Tuesday, June 12, 2018

ക്രിസ്തുമതത്തില്‍ ചേരുന്നവരുടെ 'ജാതി' പ്രശ്നം (1850)



117. മാവേലിക്കര പാര്‍ക്കുന്ന ഇംഗ്ലീഷ് പാതിരി റവ. പീറ്റ് വേദത്തില്‍ ചേര്‍ത്ത ഈഴവര്‍ കീഴ്മര്യാദപ്രകാരം തീണ്ടുതിരിവായിട്ടും തന്നെ നടക്കണമെന്നു മാവേലിക്കര കൊട്ടാരത്തില്‍ തമ്പുരാക്കന്മാരും ഏതാനും ശൂദ്രരും കൂടെ തര്‍ക്കിച്ചു കോയിമ്മയില്‍ വ്യവഹാരമുണ്ടായി എല്ലാ ദിക്കിലും ചേരുന്ന ഈഴവര്‍ തീണ്ടു തിരിവായിട്ടും തന്നെ നടക്കണമെന്നു ഉത്തരവ് പുറപ്പെടുകയാല്‍ സുറിയാനി വേദത്തില്‍ ചേരുന്ന ഹീനജാതിക്കാര്‍ക്കു തീണ്ടലില്ലെന്നും അതിനാല്‍ ഇംഗ്ലീഷ് മതത്തില്‍ ചേരുന്ന ഹീനജാതിക്കാര്‍ക്കും തീണ്ടുതിരിവിനു ആവശ്യമില്ലെന്നും ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെക്കൊണ്ടു എഴുതിക്കയും ഇംഗ്ലീഷ് പാതിരിമാരു മദ്രാസ് കമ്മിട്ടിയില്‍ സങ്കടം ബോധിപ്പിക്കയും ചെയ്കയാല്‍ ഈ കാര്യത്തിന്‍റെ ന്യായം നിശ്ചയം വരേണ്ടുന്നതിനു വേണ്ടി സുറിയാനി മതത്തില്‍ ചേരുന്ന ഹീനജാതിക്കാരുടെ നടപ്പ് എങ്ങനെയെന്നും ഇംഗ്ലീഷ് മതത്തില്‍ കൂടുന്ന ഹീനജാതിക്കാരെ ഏതുപ്രകാരം നടത്തുവാന്‍ ന്യായമെന്നും മറ്റും മെത്രാപ്പോലീത്തായും പള്ളിക്കാരും കൂടി ആലോചിച്ചു അഭിപ്രായത്തോടുകൂടെ മറുപടി ബോധിപ്പിക്കണമെന്ന് ദിവാന്‍ കൃഷ്ണരായരു അവര്‍കളുടെ ഉത്തരവോടുകൂടി ചോദ്യകടലാസും കൊണ്ടു ഹജൂര്‍ പോലീസ് ശിരസ്തദാരു ശങ്കുണ്ണി മേനവന്‍ 105 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്ന 1853 മത മീന മാസത്തില്‍ പള്ളിക്കാര്‍ സെമിനാരിയില്‍ കൂടിയ സമയത്തു വരികയാല്‍ മെത്രാപ്പോലീത്തായും ശേഷംപേരും കൂടി നിശ്ചയിച്ചു സുറിയാനി വേദത്തില്‍ കൂടുന്ന ഈഴവര്‍ മുതലായവര്‍ക്കു ഹീനത്വമുണ്ടെന്നും ഇംഗ്ലീഷില്‍ കൂടുന്ന ഹീനജാതിക്കാര്‍ (പറങ്കികളുടെ വേദത്തില്‍ ചേര്‍ന്ന എഴുന്നൂറ്റിക്കാരു മുതലായ) ഏറിയ കാലമായിട്ട് ഇതുവരെ തീണ്ടുതിരിവായിട്ടു നടന്നുവരുന്നപ്രകാരം ഇംഗ്ലീഷ് മതത്തില്‍ ചേരുന്ന ഈഴവര്‍ മുതലായവരു തീണ്ടുതിരിവായിട്ടു തന്നെ നടപ്പാന്‍ ന്യായമെന്നും മറുപടി എഴുതി മെത്രാപ്പോലീത്തായും പള്ളിക്കാരും കൂടെ കൊടുക്കയും ചെയ്തു. സുറിയാനി വേദത്തില്‍ ഹീനജാതിക്കാര്‍ കൂടിയവരല്ലാതെ സ്വതേ ഉള്ളവര്‍ ചുരുക്കമാകകൊണ്ടു സുറിയാനി വേദത്തിലും ഇംഗ്ലീഷിലും കൂടുന്ന ആളുകള്‍ക്കു ഹീനത്വമുണ്ടെന്നു എഴുതിയാല്‍ സുറിയാനിക്കാര്‍ മിക്കവരും ഹീനന്മാര്‍ ആകുന്നുയെന്നു തെളിഞ്ഞു സുറിയാനിക്കാര്‍ക്കും തീണ്ടലിനു ഇട വരുമെന്നും ചില പള്ളിക്കാര്‍ പറഞ്ഞു തര്‍ക്കിച്ചു ഒപ്പിടുകയും പ്രത്യേകമായിട്ടു ചെങ്ങൂര്‍ പള്ളിക്കാര്‍ തര്‍ക്കിച്ചു അവര്‍ ഈഴവരു മുതലായ ഹീനജാതിക്കാര്‍ കൂടിയവരാകുന്നു എന്ന് പറഞ്ഞ് ഒപ്പിടാഴികയാല്‍ അവരുടെ പേര് ചുരണ്ടികളയുകയും ചെയ്തു. പിന്നീട് ശിരസ്തദാര്‍ വരാപ്പിഴെ ചെന്നാറെ ആ മെത്രാപ്പോലീത്തായും മേലെഴുതിയപ്രകാരം തന്നെ വേദത്തില്‍ കൂടുന്ന ആളുകള്‍ക്കു ഹീനത്വമുണ്ടെന്നു എഴുതികൊടുക്കയും ചെയ്തു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...