Tuesday, August 14, 2018

ആലുവാ യാക്കോബായ പള്ളി പ്രതിപുരുഷയോഗം (1911)

223. മേല്‍ 218-ാം വകുപ്പില്‍ പറയുന്നപ്രകാരം 1087 ചിങ്ങം 14-നു ബുധനാഴ്ച പള്ളിക്കാരുടെ ഒരു യോഗം ആലുവായില്‍ കൂടി. വടക്കന്‍ പള്ളിക്കാര്‍ മിക്കവാറും ഉണ്ടായിരുന്നു. തെക്കു നിന്നു നാലാറു പള്ളികളില്‍ നിന്നു മാത്രം ചിലര്‍ ഉണ്ടായിരുന്നു. പാത്രിയര്‍ക്കീസ് ബാവാ അഗ്രാസനം വഹിച്ചു. 14-നു ബുധനാഴ്ച പള്ളിക്കാരുടെ സമ്മതപത്രം വാങ്ങിക്കയും ബാവാ പ്രസംഗിക്കയും ചെയ്തു. അടുത്ത ദിവസമായ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കൊണ്ടു യോഗം അവസാനിപ്പിച്ചു. മലങ്കര യാക്കോബായ സുറിയാനി അസോസിയേഷനെ പരിഷ്ക്കരിച്ചതാണ് യോഗത്തിലെ പ്രധാന നടപടി. പള്ളികളില്‍ നിന്നു അധികാരപ്പെടുത്തി അയക്കുന്നവരുടെ യോഗം പൊതുയോഗമെന്നും പൊതുയോഗം തിരഞ്ഞെടുക്കുന്നവരായി 32 പട്ടക്കാരും 64 അയ്മേനികളും ട്രസ്റ്റികളും മെത്രാന്മാരും ചേരുന്ന യോഗം അസോസിയേഷന്‍ എന്നും ഇവരില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവരായി 4 പട്ടക്കാരും 24 അയ്മേനികളും ചേര്‍ന്ന യോഗം മാനേജിംഗ് കമ്മിറ്റിയായും സഭാഭരണത്തിന്‍റെ ഘടന നിശ്ചയിച്ചു. കമ്മിറ്റി പ്രസിഡണ്ടും മലങ്കര മെത്രാപ്പോലീത്തായുമായി മാര്‍ പൗലോസ് കൂറിലോസ് മെത്രാപ്പോലീത്തായെ നിശ്ചയിച്ചു. അസോസിയേഷന്‍ മെമ്പറന്മാരെ പൊതുയോഗം തിരഞ്ഞെടുക്കണം. ഭരണാധികാരം അസോസിയേഷനിലാണ് സ്ഥാപിച്ചിരിക്കുന്നത്. മാനേജിംഗ് കമ്മിറ്റിക്കു ചില്ലറ സംഗതികള്‍ അല്ലെങ്കില്‍ ....... മാത്രം ചെയ്യാനേ അധികാരമുള്ളു. മെത്രാന്മാരുടെ തീരുമാനത്തിന്‍റെ അപ്പീല്‍ അസോസിയേഷനില്‍ ഉണ്ട്. പാത്രിയര്‍ക്കീസ് ബാവായുടെ അധികാരത്തെക്കുറിച്ചു ചെയ്തിട്ടുള്ള നിശ്ചയം ഇപ്രകാരമാണ്: "മെത്രാന്മാരും പട്ടക്കാരും മറ്റു ഭരണക്കാരും പള്ളികളിലും ജനങ്ങളിലും പ്രവര്‍ത്തിക്കുന്ന എല്ലാ കാര്യങ്ങളും ശരിയായി നടക്കുന്നുണ്ടോ എന്ന് അന്വേഷിപ്പാനും ശരിയല്ലെങ്കില്‍ ശരിപ്പെടുത്തി തീരുമാനിക്കാനും അന്ത്യോഖ്യാ സിംഹാസനത്തിങ്കലേയ്ക്കു മുമ്പിനാലെ ഉള്ള അധികാരം എപ്പോഴും ഇന്നും ഉണ്ടായിരിക്കേണ്ടതു മലങ്കരസഭയുടെ ക്ഷേമത്തിനു ആവശ്യമാണെന്നു ഈ യോഗം നിശ്ചയിച്ചു" ഇങ്ങനെയാണ്. ഒസ്താത്യോസ് (അന്ത്യോഖ്യാ പ്രതിനിധി) ബാവായ്ക്കുള്ള അധികാരം റെശീസാ പിരിക്കുക, അന്ത്യോഖ്യായ്ക്കു എഴുത്തുകുത്തു ചെയ്ക മുതലായതു മാത്രമായിട്ടാണ് ഈ യോഗത്തില്‍ നിശ്ചയിച്ചിരിക്കുന്നത്. ഈ യോഗനിശ്ചയം ശരിയായി കോടതി സ്വീകരിക്കുമോ എന്ന് കണ്ടറിയേണ്ടതാണ്. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...