്കിയില്‍ മെത്രാന്‍ തന്നെ അപേക്ഷിക്കയും അതിനായി ശുപാര്‍ശ ചെയ്കയും ചെയ്തതുകൊണ്ടു ചങ്ങനാശ്ശേരി, എറണാകുളം ഈ രണ്ട് വികാരിയത്തിലുമുള്ള റോമ്മാ തെക്കുംഭാഗ പള്ളികളെ വേര്‍തിരിച്ചു അത് ഒരു മെത്രാസന ഇവകയാക്കി അതിലേക്കു മാക്കിയില്‍ മെത്രാനെ നിയമിക്കയും ചങ്ങനാശ്ശേരി വികാരിയത്തിലെ വടക്കുംഭാഗ പള്ളികളെ തിരിച്ചു ഒരു പ്രത്യേക ഇടവകയാക്കി അതിലേക്കു ചമ്പക്കുളം ഇടവകയില്‍ കുര്യാളശേരില്‍ തോമ്മാ കത്തനാരെ മെത്രാനായി വാഴിക്കുന്നതിനു അനുവദിക്കയും ചെയ്തിരിക്കുന്നു. ഇതിലേക്കുള്ള ബൂളാകള്‍ റോമ്മായില്‍ നിന്നും 1911 ഒക്ടോബര്‍ മാസത്തില്‍ വന്നുചേര്‍ന്നിരിക്കുന്നു. ഇയാളുടെ സ്ഥാനപ്പേേര്‍ പെല്ലായുടെ മെത്രാനും ചങ്ങനാശ്ശേരി വികാരി അപ്പോസ്തോലിക്കായും എന്നാകുന്നു. മാക്കിയില്‍ മെത്രാന്‍ മേല്‍ കോട്ടയം വികാരി അപ്പോസ്തോലിക്കാ എന്ന സ്ഥാനപ്പേര്‍ ധരിക്കുന്നതാണ്. വടക്കുംഭാഗരെയും തെക്കുംഭാഗരെയും വേര്‍തിരിച്ചു രണ്ടു മെത്രാസനമാക്കാന്‍ പാടില്ലെന്നു ഡെലിഗേറ്റ് മെത്രാന്‍ ബലമായി എഴുതിയയച്ചിരുന്നു. മെത്രാന്‍മാരെ നിയമിക്കുന്നതു ജാതി തിരിച്ചല്ലെന്നും റീത്തിനു മാത്രമേ ഒരു സ്ഥലത്തു പ്രത്യേകം പ്രത്യേകം മെത്രാന്മാരെ കൊടുക്കയുള്ളു എന്നുമാണ് റോമ്മായിലെ നിയമം. ഈ ക്രമത്തിനു തെക്കുംഭാഗരെയും വടക്കുംഭാഗരെയും രണ്ടുജാതികളായി വേര്‍തിരിക്കുന്നതു പാടില്ലെന്നായിരുന്നു ഡെലിഗേറ്റിന്‍റെ അഭിപ്രായം. ഇപ്പോള്‍ വേര്‍തിരിച്ചതു ജാതി രണ്ടെന്നുള്ള നിലയില്‍ അല്ല. തെക്കുംഭാഗര്‍ പരദേശത്തു നിന്നു വന്നു ഇവിടെ കുടിയേറി പാര്‍ക്കുന്ന ഒരു പ്രത്യേക കോളനിയും വടക്കുംഭാഗര്‍ നാട്ടു ക്രിസ്ത്യാനികളുമാണെന്നുള്ള ന്യായത്തിന്മേലാണ് തിരിക്കാന്‍ അനുവദിച്ചത്.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...