Sunday, August 19, 2018

ഇടവഴിക്കല്‍ ഡയറി 5:1-7

അഞ്ചാം പുസ്തകം

കൊല്ലവര്‍ഷം 1096 (എ.ഡി. 1914)

ഈ പുസ്തകത്തിന്‍റെ നാലാം ഭാഗം "കുര്യന്‍ എന്ന ഗീവര്‍ഗീസ് കത്തനാര്‍" (മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ) ആരംഭിച്ചു എങ്കിലും യഥാര്‍ത്ഥത്തില്‍ അതിന്‍റെ മിക്കഭാഗവും ടി ഗീവര്‍ഗീസ് കത്തനാരുടെ പേരില്‍ എഴുതിവന്നിരുന്നത് അദ്ദേഹത്തിന്‍റെ ജ്യേഷ്ഠന്‍ മാത്തുവിന്‍റെ മകന്‍ ഇ. എം. ഫീലിപ്പോസായിരുന്നു. ഈ ഫീലിപ്പോസ് മേല്‍ നാലാം പുസ്തകം 284-ാം ലക്കം വരെ എഴുതിയ ശേഷം കര്‍ത്താവില്‍ നിദ്ര പ്രാപിക്കയാല്‍ മകന്‍ ഇ. പി. മാത്യു എഴുതിവരുന്ന അഞ്ചാം പുസ്തകം. ദൈവത്തിനു സ്തുതി. 

1. എന്‍റെ പിതാവ് ഇ. എം. ഫീലിപ്പോസ് 1914 ചിങ്ങം 12-നു (ആഗസ്റ്റ് 25) 1090 ചിങ്ങം 9-നു ക്ഷിപ്രസന്നി (............) എന്ന ദീനത്താല്‍ തന്‍റെ 57-ാമത്തെ വയസ്സില്‍ മിശിഹായില്‍ മരണം പ്രാപിച്ചു. 11-നു തിങ്കളാഴ്ച ഉച്ചയ്ക്കു പതിവുപോലെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ തലചുറ്റും തളര്‍ച്ചയും ഉണ്ടായതുപോലെ തോന്നുകയും എന്‍റെ അമ്മയുടെ സഹായത്താല്‍ ഉടനെതന്നെ അടുത്തുണ്ടായിരുന്ന കട്ടിലില്‍ കിടക്കയും ചെയ്തു. തളര്‍ച്ചയോടു കൂടെ ഒരു മണിക്കൂറോളം കിടന്നപ്പോള്‍ ബോധം മറഞ്ഞു പോയി. അപ്പോത്തിക്കരി വന്നു കണ്ടപ്പോള്‍ ദീനം ആപല്‍ക്കരമെന്നു കണ്ടു വിനാഗിരി കൊണ്ടു തല കഴുകിയാല്‍ മാത്രം മതിയെന്നു പറഞ്ഞേച്ചു തിരുവനന്തപുരത്തായിരുന്ന എന്‍റെ പേര്‍ക്ക് കമ്പിയടിക്കാന്‍ ഗുണദോഷിച്ചു. പിതാവ് ബോധംകെട്ട സ്ഥിതിയില്‍ കിടന്നപ്പോഴാണ് ഉപ്രിശുമായും മറ്റും എത്തിയത്. തലേദിവസം (ഞായറാഴ്ച) കുമ്പസാരിച്ചു വി. കുര്‍ബ്ബാന കൈക്കൊണ്ടിരുന്നതിനാല്‍ കുര്‍ബ്ബാന കൈക്കൊണ്ടില്ലല്ലോ എന്ന മനസ്താപത്തിനു ഇടയുണ്ടായില്ല. ഇങ്ങനെ ബോധമില്ലാത്ത സ്ഥിതിയില്‍ രാത്രി മുഴുവന്‍ കിടന്നശേഷം ചൊവ്വാഴ്ച രാവിലെ ആറു മണിയോടു കൂടി താന്‍ സേവിച്ചു വന്നിരുന്ന കര്‍ത്താവിന്‍റെ അടുക്കലേക്കു വാങ്ങി. അന്നു വൈകുന്നേരം ശവം ആഘോഷപൂര്‍വ്വം പള്ളിയിലേക്കു കൊണ്ടുപോയി എങ്കിലും എനിക്ക് അന്ന് കോട്ടയത്തു വന്നുചേരുവാന്‍ സാധിക്കാഞ്ഞതിനാല്‍ അന്ന് ശവമടക്ക് ഉണ്ടായില്ല. പിറ്റേദിവസം (ബുധനാഴ്ച) രാവിലെ ഞാന്‍ വന്നുചേരുകയും ദിവ്യശ്രീ പള്ളിക്കപ്പറമ്പില്‍ കുറിയാക്കോസ് കത്തനാര്‍, കരോട്ടു തോമസ് കത്തനാര്‍, ഒറ്റത്തൈക്കല്‍ തോമസ് കത്തനാര്‍ എന്നീ പട്ടക്കാരുടെ മൂന്നുമ്മേല്‍ കുര്‍ബ്ബാനയുടെ ശേഷം ഏകദേശം 11 മണിയോടു കൂടെ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായാല്‍ വലിയപള്ളിയുടെ തെക്കുവശത്തു പ്രത്യേകം കെട്ടപ്പെട്ട കബറില്‍ അടക്കപ്പെടുകയും ചെയ്തു. ശവസംസ്കാര ശുശ്രൂഷയില്‍ കല്ലിശ്ശേരി മുതല്‍ കോട്ടയം വരെയുള്ള ഇടവകകളിലെ മിക്ക പട്ടക്കാരും പള്ളിപ്രമാണികളും കൂടാതെ ഈ കോട്ടയത്തുള്ള നാനാജാതി മതസ്ഥന്മാരും സംബന്ധിച്ചിരുന്നു. ശുശ്രൂഷയില്‍ സംബന്ധിച്ചവര്‍ക്കു കഞ്ഞിയും സാധുക്കള്‍ക്കു കോടിയും പണവും കൊടുക്കയുണ്ടായി. ശവപ്പെട്ടി മുതലായ സാമാനങ്ങള്‍ അച്ചാച്ചന്‍റെ ഒരു ഉറ്റസ്നേഹിതനായിരുന്ന എറികാട്ടു മാത്തു സ്കറിയാ അവര്‍കളുടെ പേര്‍ക്കും കോടി (35 രൂപായ്ക്കു) മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ പേര്‍ക്കും ആയിരുന്നു. 10-ാം തീയതിയിലെ മനോരമ പത്രത്തില്‍ ഒരു ദീര്‍ഘമായ പ്രസംഗം അച്ചാച്ചന്‍റെ സ്വഭാവഗുണങ്ങളെപ്പറ്റിയും മറ്റും വിസ്തരിച്ചു പ്രസിദ്ധപ്പെടുത്തിയിരുന്നു. ഈ മരണത്തെപ്പറ്റി ഒരു അറിയിപ്പ് ഇംഗ്ലീഷില്‍ അടിപ്പിച്ചു അച്ചാച്ചന്‍റെ സ്നേഹിതന്മാരും പരിചയക്കാരുമായി മലയാളത്തും ബ്രിട്ടീഷ് ഇന്ത്യയിലും ഇംഗ്ലണ്ടിലും അമേരിക്കയിലുമുള്ള അനേകം മഹാന്മാര്‍ക്കു ഞാന്‍ അയച്ചുകൊടുക്കയും അച്ചാച്ചന്‍റെ മരണത്തില്‍ അനുശോചിച്ചും അച്ചാച്ചന്‍റെ ഗുണഗണങ്ങളെ വര്‍ണ്ണിച്ചും എനിക്ക് നൂറോളം അനുശോചന കമ്പികളും എഴുത്തുകളും പലരില്‍ നിന്നു കിട്ടുകയും ചെയ്തു. ഇവരില്‍ പ്രധാനികള്‍ മാര്‍ ഒസ്താത്തിയോസ് ബാവാ, മാര്‍ കൂറിലോസ് മെത്രാച്ചന്‍, മാര്‍ അത്താനാസ്യോസ് മെത്രാച്ചന്‍ മുടക്കപ്പെട്ടവരായ മാര്‍ ദീവന്നാസ്യോസ്, മാര്‍ പീലക്സിനോസ് എന്നീ മെത്രാന്മാര്‍, പനയ്ക്കല്‍ പാത്തപ്പന്‍, ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീല്‍, ഫാ പി. റ്റി. ഗീവര്‍ഗീസ് എം.എ., പി. എം. ചാക്കോ ബി.എ. (പള്ളം), കെ. സി. ചാക്കോ എം.എ. (ബാംഗ്ലൂര്‍), റവ. എല്‍. എ. ഡെറോന്‍ എം.എ., വൈ.എം.സി.എ., പ്രാക്കുളം ഡി. പത്മനാഭപിള്ള, തേരകത്തു കൊച്ചുകോശി മുതലാളി, തീത്തോസ് മാര്‍ത്തോമ്മാ മെത്രാന്‍, റവ. സി. ജോസ് ചാണ്ടി (റോമന്‍ ബിഷപ്പ് ഓഫ് കോട്ടയം), എം. പി. ജേക്കബ്, .., ജോര്‍ജ് ഏബ്രഹാം, പാവുണ്ണി, എം. ...... വികാരി ജനറല്‍, ചങ്ങനാശ്ശേരി, ........ (ഇംഗ്ലീഷ് മാറ്റര്‍ ചേര്‍ക്കണം)

മരണം മുതല്‍ 57 ദിവസത്തേക്കു നിത്യ കുര്‍ബാനയും 3, 9, 30, 40 ദിവസങ്ങളില്‍ മുന്നുമ്മേല്‍ കുര്‍ബാനയും അച്ചന്മാര്‍ക്കു കഞ്ഞിയും വൈകിട്ട് സദ്യയും ഉണ്ടായിരുന്നു. 57-ാം ദിവസവും അച്ചന്മാര്‍ക്കു കഞ്ഞി കൊടുത്തു. 40-ാം ദിവസം (40 കന്നി 17-ാം തീയതി) ദൈവകൃപയാല്‍ വളരെ ഭംഗിയായി കഴിഞ്ഞുകൂടി. അതിനു 75 പറ അരിയും നൂറോളം രൂപായും ചിലവായി. നമ്മുടെ കൂട്ടത്തിലും വടക്കുംഭാഗത്തിലുമുള്ള ചിലരുടെ സ്വല്പമായ സഹായങ്ങളും ഉണ്ടായി. നമ്മുടെ കൂട്ടത്തില്‍ കല്ലിശ്ശേരി മുതല്‍ കോട്ടയം വരെയുള്ള എല്ലാ അച്ചന്മാരും മിക്ക ഇടവകയിലെയും പ്രമാണികളും ഹാജരായിരുന്നതു കൂടാതെ വടക്കുംഭാഗത്തിലും പലരുണ്ടായിരുന്നു. അനേകം സാധുക്കള്‍ (ആയിരത്തോളം) വന്നിരുന്നവര്‍ക്കു തൃപ്തിയായി ഭക്ഷണം കൊടുത്തു. ഈ അടിയന്തിരം ശനിയാഴ്ച കഴിച്ചതുകൊണ്ടു സ്ഥലത്തുള്ള റോമന്‍ കത്തോലിക്കരാരും വന്നില്ല. വേറെ സൗകര്യമായ ദിവസമില്ലാഞ്ഞതു കൊണ്ടായിരുന്നു ശനിയാഴ്ച കഴിച്ചത്. റോമാക്കാര്‍ക്കു അന്ന് ഇറച്ചിക്കു പകരം മുട്ട കറിയും തയ്യാറാക്കിയിട്ടുണ്ടായിരുന്നു. എങ്കിലും അസൂയയും ദുര്‍വാശിയും നിമിത്തമെന്നു തോന്നുന്നു അവരിലാരും വന്നില്ല. അവരുടെ അറിവില്ലാഴിക എന്നല്ലാതെ എന്തു പറയേണ്ടു. ദൈവം അറിവും ജ്ഞാനവും അവര്‍ക്കു കൊടുത്ത് അവര്‍ ഇത്തരം മൂഢത്തം ഇനിയെങ്ങും കാണിക്കാതിരിക്കട്ടെ. പരിപ്പില്‍ തണ്ണാകുരിയിലെയും തയ്യിലെയും ആളുകളും കൈനടിയില്‍ പള്ളിത്താനത്തു ലൂക്കാ മത്തായി അവര്‍കളും വന്ന് ഇറച്ചിക്കു പകരം മുട്ട കൂട്ടി ഉണ്ടതിനാലാണ് ഇവിടുത്തുകാരുടെ പ്രവൃത്തി മൂഢത എന്നു പറഞ്ഞത്. അച്ചാച്ചന്‍ അവരില്‍ ഓരോരുത്തര്‍ക്കും ചെയ്തുകൊടുത്തിട്ടുള്ള ഉപകാരങ്ങളും, ഒരു പുരയിടകേസ് സംബന്ധിച്ച് അവരുടെ സമുദായം ഇപ്പോഴും ഇവിടുത്തെ പിടിയില്‍ ഇരിക്കുന്ന സംഗതിയും പുത്തന്‍കൂറ്റുകാര്‍ പഴയതിലേക്കു ചേരുന്നതിനു അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന ശ്രമങ്ങളും ഓര്‍ത്താല്‍ ഈ സ്വല്പകാര്യത്തില്‍ അവര്‍ ഭിന്നിച്ചിരിക്കുന്നത് അറിവില്ലാഴിക കൊണ്ടല്ലയോ. ഏതെങ്കിലും നമുക്ക് അവരോട് യാതൊരു വിരോധവുമില്ല. ദൈവം അവരോടു ക്ഷമിക്കയും അവര്‍ക്കു വേണ്ട ജ്ഞാനം കൊടുക്കയും ചെയ്വാന്‍ ദൈവത്തെ പ്രാര്‍ത്ഥിക്കുന്നതേയുള്ളു. 

2. 1914 ഓഗസ്റ്റ് മാസം മുതല്‍ യൂറോപ്പില്‍ ഭയങ്കരമായ യുദ്ധം നടന്നു വരുന്നു. ജര്‍മ്മനിയും ഓസ്ട്രിയായും ഒരു ഭാഗത്തും റഷ്യാ, ഫ്രാന്‍സ്, ഇംഗ്ലണ്ട് ഇവര്‍ മുഖ്യമായി മറ്റേ ഭാഗത്തും നിന്നാണ് യുദ്ധം ചെയ്യുന്നത്. കാരണങ്ങള്‍ പലതുണ്ടെങ്കിലും ജര്‍മ്മനിയുടെ വലിയ ഉയര്‍ച്ച കണ്ടു മറ്റുള്ളവര്‍ക്കുണ്ടായ അസൂയയാണ് മുഖ്യ കാരണം. യുദ്ധത്തിനുള്ള ഉടന്‍ കാരണം ഓസ്ട്രിയായിലെ കിരീടാവകാശിയെ സേര്‍വിയായിലെ ഒരു സ്ലാവുകാരന്‍ ജൂണ്‍ 28-നു കൊന്നതാണ്. ഓസ്ട്രിയാ സേര്‍വിയായോടു യുദ്ധത്തിനു ഭാവിച്ചപ്പോള്‍ സ്ലാവു വര്‍ഗ്ഗക്കാരായ റഷ്യക്കാര്‍ സേര്‍വിയരോടു ചേരുകയും ജര്‍മ്മന്‍കാര്‍ ഓസ്ട്രിയരോടു ചേരുകയും ചെയ്തു. ജര്‍മ്മന്‍കാര്‍ യുദ്ധത്തിനു ഒരുങ്ങിയപ്പോള്‍ ഇംഗ്ലീഷുകാര്‍ ഭയന്നു അവരും യുദ്ധത്തിനു ഒരുങ്ങയും അവരോടു കൂടെ .... എന്ന ഉടമ്പടിയില്‍ ചേര്‍ന്നിരുന്ന ഫ്രഞ്ചുകാരും ചേരുകയുമാണ് ചെയ്തത്. ഏതെങ്കിലും ഓഗസ്റ്റ് 13-ാം തീയതിയോടു കൂടെ എല്ലാ യൂറോപ്യന്‍ മഹത്ശക്തികളും ഓരോ വശത്തു ചേര്‍ന്ന് യുദ്ധപ്രഖ്യാപനം ചെയ്തു കഴിഞ്ഞു. ചരിത്രത്തില്‍ ഇതിനു മുമ്പുണ്ടായിട്ടില്ലാത്ത ഒരു മഹാ ഭയങ്കരമായ യുദ്ധമാണിത്. ഇതില്‍ ഇംഗ്ലണ്ടിനെ സഹായിപ്പാനായി കാനഡാ, ഓസ്ട്രിയ മുതലായ കോളനികളില്‍ നിന്നും ഇന്ത്യായില്‍ നിന്നും സൈന്യങ്ങളെ അയച്ചുകൊടുക്കുന്നുണ്ട്. യുദ്ധം കൊണ്ടു ഇന്ത്യയിലെ കച്ചവടത്തിനു വളരെ ദോഷം ഭവിച്ചിട്ടുണ്ട്. കൊപ്രാ, കയര്‍, കുരുമുളക്, ചുക്ക് മുതലായ നാട്ടിലെ സാമാനങ്ങള്‍ യൂറോപ്പിലേക്കു പോകാഴികയാല്‍ നൂറ്റുക്കു ആറു രൂപാ വരെ വിലയുണ്ടായിരുന്ന തേങ്ങായ്ക്കു ഒട്ടും വിലയില്ലാതെയാകയും മറ്റു സാമാനങ്ങളും കയറിപ്പോകാതെയും ഇരിക്കുന്നു. ആളുകള്‍ വളരെ കഷ്ടപ്പെടുന്നു. 

3. നാലാം പുസ്തകം 280-ാം വകുപ്പില്‍ പറഞ്ഞിരിക്കുന്ന മാക്കിയില്‍ മെത്രാന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി അദ്ദേഹത്തിന്‍റെ സെക്രട്ടറിയായിരുന്ന കുമരകത്തു ചൂളപറമ്പില്‍ ചാണ്ടിയച്ചനെ നിയമിച്ചു 1914 സെപ്റ്റംബര്‍ 16-നു കമ്പി വരികയുണ്ടായി. പുതിയ മെത്രാന്‍ ഇംഗ്ലീഷ് പഠിച്ചിട്ടുള്ളവനും പരിഷ്കൃതമാനസനുമായ ഒരു ചെറുപ്പക്കാരനാണ്. 

4. അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസിനെ (ലഃ ജമൃശേമൃരവ) വീണ്ടും പാത്രിയര്‍ക്കീസായി സിംഹാസനത്തില്‍ പ്രവേശിപ്പിച്ചെന്നും മറ്റും അദ്ദേഹത്തിന്‍റെ ഒരു കല്പന മുടക്കപ്പെട്ട ദീവന്നാസ്യോസ് മെത്രാനു വന്നതായി മനോരമയില്‍ കാണുന്നു. ഇത് വാസ്തവമല്ലെന്നും അബ്ദല്‍ മശിഹാ റോമായില്‍ നിന്നു തിരിയെ സുറിയാനി സഭയില്‍ ചേരുകയും അദ്ദേഹത്തോടു കൂടെ ഊര്‍ശ്ലേമിലെ മെത്രാനായിരുന്ന മുടക്കപ്പെട്ട ഈവാനിയോസ് ഏലിയാസും റോമ്മായില്‍ നിന്നു തിരിയെ വരുകയും ഇവരുടെ തിരിച്ചുവരവില്‍ സന്തോഷിച്ചു മര്‍ദീനിലെ സുറിയാനിക്കാര്‍ ഇവരെ മുടിയനായപുത്രനെപ്പോലെ ആഘോഷപൂര്‍വ്വം എതിരേറ്റു സ്വീകരിച്ചു കുര്‍ക്കുമായുടെ ദയറായില്‍ ഒരു മുറി കൊടുത്തു അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവായ്ക്കു എഴുതി അയച്ചു അദ്ദേഹത്തിന്‍റെ കല്പന വരുന്നതുവരെ അവരെ അവിടെ തല്‍ക്കാലത്തേക്കു താമസിപ്പിക്കുക മാത്രമേ ചെയ്തുള്ളു എന്നും ബാവായുടെ കക്ഷിക്കാര്‍ പറയുന്നു. 

5. കേരളീയരില്‍ വച്ച് ഇദംപ്രഥമമായി ഐ.സി.എസ്. പരീക്ഷാ വിജയം സമ്പാദിച്ച ആളും എന്‍റെ ഒരു കൂട്ടു വിദ്യാര്‍ത്ഥിയുമായിരുന്ന കെ. പി. പത്മനാഭപിള്ള എം.എ., ഐ.സി.എസ്. അവര്‍കളുടെ പിതാവും ഈ കുടുംബത്തോടു വളരെ സ്നേഹത്തില്‍ ഇരുന്ന ആളുമായ പ്രാക്കുളം സി. പത്മനാഭപിള്ള അവര്‍കള്‍ 1090 കന്നി 18-നു പരലോക പ്രാപ്തനായിരിക്കുന്നു. ഇയാളുടെ പേര്‍ക്ക് ഇംഗ്ലീഷില്‍ എഴുത്തുകള്‍ ശീമയിലേക്കു എഴുതിക്കൊടുത്തുകൊണ്ടിരുന്നതുകൊണ്ടാണ് അച്ചാച്ചനും ഇയാളും തമ്മില്‍ വലിയ സ്നേഹമുണ്ടായത്. അച്ചാച്ചനു പല സമ്മാനങ്ങള്‍ പലപ്പോഴായി കൊടുത്തിട്ടുള്ളതു കൂടാതെ എന്നെപ്പറ്റി ദിവാന്‍ജിയുടെ അടുക്കല്‍ വേണ്ട ശുപാര്‍ശകള്‍ പറഞ്ഞു എനിക്കു ഒരു നല്ല ഉദ്യോഗം വാങ്ങിച്ചു തരാമെന്നു വാഗ്ദത്തം ചെയ്തിരുന്നപ്പോഴാണ് അച്ചാച്ചനും ഇയാളും മരിച്ചത്. ഇയാള്‍ ജീവിച്ചിരുന്നെങ്കില്‍ അത് സാധിക്കുമായിരുന്നു. സര്‍ക്കാരില്‍ അത്രയ്ക്കു സ്വാധീനമുള്ള ആളായിരുന്നു പ്രാക്കുളം സി. പത്മനാഭപിള്ള അവര്‍കള്‍. 

6. മേല്‍ 3-ാം വകുപ്പില്‍ പറയുന്ന ചൂളപ്പറമ്പില്‍ ചാണ്ടിയച്ചനെ 1914 നവംബര്‍ 1-നു ഞായറാഴ്ച കാണ്ടായില്‍ വച്ചു ദലഗാദും വേറെ രണ്ടു ശീമ മെത്രാന്മാരും കൂടി (ഈജിപ്തില്‍ എന്നു തോന്നുന്നു) സൂസിറാസു എന്ന സ്ഥലത്തെ മെത്രാനും കോട്ടയം മിസ്സത്തിന്‍റെ വികാരി അപ്പോസ്തോലിക്കായുമായി വാഴിക്കയും അദ്ദേഹത്തെ സ്വന്ത സമുദായക്കാര്‍ നവംബര്‍ 19-നു വ്യാഴാഴ്ച കുമരകത്തു നിന്നു ആഘോഷസമേതം എതിരേറ്റു സ്ഥലത്തെ എടക്കാട്ടു പള്ളിയില്‍ കൊണ്ടുവരികയും ചെയ്തു. സമുദായത്തിന്‍റെയും കോട്ടയത്തുള്ള റോമാക്കാരുടെയും വകയായി രണ്ടു മംഗളപത്രങ്ങള്‍ സ്വീകരിക്കയും പള്ളിയില്‍ വച്ചു ബൂളാ വായിക്കയും ചെയ്തശേഷം തിരുനക്കരയുള്ള അദ്ദേഹത്തിന്‍റെ അരമനയിലേക്കു കരമാര്‍ഗ്ഗം എതിരേറ്റു കൊണ്ടുപോയി. അവിടെ വച്ചു വൈകുന്നേരം സ്ഥലത്തുള്ള നാനാജാതിക്കാരായ യോഗ്യന്മാരെ ക്ഷണിച്ചു ഒരു തേയില സല്‍ക്കാരം കൊടുക്കുകയുണ്ടായി. അതില്‍ ഞാനും പങ്കെടുത്തു. അനേകര്‍ വരികയും മെത്രാനെ സ്തുതിച്ചു ചിലര്‍ പ്രസംഗിക്കയും മെത്രാന്‍ ഭംഗിയായി മറുപടി പറയുകയും ചെയ്തു. ഇദ്ദേഹം കോട്ടയത്തു ഒരു സമ്മതനാണ്. 

7. മലബാര്‍ കൃഷി വ്യവസായ കമ്പനിയുടെ മൂന്നാമത്തെ പൊതുയോഗം 1090 ധനു 4-നു കുറിച്ചിയില്‍ പള്ളിക്കൂടത്തില്‍ വച്ചു കൂടുകയും ടി കമ്പനിയുടെ സെക്രട്ടറിയായിരുന്ന അച്ചാച്ചന്‍റെ മരണത്തില്‍ അനുശോചിച്ചു ഒരു നിശ്ചയം പാസ്സാക്കയും പകരം സെക്രട്ടറിയായി അടുത്ത പൊതുയോഗം വരെ എന്നെ നിയമിക്കയും ചെയ്തു. 

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...