Saturday, September 9, 2017

കോട്ടയം ചട്ടവര്യോല / ഇടവഴിക്കല്‍ പീലിപ്പോസ് കത്തനാര്‍


കൊല്ലം 1016-ാമാണ്ട് കര്‍ക്കിടക മാസം 15-ാം തിയ്യതി പാലക്കുന്നത്ത് അത്താനാസ്യോസ് മെത്രാപ്പോലീത്തായെ കീഴ്മര്യാദ പോലെ എല്ലാ പള്ളിക്കാരും അനുസരിച്ച് നടന്ന് കൊള്ളത്തക്കവണ്ണം വിളംബരം പൊന്നു തമ്പുരാന്‍ തിരുമനസ്സു കൊണ്ടും പെരുമ്പടപ്പില്‍ മഹാരാജാവ് തിരുമനസുകൊണ്ടും ചെയ്ത് ആയതിന്‍വണ്ണം പള്ളിക്കാരും ഭയന്ന് അനുസരിച്ച് നടന്നുവരുമ്പോള്‍ കോട്ടയത്ത് വലിയപള്ളിയില്‍ പീലിപ്പോസ് കത്തനാര്‍ മുതല്‍പേര്‍ മെത്രാനുമായി ചേര്‍ന്ന് പള്ളികള്‍ തോറും ക്രമമായി നട ക്കേണ്ടും കാര്യങ്ങളെ മെത്രാനെ ബോധിപ്പിക്കുകയും മെത്രാന്‍ അതിന്‍ വണ്ണം സമ്മതിച്ച് എല്ലാ പള്ളിക്കാരും കൊല്ലം 1028-ാമാണ്ട് കുംഭ മാസം 2-ന് കോട്ടയത്ത് സിമ്മനാരിയില്‍ കൂടത്തക്കവണ്ണം സാധനം എഴുതി അയയ്ക്കുകയും ചെയ്തു. സാധനപ്രകാരം തെക്കേദിക്കില്‍ നിന്ന് മിക്ക പള്ളിക്കാരും വടക്കേ ദിക്കില്‍ നിന്നും ഏതാനും പള്ളിക്കാരും വന്നു കൂടിയതിന്‍റെ ശേഷം എല്ലാ പള്ളിക്കാരും നടക്കുന്നതിനായി പീലിപ്പോസ് കത്തനാര്‍ മുതല്‍പേര്‍ താഴെ പറയുന്ന ഈ ചട്ടവര്യോലയും അതോടു കൂടി ഒരു സങ്കടവും മെത്രാന്‍റെ അടുക്കല്‍ എഴുതി വയ്ക്കയും മെത്രാന്‍ ആയതിനെ സമ്മതിച്ചു കൂടിയ പള്ളിക്കാരെക്കൊണ്ട് ഇപ്രകാരം നടക്കുന്നത് സമ്മതമെന്നും എഴുതി വെപ്പിച്ച് പിരിയുകയും ചെയ്തു.

ചട്ടവര്യോലയുടെ നേര്‍പകര്‍പ്പ്

1. അതത് പള്ളികളിലെ പട്ടക്കാരും അയ്മേനിക്കാരും കൂടുമ്പോള്‍ യോഗമാകുന്നു. എങ്കിലും എല്ലാവരും എല്ലാ സമയത്തും യോഗം കൂടി എല്ലാ കാര്യങ്ങളും നടത്തിപ്പാന്‍ എളുപ്പമല്ലായ്ക കൊണ്ട് ആത്മ സംബന്ധമായുള്ള കാര്യങ്ങള്‍ ചുമതലപ്പെട്ട് നടത്തുവാനായിട്ട് പള്ളി തോറും വികാരിമാരെയും മുതല്‍ കൈക്കാരന്മാരെയും നിശ്ചയിച്ചിട്ട് കല്പിക്കുന്നു.3

2. അതത് പള്ളികളില്‍ നടക്കുന്ന വലിയതും ചെറിയതുമായ യാതൊരു കാര്യവും വികാരിയുടെ അനുവാദമില്ലാതെ യാതൊരുത്തരും നടത്തിപ്പോകരുത്.

3. വികാരിമാര്‍ ഏതെങ്കിലും തെറ്റു ചെയ്തു ആരെങ്കിലും എഴുതി ബോധിപ്പിച്ച് തെളിഞ്ഞാല്‍ ആ ഇടവകയില്‍ നിന്ന് തന്നെ വികാരി ആയിട്ട് ഒരാളെ കല്പിക്ക എങ്കിലും മറ്റ് ഇടവകയില്‍ നിന്ന് തല്‍ക്കാല വികാരിയായിട്ട് ഒരാളെ കല്പിക്ക എങ്കിലും ചെയ്യണം.

4. ഇപ്പോള്‍ അറിവും പഠിത്തവുമുള്ള കത്തങ്ങള്‍ ഏറ്റവും ചുരുക്കമായി തീര്‍ന്നിരിക്ക കൊണ്ട് ഉള്ളതില്‍ അറിവും പഠിത്തവും കാര്യപ്രാപ്തിയുമുള്ള നാല് കത്തങ്ങളെ തെരഞ്ഞെടുത്ത് സഞ്ചാര വികാരിമാരായിട്ട് കല്പിച്ച് ആവശ്യംപോലെ പള്ളികള്‍ തോറും അയച്ച് വികാരിമാരെയും ശേഷം പട്ടക്കാരെയും അറീപ്പിക്കയും അവരുടെ നടപടികളെ ശോധന ചെയ്കയും ചെയ്യണം. 

5. സഞ്ചാര വികാരിമാര്‍ പള്ളികളില്‍ സഞ്ചരിക്കുമ്പോള്‍ വികാരിമാര്‍ മുതലായി എല്ലാവരും അവര്‍ അതത് പള്ളികളില്‍ നിന്ന് പോരുന്നതുവരെ അവരുടെ വരുതിയില്‍ ഉള്‍പ്പെട്ടിരിക്കയും അവര്‍ക്ക് വേണ്ടുന്ന ചെലവും അതത് പള്ളികളില്‍ നിന്നും കൊടുത്ത് അവരുടെ പറ്റുശീട്ടും പടി ചെലവെഴുതിക്കൊള്ളത്തക്കവണ്ണം കല്പന കൊടുത്തയക്കയും വേണം. 

6. മൂവ്വാണ്ടിലൊരിക്കല്‍ മെത്രാപ്പോലീത്താ എല്ലാ പള്ളികളിലും സഞ്ചരിക്കുകയും സഞ്ചാര വികാരിമാരാല്‍ നടത്തപ്പെട്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ശോധന ചെയ്യുകയും ആ വകയ്ക്ക് അതത് പള്ളികളില്‍ നിന്ന് ചെലവാക്കുന്ന പണത്തിന് അര്‍ക്കദിയാക്കോന്‍ പറ്റുശീട്ടുംപടി ചിലവെഴുതി കൊള്ളുകയും വേണം.4

7. വീട്ടു മാമ്മൂദീസാ മുക്കുക, പെണ്‍കെട്ട് നിശ്ചയിക്കുക, വിളിച്ചു ചൊല്ലുക, കൈ പിടിപ്പിക്കുക, പള്ളി ഉറിശ്മാ ചെയ്യുക, വീട് ഉറിശ്മാ ചെയ്യുക, പുറജാതിക്കാരെ മാമ്മൂദീസാ മുക്കുക, അടിമ വയ്ക്കുക, കുറ്റക്കാരെ പള്ളികളില്‍ നിന്ന് തിരികെ കൂട്ടുക, മറ്റു മതങ്ങളില്‍ നിന്ന് വരുന്നവരെ ചേര്‍ക്കുക, യോഗത്തെ അറിയിപ്പിപ്പാന്‍ സാധനങ്ങള്‍ ആകട്ടെ കായിതങ്ങള്‍ ആകട്ടെ, വായിച്ചും വിളിച്ചും പറഞ്ഞ് പ്രസിദ്ധപ്പെടുത്തുക, ഈ വക കാര്യങ്ങള്‍ ചെയ്യാനും ഇതില്‍ ചില കാര്യങ്ങള്‍ മറ്റു കത്തങ്ങളെ കൊണ്ട് ചെയ്യിപ്പാനും വികാരിമാര്‍ക്കും തല്‍ക്കാല വികാരിമാര്‍ക്കും വിശേഷാല്‍ അനുവാദക്കടലാസ് കൊടുക്കണം.

8. എല്ലാ കത്തങ്ങള്‍ക്കും ചെയ്വാന്‍ പ്രത്യേകം ആവശ്യമായിട്ടുള്ള കാര്യങ്ങള്‍ക്ക് അവര്‍ക്കും അനുവാദക്കടലാസ് കൊടുക്കാഞ്ഞാല്‍ വികാരിമാരുടെ അനുവാദത്തുംപടി യാതൊന്നും അവര്‍ക്ക് ചെയ്യാന്‍ പാടില്ലായ്ക കൊണ്ട് ആവശ്യംപോലെയുള്ള അനുവാദങ്ങള്‍ അവര്‍ക്ക് കല്പിച്ച് കൊടുത്തയയ്ക്കണം.

9. വ്യത്യാസമായിട്ട് കുര്‍ബാന പൊരുള്‍ തിരിച്ച് ചൊല്ലിപ്പോകാതെയും വേദവിപരീതമായിട്ട് പടാര്‍ത്ത5 പറഞ്ഞു പോകാതെയും ഇരിപ്പാന്‍ വേണ്ടി എല്ലാ കത്തങ്ങളുടെയും അറിവും പഠിത്തവും മെത്രാപ്പോലീത്താ ശോധന ചെയ്തും അല്ലാ എങ്കില്‍ ശോധന ചെയ്യിച്ചും പൊരുള്‍ തിരിച്ച് ചൊല്ലുന്നതിനും പറയുന്നതിനും അനുവാദക്കടലാസ് കൊടുക്കണം.

10. സിമ്മനാരിയില്‍ പഠിപ്പിക്കുന്നതുപോലെ പുറമെ ശെമ്മാശ്ശന്മാരെയോ പൈതങ്ങളെയോ ഉണ്ടായിരുന്നാല്‍ മെത്രാപ്പോലീത്തന്മാരുടെ അനുവാദമുള്ള മല്പാന്മാരോടു കൂടെ പഠിച്ചുകൊള്ളുകയും അങ്ങനെയുള്ള മല്പാന്‍മാരുടെ സാക്ഷിക്കുറിയോടു കൂടിയും സിമ്മനാരി മല്പാന്‍റെ സാക്ഷിക്കുറിയോടു കൂടിയും ദേശക്കുറിയോടു കൂടിയും വരുന്നവര്‍ക്കു പട്ടം കൊടുക്കണം. 

11. ശെമ്മാശന്മാരില്‍ ആര്‍ക്കെങ്കിലും അന്യമതസ്ഥരോടു കൂടെ പോയി ഏതെങ്കിലും മറുഭാഷ പഠിക്കണമെന്ന് തോന്നിയാല്‍ മെത്രാപ്പോലീത്തായുടെ അനുവാദത്തോടു കൂടി പഠിച്ചുകൊള്ളുകയും സുറിയാനി മല്പാന്‍റെ സാക്ഷ്യക്കുറിയോടു കൂടി പട്ടം കൊടുക്ക (യും വേ) ണം. എങ്കിലും അനുവാദം കൂടാതെ അതിന്‍വണ്ണം പോയി പഠിക്കുന്ന ശെമ്മാശന്മാര്‍ക്ക് സമീപെയുള്ള പല പള്ളിക്കാരും മെത്രാപ്പോലീത്തായും കൂടെ ആലോചിപ്പാന്‍ നിശ്ചയിക്കുന്നതിന്‍വണ്ണം പട്ടം കൊടുക്കണം.

12. ആണ്ടുതോറും പെന്തിക്കോസ്തി ദിവസി കത്തനാരു പട്ടവും കന്നിമാസം മുതല്‍ വരുന്ന ഞായറാഴ്ച ശെമ്മാശ്ശു പട്ടവും ധനു മാസം 25-ന് യൗപ്പദ്യക്കിനോ എന്ന പട്ടവും മീനമാസം മുതല്‍ വരുന്ന ഞായറാഴ്ച കാറോയോ എന്ന പട്ടവും ഇതിന്‍വണ്ണം നാലു തവണയായിട്ട് പട്ടം കൊടുക്കണം. ഈ അവധിക്ക് ഏഴു ദിവസം മുന്‍കൂട്ടി അവരവരുടെ സ്ഥാനത്തിനു വേണ്ടുന്ന ഉടുപ്പുകള്‍ നല്ലതായിട്ട് ഉണ്ടാക്കിയും കൊണ്ട് അവരവര്‍ ഏല്പാന്‍ നിശ്ചയിച്ചിരിക്കുന്ന പട്ടത്തിന് യോഗ്യന്മാരാകുന്നു എന്ന് മല്പാന്മാരുടെ സാക്ഷ്യക്കുറി വാങ്ങിച്ചുംകൊണ്ട് ഹാജരായിക്കൊള്ളണം.

13. മേല്‍പറഞ്ഞപ്രകാരം പട്ടം കൊടുക്കുന്ന ദിവസി വസിക്കുന്ന ആളുകള്‍ക്കും വന്നുകൂടുന്ന പട്ടക്കാര്‍ക്കും പട്ടം ഏല്‍ക്കുന്ന ആളുകള്‍ ഭക്ഷണം കൊടുക്കേണ്ടതാക കൊണ്ട് ആ വകയ്ക്ക് അന്നേ ദിവസി വേണ്ടുന്ന സകലവും പട്ടം ഏല്‍ക്കുന്ന ആള്‍ കൊടുക്കണം. 

14. എല്ലാ സ്ഥാനക്കാരെയും മര്യാദയായി കറുത്ത ഉടുപ്പും അവരവരുടെ സ്ഥാനത്തെ തിരിച്ചറിവാന്‍ വേണ്ടി വിശേഷാല്‍ വ്യത്യാസമായ ഉടുപ്പുകളും ധരിപ്പിക്കണം. എങ്കിലും അതത് സ്ഥാനം .....

15. ആദ്യപട്ടം ഏല്‍ക്കാന്‍ ഹാജരാകുന്ന ആളുകള്‍ കുടുംബത്താലും അവസ്ഥയാലും പട്ടത്തിന് യോഗ്യനാകുന്നു എന്നും യോഗ്യനല്ല എന്നുമുള്ള മനഃസാക്ഷിയോടു കൂടെ യോഗ്യനാകുന്നു എന്ന് വ്യത്യാസമായിട്ട് എഴുതി ഞങ്ങള്‍ എഴുതി ബോധിപ്പിച്ചിരിക്കുന്നതല്ല എന്ന് ദൈവം സാക്ഷിയായിരിക്കുന്നു എന്നും കണ്ടെഴുതി വരുന്ന ദേശക്കുറി പ്രകാരം പട്ടം കൊടുക്കണം.

16. പഠിപ്പിക്കുന്ന പൈതങ്ങളില്‍ പട്ടത്തിന് ഏറ്റവും യോഗ്യന്മാരായും കൊള്ളാകുന്നവരായും തീരുകയും ചെയ്താല്‍ കുടുംബത്താലും അവസ്ഥയാലും പട്ടത്തിന് യോഗ്യന്മാരാകുന്നോ എന്ന് ഇടവകയില്‍ എഴുതി അയച്ച് വിചാരണ കഴിച്ചാല്‍ പട്ടത്തിന് യോഗ്യത ഇല്ലെന്ന് മറുപടി വന്നാല്‍ മല്പാന്‍റെ സാക്ഷിക്കുറിയോടു കൂടി തീബേലിന്‍റേതായി പട്ടം കൊടുത്ത് സിമ്മനാരിയില്‍ പാര്‍പ്പിച്ച് ആവശ്യം പോലെ തല്‍ക്കാല വികാരിമാരായി അയയ്ക്കുകയും ഇടവകയില്‍ ഒഴിവ് വന്നാല്‍ അവിടെ കൊള്ളിക്കുകയും ചെയ്തുകൊള്ളണം.

17. പട്ടത്തിന് ആവശ്യവും യോഗ്യതയും ഉണ്ടെന്ന് തെളിയുകയും ചെയ്താല്‍ ഇടവകയ്ക്കായി തന്നെ പട്ടം കൊടുക്കണം.

18. ആരുടെ പേരില്‍ എങ്കിലും ആവലാതി വന്നാല്‍ കാര്യത്തിന്‍റെ വലിപ്പത്തിന് തക്കവണ്ണം ഓരോരോ വികാരി മുഖാന്തിരമായി വിചാരണ ചെയ്യിച്ച് കുറ്റത്തിന് തക്കവണ്ണം വിധി കല്പിക്കണം. സങ്കടക്കാരന്‍ വിചാരണക്കാരുടെ പേരില്‍ ആക്ഷേപം ബോധിപ്പിച്ചാല്‍ മറ്റു വികാരിമാരെക്കൊണ്ട് വിചാരണ കഴിപ്പിക്കണം. ഈ രണ്ട് വിചാരണയും ശരിയായിട്ട്വന്നാല്‍ പിന്നീട് വിചാരണയ്ക്ക് കല്പിപ്പാന്‍ ആവശ്യമില്ല. ഈ രണ്ടു വിചാരണയും രണ്ടായിരിക്കുകയും സങ്കടക്കാരന്‍ അടക്കം വരാതെ തീരുകയും ചെയ്താല്‍ മൂന്നാം വിചാരണയ്ക്ക് കല്പന കൊടുക്കണം. ഇതിന്മണ്ണം വിചാരണ ചെയ്യുമ്പോള്‍ രണ്ടു വിചാരണ ശരിയായിട്ട് വരുന്നതാക കൊണ്ട് അതിനെ അനുസരിച്ച് വിധി ഏല്‍പിക്കണം. ആ വിചാരണക്കാര്‍ക്ക് വേണ്ടുന്ന ചിലവ് ആവലാതിക്കാരന്‍ കൊടുക്കണം.

19. ഇടവക പള്ളി വിട്ട് ദൂരത്ത് ഇടവകക്കാര്‍ ഉണ്ടായിരിക്കുകയും ഏകദേശം നൂറ് വീട്ടുകാര്‍ വരെ ഉണ്ടായിരിക്കുകയും ചെയ്താല്‍ അങ്ങനെയുള്ള സ്ഥലങ്ങളില്‍ പള്ളി വെപ്പിക്കണം.

20. ഇടവക പള്ളി വിട്ട് ദൂരത്ത് ഇടവകക്കാരായി അല്പ വീട്ടുകാര്‍ ഉണ്ടായിരുന്നാല്‍ ചില സമയത്ത് ഇടവകപ്പള്ളിയില്‍ ശവം കൊണ്ടുവന്ന് അടക്കുവാന്‍ പ്രയാസമായിട്ട് തീരുന്നതുകൊണ്ട് അങ്ങനെയുള്ള സ്ഥലങ്ങളില്‍ പള്ളിവകയില്‍ നിന്നും ഒരു പുരയിടം വാങ്ങിച്ച് അതില്‍ ചതുരത്തില്‍ മതില്‍ കെട്ടിച്ച് അതിനകത്ത് ഒരു കുരിശു വയ്പിച്ച് ഉറിശ്മാ ചെയ്യിച്ച് ഇടവകപ്പള്ളിയില്‍ കൊണ്ടുവന്ന് അടക്കുവാന്‍ പ്രയാസമുള്ള ശവങ്ങള്‍ അവിടെ അടക്കികൊള്ളുകയും അതിന്‍റെ പടിപ്പുരയുടെ താക്കോല്‍ ആ പ്രദേശത്തെ ഒരാളിനെ ഏല്‍പ്പിച്ചുകൊള്‍കയും അവിടെ വയ്ക്കുന്ന കുഴിക്കാണങ്ങള്‍ക്ക് കണക്കെഴുതി കണക്കും പണവും ആണ്ടില്‍ രണ്ടു പ്രാവശ്യം ഇടവകയുടെ കൈക്കാരന്മാരെ ഏല്‍പിച്ച് രശീതി വാങ്ങിച്ച് കൊള്‍കയും വേണം.

21. യാതൊരു കാര്യത്തിന്നായിട്ടും വികാരിയ്ക്ക് തനിച്ചായിട്ടോ കൈക്കാരന്മാര്‍ക്കും യോഗത്തിനും കൂടെ ആയിട്ടോ മെത്രാപ്പൊലീത്താ കൊടുത്തയക്കുന്ന സാധനങ്ങള്‍ വന്നുചേര്‍ന്നാല്‍ പത്തു ദിവസത്തിലധികം താമസിയാതെ മറുപടി അയച്ചുകൊടുക്കയും അല്ലെങ്കില്‍ താമസത്തിന്‍റെ കാരണം കണ്ട് എഴുതി ബോധിപ്പിച്ചുകൊള്ളുകയും വേണം.

22. യാതൊരു കാര്യത്തിനെങ്കിലും സാധനം വരുമ്പോള്‍ കത്തങ്ങളിലോ അയ്മേനികളിലോ ചിലര്‍ ഇല്ലാതെ പോയാല്‍ ശേഷം ആളുകള്‍ കൂടി നടത്തിക്കൊള്‍കയും മറുപടി അയച്ചുകൊള്ളേണ്ടതായിരുന്നാല്‍ അവധിക്ക് മറുപടി അയച്ചുകൊള്‍കയും വേണം.

23. ശുദ്ധമാന പള്ളിയുടെ കാനോനാ വിരുദ്ധമായി യാതൊരു കാര്യവും ചെയ്തുപോകാതെ ഇരിപ്പാന്‍ എല്ലാവരും ഓര്‍മ്മപ്പെട്ടു കൊള്ളണം.

24. ഞായറാഴ്ച മുതല്‍ ശനിയാഴ്ച വരെ വികാരിമാരും കത്തങ്ങളും മാറി മാറി വീതം പോലെ കുര്‍ബാന ചൊല്ലി അവധി നടക്ക. അവധിക്കാരന്‍ പള്ളിയില്‍ത്തന്നെ പാര്‍ക്കുകയും ചെയ്യണം.

25. പള്ളി ഉള്‍പ്പെട്ട കാര്യങ്ങള്‍ക്കു വേണ്ടിയും മേല്‍പട്ടക്കാരന്‍റെ അനുവാദത്തോടു കൂടെ യാതൊരു കാര്യത്തിന് വേണ്ടിയും പള്ളി വിട്ട് വഴി ദൂരെ പോകുന്ന കത്തങ്ങളുടെ വീതം വികാരി തൊട്ട് ശേഷം പേരും മാറി മാറി നടത്തിയ അനുഭവങ്ങള്‍ മുഴുവനും കൊടുക്കുന്നതല്ലാതെ തനതു കാര്യത്തിന് വേണ്ടി വഴി ദൂരെ പോകുന്ന പട്ടക്കാരുടെ വീതം നടത്തി അനുഭവങ്ങള്‍ കൊടുപ്പാന്‍ ആവശ്യമില്ലായ്ക കൊണ്ട് അങ്ങനെയുള്ള വീതത്തില്‍ ഉണ്ടാകുന്ന അനുഭവങ്ങള്‍ വികാരിയും ശേഷം പട്ടക്കാരും വീതം പോലെ എടുത്തുകൊള്ളണം.

26. തനത് കാര്യത്തിന് വേണ്ടി വഴി ദൂരം പോകുന്ന പട്ടക്കാര്‍ക്കും തല്‍ക്കാല വികാരിമാര്‍ക്കും ഇടവകപള്ളിയില്‍ നിന്ന് ഉപകരിയും6 പസാരവും മാത്രം കൊടുത്തുകൊള്ളണം. എന്നാല്‍ സഞ്ചാര വികാരിമാര്‍ ഇടവക വിട്ട് പോയാല്‍ അവരുടെ വീതം മുതലായത് നടത്തിക്കൊടുക്കണം.

27. ദീനം കൊണ്ട് കുര്‍ബാന ചൊല്ലുവാന്‍ പാടില്ലാതെയും വീതം നടത്തുവാന്‍ കഴിയാതെയും ഉള്ള കത്തങ്ങളുടെ അവധി ശേഷം കത്തങ്ങള്‍ ക്രമം പോലെ നടത്തിയുണ്ടാകുന്ന അനുഭവം ഒന്നു പാതിയില്‍ കുറയാതെ കൊടുത്തുകൊള്ളണം.

28. രോഗവശാല്‍ കുര്‍ബാന ചൊല്ലുവാന്‍ യോഗ്യമല്ലാതെ തീരുകയും ബുദ്ധിമുട്ടു കൊണ്ട് കുര്‍ബാന ചൊല്ലുകയോ നടത്തുകയോ ചെയ്യുന്ന കത്തങ്ങള്‍ ഉണ്ടായിരുന്നാല്‍ ആ വിവരം എഴുതി ബോധിപ്പിച്ച് കല്പന വരുന്നതിന്‍വണ്ണം ചെയ്തുകൊള്ളണം.

29. ഞായറാഴ്ച, മാറാനായ പെരുന്നാളുകള്‍ മുതലായ ദിവസങ്ങളിലും ഓശാന ഞായറാഴ്ച മുതല്‍ ക്യംതാ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിലും എല്ലാവരും പള്ളിയില്‍ വന്ന് വേദപുസ്തകം വായിക്കുകയും അതിനെക്കുറിച്ച് പട്ടക്കാര്‍ വിസ്തരിച്ച് പറയുന്നതിനെ കേള്‍ക്കയും പള്ളിയിലും ഭവനങ്ങളിലും അടക്കം കാക്കുകയും ഭയത്തോടും ഭക്തിയോടും കൂടി നമസ്കരിക്കുകയും മറ്റും ചെയ്യുന്നതല്ലാതെ ആ ദിവസങ്ങളില്‍ കച്ചവടം വേല കാര്യങ്ങള്‍ മുതലായത് യാതൊന്നും ചെയ്യാതെയും ചെയ്യിക്കാതെയും ഇരിപ്പാന്‍ തക്കവണ്ണം വികാരി ശട്ടം കെട്ടുകയും അതിന് വിരോധമായി ചെയ്യുന്ന ആളുകളെ വികാരി പള്ളിയില്‍ നിന്ന് തിരിച്ചുകൊള്ളുകയും വികാരിയുടെ യുക്തംപോലെ വിധി കൊടുത്ത് തീര്‍ത്ത് കൊള്ളുകയും ചെയ്യുന്നത് കൂടാതെയും ഓശാന ഞായറാഴ്ച മുതല്‍ ക്യംതാ ഞായറാഴ്ച വരെ വീടുകളില്‍ യാതൊരു അടിയന്തിരം കഴിക്കുകയോ ഉപ്രുശ്മായ്ക്കും വീട്ടു മാമ്മോദീസായ്ക്കും വേണ്ടി മാത്രമല്ലാതെ ആ ദിവസങ്ങളില്‍ പട്ടക്കാര്‍ അയ്മേനിയുടെ വീട്ടില്‍ പോകയും അരുത്.

30. ഞായറാഴ്ച, മാറാനായ പെരുന്നാള്‍ മുതലായ ദിവസങ്ങളില്‍  മദ്യപാനം ചെയ്തുകൊണ്ട് പള്ളി മതില്‍ക്കകത്ത് പ്രവേശിച്ച ആളുകളെയും കല്പിക്കപ്പെട്ട നോമ്പുകളെ വിട്ട് മദ്യപാനം മുതലായത് ചെയ്യുന്നവരെയും പള്ളിയില്‍ നിന്ന് തിരിച്ച്കൊള്‍കയും വികാരിയുടെ യുക്തി പോലെ തീര്‍ത്തു കൊള്ളുകയും വേണം.

31. ചില പള്ളികളില്‍ പന്ത്രണ്ട് ജനത്തിന് നേര്‍ച്ചയായിട്ടും മറ്റും പള്ളിയകത്ത് ഇരുത്തി നേര്‍ച്ച ഊട്ട് കഴിച്ചു വരുന്നത് ഒരു പ്രകാരവും ന്യായമുള്ളത് അല്ലായ്കയാല്‍ പള്ളിയ്ക്കകത്ത് വച്ച് ആയതു ചെയ്യാതെ പള്ളിയ്ക്കു പുറത്ത് ഒരു സ്ഥലത്ത് വച്ച് കഴിച്ചുകൊള്ളുന്നതല്ലാതെ മറ്റു യാതൊന്നും അവിടെ വച്ച് ഭക്ഷിക്കയുമരുത്.

32. പള്ളിക്കകത്ത് പെരുമാറ്റത്തിന് വേണ്ടുന്ന സാമാനങ്ങളും പട്ടക്കാരുടെ സാമാനങ്ങളും ആവശ്യത്തിന് തക്കവണ്ണം പള്ളിയകത്ത് കൊണ്ടുപോകുന്നതല്ലാതെ അങ്ങനെയുള്ള സാമാനങ്ങള്‍ പള്ളിക്കകത്ത് വച്ച് ഇടക്കേടുണ്ടാവുകയും കുര്‍ബാനയ്ക്ക് വരുന്നവരുടെ കുട, വടി, ഭാണ്ഡക്കെട്ട് മുതലായത് പള്ളിയകത്ത് പ്രവേശിപ്പിക്കയുമരുത്.

33. പള്ളിയില്‍ നിന്ന് മൂന്ന് വെള്ളിക്കാസായും രണ്ട് മറുവഹസായും മൂന്ന് കൂട്ടം കാപ്പ, വെള്ളക്കുപ്പായം, ശീലക്കൂട്ടം ആണ്ടുവരെയുള്ള പള്ളി ക്രമപ്പുസ്തകവും പള്ളിവകയില്‍ നിന്ന് ചിലവിട്ടുണ്ടാക്കി ആയതും കുര്‍ബാനയ്ക്ക് വേണ്ടുന്ന വീഞ്ഞും കോതമ്പ് പൊടിയും മെഴുകുതിരിയും കുന്തുരുക്കവും സൈത്തും ഉപ്പും ഒരാണ്ടേക്ക് ഇത്ര പണത്തിന് മാത്രം വേണ്ടി വരുന്നത് വികാരിയും ശേഷം പേരും കൂടി അതത് പള്ളികളിലെ ആവശ്യം പോലെ നിശ്ചയിച്ച് പള്ളിയില്‍ നിന്ന് വാങ്ങിച്ച് ആയതും മാമ്മൂദീസായ്ക്കുള്ള മൂറോന്‍ മുതലായതും ഇപ്പോള്‍ ഉള്ളതു നീക്കി പോരാത്ത തബലീത്തായും ഉറിശ്മാ ചെയ്യിച്ചും ആയത് പള്ളിയകത്ത് വച്ച് വരുന്നതാകിലും വേറിട്ട് ഒരു അലമാരി പൂട്ടുണ്ടാക്കി വികാരി മുഖാന്തിരം വച്ച് സൂക്ഷിച്ച് കുര്‍ബാന ചൊല്ലുവാന്‍ വരുന്ന എല്ലാ കത്തങ്ങള്‍ക്കും കൊടുത്തുകൊള്ളുന്നതല്ലാതെ കുര്‍ബാനയ്ക്ക് വേണ്ടുന്ന സാമാനങ്ങള്‍ വീടുകളില്‍ കൊണ്ടുചെന്ന് വയ്ക്കരുത്.

34. മദ്ബഹായില്‍ പെരുമാറപ്പെടുന്ന കാപ്പ, വെള്ളക്കുപ്പായം മുതലായ സകല വ്യഞ്ജനാദികളും നല്ലതും വെടിപ്പുള്ളതും ആയിരിക്കണം. ആയത് വൃത്തികേടാകുമ്പോള്‍ ചുട്ടുകളകയും അലക്കിപ്പാനുള്ളത് അലക്കുകയും ചെയ്യുന്നതില്‍ വികാരിമാര്‍ താല്‍പര്യമായിട്ട് വിചാരിച്ചുകൊള്ളണം. 

35. കത്തങ്ങള്‍ അധിക്ഷേപങ്ങള്‍ പറയുകയും തമ്മില്‍ അടിപിടി ഉണ്ടാവുകയും ചെയ്താല്‍ ഉടന്‍ അവര്‍ മുടക്കപ്പെട്ടിരിക്ക കൊണ്ട് കല്പന കിട്ടാതെ കുര്‍ബാന ചൊല്ലുവാന്‍ വികാരിമാര്‍ സമ്മതിക്കുകയും അരുത്.

36. രണ്ട് ഇടവകയായിട്ട് ഒരാള്‍ പട്ടമേറ്റിരിക്കുന്നതും കൊടുത്തിരിക്കുന്നതും ഒരു പ്രകാരത്തിലും ന്യയമായിട്ടുള്ളതല്ലായ്കകൊണ്ട് ഇനി മേല്‍ അതിന്മണ്ണം പട്ടം ഏല്‍ക്കുകയും കൊടുക്കുകയും ചെയ്തിരിക്കുന്നതു കൂടാതെ ഇതുവരെ രണ്ട് ഇടവകയായിട്ട് പട്ടമേറ്റിരിക്കുന്ന കത്തങ്ങളുടെ സംഗതി കൊണ്ട് മെത്രാപ്പോലീത്തായുടെ യുക്തം പോലെ ചെയ്യാനുള്ളതാകുന്നു.

37. ഞായറാഴ്ച, പെരുന്നാള്‍ മുതലായ വിശേഷ ദിവസങ്ങളില്‍ പത്തു നാഴിക പുലര്‍ച്ച കഴിഞ്ഞല്ലാതെ കുര്‍ബാന തുടങ്ങരുത്.

38. പെണ്‍കെട്ട് നിശ്ചയിക്കുന്നതിനു മുമ്പെ പെണ്‍കെട്ടിന് അയോഗ്യത ആയിട്ടും കാര്യങ്ങള്‍ വല്ലതുമുണ്ടൊ എന്ന് വികാരി നല്ലതിന്മണ്ണം ആലോചിച്ച് പെണ്‍കെട്ട് നിശ്ചയം കഴിച്ചുകൊള്ളുകയും വിളിച്ചു ചൊല്ലുന്നതിന് മുമ്പ് ചെറുക്കനെയും പെണ്ണിനെയും വികാരിമാര്‍ പള്ളിയില്‍ വരുത്തി സുറിയാനി മര്യാദപ്രകാരമുള്ള വിശ്വാസവിവരങ്ങളും നമസ്കാരങ്ങളും മറ്റും പഠിച്ചിട്ടുണ്ടോ എന്ന് ശോധന ചെയ്ത് കുമ്പസാരം കഴിച്ച് മൂന്ന് ഞായറാഴ്ച വിളിച്ചുചൊല്ലുകയും പിന്നെ വരുന്ന ഞായറാഴ്ച കൈ പിടിപ്പിക്കുകയും ചെയ്യണം. വിളിച്ചു ചൊല്ലിയതില്‍ പിന്നെ ആരെങ്കിലും വിരോധമായി ബോധിപ്പിച്ചാല്‍ വികാരി ചുരുക്കത്തില്‍ വിചാരണ കഴിച്ച് മുടക്കുവാന്‍ തക്കതായി യാതൊന്നും ഇല്ല എന്നു കണ്ടാല്‍ നിശ്ചയിച്ച ഞായറാഴ്ച തന്നെ കൈ പിടിപ്പിച്ചു കൊള്ളുകയും സംശയം തോന്നിയാല്‍ എഴുതി ബോധിപ്പിച്ച് കല്പന വരുന്നതിന്‍വണ്ണം നടത്തുകയും ചെയ്യാം.

39. ചെറുക്കനും പെണ്ണിനും രണ്ട് ഇടവക ആയിരുന്നാല്‍ അയോഗ്യതയായി യാതൊന്നും ഇല്ലെന്നുള്ള വിവരം വികാരിക്ക് വികാരി എഴുതി അയച്ച് മറുപടി വരുത്തിയുംകൊണ്ട് നിശ്ചയം കഴിച്ചുകൊള്ളുകയും പിന്നീടുള്ള ഞായറാഴ്ച വിളിച്ചുചൊല്ലുവാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നും മറ്റും വികാരിക്ക് വികാരി എഴുതി അയച്ച് മറുപടി വരുത്തി മേല്‍പറഞ്ഞ പ്രകാരം രണ്ട് പള്ളിയിലും കുമ്പസാരിപ്പിച്ചുംകൊണ്ട് മൂന്ന് ഞായറാഴ്ച രണ്ടു പള്ളികളിലും വിളിച്ചു ചൊല്ലുകയും പിന്നീട് വിളിച്ചുചൊല്ലിയ ശേഷം പെണ്‍കെട്ടിന് അയോഗ്യതയായി ഉള്ള കാര്യങ്ങള്‍ യാതൊന്നും ഉള്ള പ്രകാരം ആരും അറിയപ്പെടുത്തിയിട്ടില്ലെന്നും മറ്റും കെട്ടിയ്ക്കുന്ന പള്ളിയിലെ വികാരിക്കും കൈക്കാരന്മാര്‍ക്കും മറ്റേ പള്ളിയിലെ വികാരിക്കും കൈക്കാരന്മാരും കൂടി എഴുതി അയയ്ക്കുന്ന കുറി വാങ്ങിച്ചും കൊണ്ട് കൈ പിടിപ്പിക്കുന്നതല്ലാതെ പെണ്‍കെട്ടിന് ഇടവകയില്‍ നിന്ന് വരുന്ന പട്ടക്കാരുടെയോ വികാരിയുടെയോ വാക്കു മൂലം പ്രമാണിച്ച് കൈ പിടിപ്പിക്കുകയും അരുത്.

40. ഒരു ക്രിസ്ത്യാനി എന്നും മാര്‍ഗ്ഗം കൂടി എന്നും പറഞ്ഞ് വിവാഹം കഴിച്ചിട്ടില്ലെന്ന് തെര്യപ്പെടുത്തി ദൂരദിക്കുകളില്‍ നിന്നും വരുന്ന പുരുഷന്മാരെയും സ്ത്രീകളെയും ഇന്നാര്‍ മാമ്മൂദീസാ മുക്കി എന്നും ഇന്ന ദിക്കുകാര്‍ എന്ന അവരുടെ വാക്കാല്‍ കാണുന്ന ആധാരം ശോധന ചെയ്തും അല്ലെങ്കില്‍ എഴുതി അയച്ച് മറുപടി വരുത്തിയും അല്ലാതെ ശുദ്ധമാന കുര്‍ബാന കൊടുക്കുകയും പെണ്‍കെട്ട് കഴിക്കുകയും ചെയ്യരുത്.

41. രണ്ടാം കെട്ടിന് മേല്‍എഴുതിയിരിക്കുന്ന പ്രകാരം രണ്ട് ഇടവക എങ്കില്‍ വികാരിക്ക് വികാരി എഴുതി അയച്ച് മറുപടി വരുത്തിക്കൊണ്ടും ഒരിടവക എങ്കില്‍ ഒരു ഞായറാഴ്ച മാത്രം വിളിച്ചുചൊല്ലിയും കൊണ്ട് പിന്നെ വരുന്ന ഞായറാഴ്ച കൈ പിടിപ്പിക്കണം.

42. രണ്ടാമതും മൂന്നാമതും കെട്ടുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുരിശ്ശു വാഴ്ത്തുകയും അതിനുള്ള സ്ലൂസോ ചൊല്ലുകയും ചെയ്യാതെ ശേഷം ഉള്ള ക്രമങ്ങള്‍ മാത്രം കഴിച്ച് കൈ പിടിപ്പിച്ചു കൊള്ളണം. 

43. പെണ്‍കെട്ട് നിശ്ചയം കഴിഞ്ഞ ശേഷമോ വിളിച്ചുചൊല്ല് കഴിഞ്ഞതിന്‍റെ ശേഷമോ ആ പെണ്‍കെട്ട് കഴിക്കുന്നതിന് ഒരു പക്ഷക്കാര്‍ക്ക് മനസ്സില്ലാതെ തീര്‍ന്നാല്‍ എഴുതി ബോധിപ്പിച്ച് കല്പന വരുന്നതിന്‍പ്രകാരമല്ലാതെ ആ പെണ്‍കെട്ട് മാറ്റരുത്.

44. ഒന്നാം കെട്ട് തന്നെ ആയാലും വല്ല ഹേതുവശാല്‍ ഒരു ഞായറാഴ്ച മാത്രം വിളിച്ചുചൊല്ലി കൈ പിടിപ്പിക്കേണ്ടതാകുന്നുവെന്ന് ബോധിപ്പിക്കുകയും അതിന്‍റെ കാരണം ബോധ്യം വരികയും ചെയ്താല്‍ വികാരി മെത്രാപ്പൊലീത്താക്കെഴുതി അയയ്ക്കുകയും ബോധിപ്പിച്ച കാരണം അവിടെയും ശരി എന്ന് ബോധ്യം വന്നാല്‍ സിമ്മനാരിയില്‍ ധര്‍മ്മച്ചിലവ് വകയ്ക്ക് എന്തെങ്കിലും വെപ്പിച്ച് എഴുതിവരുന്ന കല്പനപ്രകാരം കൈ പിടിപ്പിച്ചു കൊള്ളണം.

45. മരിച്ചുപോയ പട്ടക്കാരുടെ ഭാര്യമാരെ രണ്ടാമത് കെട്ടിക്കയും മരിച്ചുപോയ അയ്മേനിമാരുടെ ഭാര്യമാരെ പട്ടക്കാര്‍ കെട്ടുകയും പട്ടക്കാര്‍ രണ്ടാമത് വിവാഹം ചെയ്യുകയും - കത്തനാരുപട്ടം ഏറ്റ ശേഷം വിവാഹം ചെയ്യുന്നത് യുക്തമല്ല - എങ്കിലും അങ്ങനെയുള്ള കാര്യങ്ങള്‍ വേണ്ടി വന്നാലും മെത്രാപ്പോലീത്തായെ ബോധിപ്പിച്ച് കല്പന വരുംവണ്ണം നടപ്പാനുള്ളതാകുന്നു.

46. എല്ലാവരും നാല്പത് ദിവസത്തില്‍ ഒരിക്കല്‍ ശുദ്ധമാന കുര്‍ബാന കൈക്കൊള്ളുവാന്‍ മുറയാക കൊണ്ട് കഴിയുന്നവരൊക്കെയും അതിന്‍വണ്ണവും മറ്റുള്ളവര്‍ ആണ്ടില്‍ മൂന്ന് വട്ടമെങ്കിലും കൈക്കൊള്ളണം. ശുദ്ധമാന കുര്‍ബാന കൈക്കൊള്ളുവാന്‍ വരുന്നവര്‍ക്ക് ആയത് കൈക്കൊള്ളുവാന്‍ യോഗ്യതയുണ്ടോ എന്നും മറ്റും വികാരി തന്നെ എങ്കിലും വികാരിയുടെ അനുവാദത്താല്‍ യാതൊരു പട്ടക്കാര്‍ എങ്കിലും ഇതിന് പരീക്ഷ കഴിക്കയും കുമ്പസാരത്തിന്‍റെ സാരം ഗ്രഹിപ്പിക്കുകയും വേണം. എങ്കിലും എല്ലാവരും അമ്പത് നോമ്പില്‍ കുമ്പസാരിച്ച് ശുദ്ധമാന കുര്‍ബാന കൈക്കൊള്‍വാന്‍ ഉള്ളതാക കൊണ്ട് അപ്പോള്‍ മേല്‍പറഞ്ഞ പ്രകാരം പരീക്ഷ കഴിച്ച് കുമ്പസാരിക്കുന്ന ആളുകള്‍ വഴിപാടായി വയ്ക്കുന്ന പണവും 16 വയസ്സ് പ്രായം ചെന്ന പുരുഷന്മാരെക്കൊണ്ടും കോട്ടയം മുതലായ പള്ളികളില്‍ നടന്ന് വരുംവണ്ണം ചുരുക്കത്തില്‍ രണ്ട് ചക്രമായി റീശീസാ പണം വയ്ക്കാനുള്ളതാക കൊണ്ട് ആ വക പണവും അപ്പോള്‍ വെപ്പിച്ചും കൊണ്ട് പുരുഷന്മാര്‍ക്കും വഴിപാട് പണം മാത്രം വെപ്പിച്ചും കൊണ്ട് സ്ത്രീകള്‍ക്കും ഓലനുറുക്കില്‍ ഒരു അടയാളം കൊടുക്കയും ആ അടയാളം കുമ്പസാരിപ്പിക്കാന്‍ ഇരിക്കുന്ന കത്തനാര്‍ വാങ്ങിച്ചു കൊണ്ട് കുമ്പസാരിപ്പിച്ച് ശുദ്ധമാന കുര്‍ബാന കൊടുത്ത് കൊള്‍കയും കുമ്പസാരിക്കുന്നവരുടെ വീടും പേരും വിവരമായി വികാരിയും റീശീസാ വകയ്ക്ക് കൈക്കാരനും ഓരോ കണക്കെഴുതിക്കൊള്‍കയും അമ്പതാം പെരുന്നാള്‍ കഴിഞ്ഞ് പിറ്റേദിവസം വികാരിയും ശേഷം പേരും കൂടി അവരുടെ പക്കല്‍ ഇരിക്കുന്ന അടയാളവും കണക്കും ശരിയായിട്ട് നോക്കി വഴിപാടായി വച്ചുണ്ടാക്കുന്ന പണം വികാരിയും ശേഷം കത്തങ്ങളും കുറച്ചില്‍ കൂടാതെ സമമായി പകുത്തെടുത്ത്കൊള്‍കയും റീശീസാ പണവും കണക്കും സിമ്മനാരി മുതല്‍പടിയില്‍ ഏല്‍പിച്ച് രശീതി വാങ്ങിക്കൊള്‍കയും വേണം.

47. ആണ്ടില്‍ ഒരിക്കലെങ്കിലും ശുദ്ധമാന കുര്‍ബാന കൈക്കൊള്ളാതെയും മൂന്ന് ഞായറാഴ്ച അടുപ്പിച്ച് പള്ളിയില്‍ വരാതെയും പള്ളിയില്‍ വന്നാല്‍ അടക്കം കാക്കാതെയും ഇരിക്കുന്ന ആളുകളെയും വികാരി തിരിച്ചുകൊള്ളുകയും യുക്തംപോലെ വിധിച്ച് തീര്‍ത്തുകൊള്ളുകയും വേണം.

48. അതത് പള്ളിയിലെ വികാരിമാരുടെ എഴുത്താലുള്ള അനുവാദം കൂടാതെ ഉപ്പുറുശ്മായും വീട്ടു മാമ്മോദീസായും ഒഴികെ മറ്റു യാതൊരുഅടിയന്തിരവും മറ്റിടവകയിലുള്ള വികാരിമാരാകട്ടെ കത്തങ്ങളാകട്ടെ നടത്തിപ്പോകരുത്.

49. മൂന്ന് സംവത്സരം അടുപ്പിച്ച് ശുദ്ധമാന കുര്‍ബാന കൈക്കൊള്ളാത്ത ആളുകളുടെയും തന്നെത്താന്‍ പ്രാണനാശം വരുത്തുന്ന ആളുകളുടെയും ക്ഷുദ്രക്കാരുടെയും ഗര്‍ഭം അലസിക്കുന്നതിന് ഔഷധം സേവിക്കുന്നതിനോടു കൂടി മരിച്ചുപോകുന്ന സ്ത്രീകളുടെയും പള്ളിയില്‍ നിന്ന് കുറ്റത്തിലകപ്പെട്ടാല്‍ ധൈര്യപ്പെട്ട് കുറ്റം തീര്‍ക്കാതെ മരിച്ചുപോകുന്നവരുടെയും ശവങ്ങള്‍ പള്ളി മതില്‍ക്കകത്ത് അടക്കുകയും കര്‍മ്മം കഴിക്കയും ചെയ്യരുത്.

50. കുടയും കുരിശും എടുത്ത് ശവം പള്ളിയില്‍ കൊണ്ടുവരേണ്ടതായിരുന്നാല്‍ ആ വകയ്ക്ക് കറുപ്പ് ശീലയായി ഒരു കുടയും കുരിശുമൊന്തയും കാപ്പയും ശവം എടുത്തുകൊണ്ട് പോരേണ്ടുന്നതിന് നാലു തട്ടുള്ളതായ ഒരു എടുപ്പ് കബറും അതിന്‍റെ മീതെ വിരിപ്പാന്‍ കറുപ്പ് കൊണ്ടു തന്നെ ഒരു വിരി ശീലയും ഉണ്ടാക്കി എളിമയോടും അടക്കത്തോടും ദുഃഖത്തോടും കൂടെ എടുത്ത് പള്ളിയില്‍ കൊണ്ടുപോകുന്നതല്ലാതെ ചുവപ്പ് കുട മുതലായത് കൊണ്ടുപോകയും ശവത്തിന്‍റെ മീതെ ഭംഗിയുള്ള പട്ടുകള്‍ വിരിക്കയും വാലിക (?) പിടിക്കയും പട്ടക്കാര്‍ കുര്‍ബാനയ്ക്കുള്ള കാപ്പ ഇടുകയും ചെയ്യരുത്. ഈ വകയ്ക്ക് വേണ്ടുന്ന കറുത്ത കുട, കാപ്പ മുതലായവ പള്ളിയില്‍ നിന്നും ഉണ്ടാക്കുകയും അതിന്‍റെ കൂലി ആയും പതിവിന്‍പ്രകാരം അനീദാ പണമായും 32 ചക്രം കുറയാതെ വെപ്പിച്ച് പള്ളിയും അപ്പോള്‍ കൂടുന്ന പട്ടക്കാരും ഒരുപോലെ പകുത്ത് കൊടുക്കയും വേണം. 

51. അയ്മേനിക്കാരുടെ ശവം പള്ളിക്കകത്ത് അടക്കുകയും ശവം വെച്ചുകൊണ്ട് റോമ്മാ മതക്കാരെപ്പോലെ ദൈവ ശുശ്രൂഷയാകുന്ന കുര്‍ബാന ചൊല്ലുകയും ചെയ്യാതെ ശവങ്ങള്‍ പള്ളിമതില്‍ക്കകത്ത് അടക്കണം; കര്‍മ്മം കഴിക്കയും ചെയ്യരുത്. 

52. വികാരിയും കൈക്കാരന്മാരും മാത്രം കൂടി പസാരം വെയ്പ്പിക്കുന്ന തല്ലാതെ ആ വകയ്ക്ക് യോഗമായിട്ട് പള്ളിയകത്തിരിക്കുകയും വെറ്റില, പാക്ക് അവിടെ വയ്പ്പിക്കുകയും വ്യവഹരിക്കുകയും ചെയ്യരുത്.

53. പട്ടക്കാര്‍ പസാരവും മറ്റും അവര്‍ക്ക് ചെല്ലേണ്ടുന്ന യാതൊന്നും പള്ളിക്കണക്കില്‍ മുതല്‍കൂട്ടാതെ വികാരി തന്നെ എടുത്ത് വച്ച് കൊള്ളുകയും എട്ട് ദെവസിക്കകം പകുത്ത് കൊടുക്കുകയും അതിലധികം താമസിച്ചാല്‍ ആഴ്ചവട്ടം ഒന്നുക്ക് പതിനൊന്ന് വീതം കൂട്ടിക്കൊടുത്തുകൊള്ളുകയും വേണം.

54. വിവാഹം കഴിച്ചിട്ടുള്ള കത്തങ്ങളുടെയും അവരുടെ ഭാര്യമാരുടെയും കാലം വരെ അവരുടെ സന്തതികള്‍ക്ക് പസാരവും കുഴിക്കാണവും വെപ്പിക്കേണ്ടാത്തതും അവര്‍ രണ്ടുപേരുടെയും കാലം കഴിഞ്ഞാല്‍ അവരുടെ മക്കളുടെ മക്കള്‍ തൊട്ട് പസാരവും കുഴിക്കാണവും വെപ്പിച്ചു കൊള്ളേണം (ണ്ടതും ആകുന്നു).

55. കത്തങ്ങള്‍ മരിച്ചുപോയാല്‍ പിന്നെ ഒരാണ്ടു വരെ ഉപകരിയും പസാരവും മാത്രം കൊടുത്തുകൊള്ളണം. 

56. ഒരിടവകയില്‍ കൂടുന്ന യാതൊരുത്തനെ എങ്കിലും മറ്റ് ഇടവകയില്‍ കൂടി നടക്കണമെന്ന് അപേക്ഷ ഉണ്ടായിരുന്നാല്‍ മെത്രാപ്പോലീത്തായെ ബോധിപ്പിച്ച് വിചാരത്തെ കഴിച്ച് അതിന്‍വണ്ണം ദിഷ്ടതിപ്പെട്ടിരിക്കുന്നുവെന്ന് തെളിഞ്ഞ് കല്പന വരുന്നതിന്‍വണ്ണമല്ലാതെ കൂട്ടി നടത്തിപ്പോകരുത്.

57. കത്തങ്ങളും ശെമ്മാശന്മാരും മരിച്ചുപോയാല്‍ അവരെ അഴിക്കു പുറത്ത് അടക്കികൊള്ളണം.

58. സ്ത്രീകള്‍ പ്രസവിച്ചാല്‍ നാല്പതു ദിവസത്തിലധികം താമസിക്കാതെ പള്ളിയില്‍ കൊണ്ടുചെന്ന് മാമ്മൂദീസാ മുക്കിക്കൊള്ളുകയും അതിനു മുമ്പേ ആവശ്യംപോലെ വികാരിയെ അറിയിച്ച് വീട്ടു മാമ്മൂദീസാ മുക്കിക്കൊള്ളുകയും വേണം. വീട്ടു മാമ്മൂദീസാ മുക്കുന്ന കുട്ടികളെ പിന്നീട് പള്ളിയില്‍ കൊണ്ടുവന്ന് സൈത്തു പൂശി മാമ്മൂദീസാക്രമം തികയ്ക്കുന്നതല്ലാതെ രണ്ടാമത് മാമ്മൂദീസാ മുക്കിപ്പോകയും അരുത്.

59. പുറജാതിക്കാര്‍ മാമ്മൂദീസാ മുഴുകുവാന്‍ വന്നാല്‍ വിശ്വാസ വിവരവും നമസ്കാരങ്ങളും മറ്റും പഠിപ്പിച്ച് ആ വിവരത്തിന് എഴുതി ബോധിപ്പിച്ച് കല്പന വരുന്നതിന്‍വണ്ണം മാത്രം മാമ്മൂദീസാ മുക്കുകയും മുക്കിയ വിവരത്തിന് ഒരു ആധാരം എഴുതി കൈയില്‍ കൊടുക്കുകയും ചെയ്തു കൊള്ളണം.

60. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ മാമ്മൂദീസാ മുക്കുകയും സൈത്തു പൂശുക മര്യാദ ഇല്ലാതെയുള്ള മതക്കാരില്‍ ഒരുത്തന്‍ സുറിയാനി മതത്തില്‍ വന്നാല്‍ സൈത്തു പൂശി മാമ്മൂദീസാ ക്രമം തികയ്ക്കുന്നതല്ലാതെ രണ്ടാമത് മാമ്മൂദീസാ മുക്കുകയും അരുത്.

61. ഭര്‍ത്താക്കന്മാരില്ലാത്ത കന്യകമാരെ എങ്കിലും വിധവമാരെ എങ്കിലും പ്രസവത്തിന് കുട്ടികളെ 58-ാമത് ലക്കത്തില്‍ പറഞ്ഞപ്രകാരം 40 ദിവസത്തിനകം യുക്തം പോലെ മാമ്മൂദീസാ മുക്കിക്കൊള്‍കയും 76-ാമത് ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം വിധിച്ചു കൊള്‍കയും വേണം.

62. ആരെങ്കിലും മാമ്മൂദീസാ മുക്കുമ്പോള്‍ ഇന്ന ആണ്ട് മാസം ഇന്നവന്‍റെയും ഇന്നവളുടെയും മകന്‍ അല്ലെങ്കില്‍ മകള്‍ ഇന്നാരാല്‍ മാമ്മൂദീസാ മുക്കപ്പെട്ടു എന്നും ഇന്നാര്‍ തല തൊട്ടു എന്നും ഇത്രാം പക്കം മുക്കി എന്നും വികാരി കണക്കെഴുതിക്കൊള്‍കയും വിധവമാരുടെയും കന്യകമാരുടെയും കുട്ടികളായിരുന്നാല്‍ തകപ്പായുടെ പേര്‍ എഴുതാതെ ശേഷം പേരുകള്‍ എഴുതിക്കൊള്‍കയും പുറജാതിക്കാരായിരുന്നാല്‍ ആ വിവരം കണ്ടെഴുതിക്കൊള്‍കയും വേണം.

63. ദൈവദൂഷണം പറയുകയും മന്ത്രവാദം ചെയ്കയും ചെയ്യിക്കയും ചെയ്തു വരുന്നവരെയും വീട്ടുകാരെയും മാതാപിതാക്കന്മാരെയും വാക്കു കൊണ്ടോ ക്രിയ കൊണ്ടോ അപമാനിക്കുന്നവരെയും ഉടന്‍ പള്ളിയില്‍ നിന്ന് തിരിച്ചുകൊള്ളുകയും ചെയ്യണം. ആയത് മറ്റ് ഇടവകക്കാരായിരുന്നാല്‍ വികാരിയ്ക്ക് വികാരി എഴുതി അയച്ച് മേല്‍പറഞ്ഞിരിക്കുന്ന പ്രകാരം ചെയ്തുകൊള്‍കയും വേണം.

64. സ്തുതി ചൊവ്വാകപ്പെട്ട സുറിയാനി വിശ്വാസത്തില്‍ നിന്ന് അന്യന്മാരാകുന്ന റോമ്മാക്കാര്‍ മുതലായ അന്യ മതത്തില്‍ ഉള്‍പ്പെട്ട സ്ത്രീകളെ അവരുടെ പള്ളികളില്‍ ചെന്ന് കെട്ടുകയും അവരുടെ പള്ളിയില്‍ വച്ച് സുറിയാനി സ്ത്രീകളെ കെട്ടിച്ചു കൊടുക്കയും അരുത്. അങ്ങനെയുള്ള പെണ്‍കെട്ട് കല്യാണത്തിലും പെണ്‍കെട്ട് നിശ്ചയത്തിലും യാതൊരുത്തരും പോയി സംബന്ധിക്കുകയും ചെയ്യരുത്. അതിന്‍വണ്ണം ചെയ്യുന്നവരെ ഉടന്‍ പള്ളിയില്‍ നിന്ന് തിരിച്ചുകൊള്‍കയും സ്ത്രീധനത്തിന്‍റെ പസാരം മുഴുവനും അതുകൂടാതെ അത്രയെങ്കിലും അതില്‍ പാതിയെങ്കിലും സ്ത്രീധനം അല്പമായിരുന്നാല്‍ വികാരിയുടെ യുക്തം പോലെ നിശ്ചയിച്ച് കെട്ടി വെപ്പിച്ചു കൊണ്ടും ആ വിവരത്തിന് എഴുതി ബോധിപ്പിച്ച് കല്പന വരുംവണ്ണം ആ വീട്ടുകാരുടെ കുറ്റം തീര്‍ത്തുകൊള്ളുകയും ആ കല്യാണം മുതലായതിന് പോയി സംബന്ധിക്കുകയും സഹായിക്കുകയും ചെയ്യുന്നവരുടെ കുറ്റത്തിന് വികാരിയുടെ യുക്തം പോലെ നിശ്ചയിച്ച് തീര്‍ത്തുകൊള്‍കയും വേണം.

65. അതത് ഇടവകയില്‍ ഗതിക്കുറവു കൊണ്ട് കെട്ടിപ്പാന്‍ താമസം വരുന്ന സ്ത്രീകള്‍ ഉണ്ടായിരുന്നാല്‍ ആ വിവരം വികാരി വിചാരണ കഴിച്ച് എഴുതി ബോധിപ്പിച്ച് വരുന്നതിന്‍വണ്ണം ചെയ്യണം. 

66. സുറിയാനി മതം വിട്ട് അന്യ മതത്തില്‍ പോകുന്ന ആളുകളെ യോഗത്തിലും എണ്ണത്തിലും കൂട്ടാതെയും അങ്ങനെയുള്ളവരുടെ വീടുകളില്‍ യാതൊരു ഗുണദോഷത്തിനും പോകാതെയും ഇരുന്ന്കൊള്‍കയും അനുതപിച്ച് തിരികെ വന്നാല്‍ എഴുതി ബോധിപ്പിച്ച് കല്പന വരുന്നതിന്‍വണ്ണം തീര്‍ത്തുകൊള്ളുകയും വേണം. 

67. മുഖത്ത് ചായം തേച്ചിട്ടുള്ളതായി കണ്‍പ്രിയത്തിന് ഇടവരുത്തുന്ന ആട്ടവും തുള്ളലുകളും പള്ളിയില്‍ ചെയ്യിക്കരുത്.

68. ആഘോഷമായി കഴിച്ചുവരുന്ന പെരുന്നാളുകള്‍ ഞായറാഴ്ച വന്നാല്‍ തലേദിവസം ശനിയാഴ്ച ഘോഷിച്ചു കൊള്ളണം. എങ്കിലും മതിയായ കാരണം കൊണ്ട് ആ ദിവസം തന്നെ കഴിക്കണമെന്ന് തോന്നിയാല്‍ ആ വിവരം മുന്‍കൂട്ടി എഴുതി ബോധിപ്പിച്ച് കല്പന വരുന്നതിന്‍വണ്ണം ചെയ്തുകൊള്ളണം.

69. അയ്മേനികള്‍ തമ്മിലുണ്ടാകുന്ന ഛിദ്രങ്ങളും വഴക്കുകളും വികാരി അറിയപ്പെട്ടാല്‍ പിതാക്കന്മാരെപ്പോലെ ഗുണദോഷം പറഞ്ഞ് ഐകമത്യപ്പെടുത്തുകയും ന്യായം അനുസരിക്കാത്തവരെ യുക്തം പോലെ തിരിക്കുകയും കൂട്ടുകയും വേണം.

70. മരിച്ചുപോയ മേല്പട്ടക്കാരെയും പട്ടക്കാരെയും അടക്കിയ സ്ഥലത്തും അടക്കാത്ത സ്ഥലത്തും കബറുകള്‍ പണിതുണ്ടാക്കി മദ്ബഹായില്‍ ഇടക്കേടുണ്ടാക്കുന്നത് ന്യായവിരോധമായിട്ടുള്ളതാക കൊണ്ട് അങ്ങനെ പള്ളിക്കകത്തുണ്ടായിട്ടുള്ള കബറുകള്‍ ഒക്കെയും എടുത്ത് മൂന്ന് ത്രോണോസും കല്ല് കൊണ്ട് ഭംഗിയായിട്ടും വൃത്തിയായിട്ടും മദ്ബഹായില്‍ത്തന്നെ പണി ചെയ്യിക്കയും ശുദ്ധമാന പുസ്തകം വായിക്കുന്ന സിംഹാസനം ഉണ്ടാക്കുകയും ചെയ്യണം. എങ്കിലും തക്ക കാരണം കൊണ്ടും ചില കബറുകള്‍ എടുക്കുന്നതിന് സംശയം തോന്നിയാല്‍ ആ വിവരം എഴുതി ബോധിപ്പിച്ച് കല്പന വരുന്നതിന്‍വണ്ണം ചെയ്യുകയും അവരുടെ ഓര്‍മ്മയ്ക്കായിട്ട് കഴിച്ചുവരുന്ന അടിയന്തിരങ്ങളെയും 68-ാ മത് ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം നടത്തുകയും ചെയ്യണം.

71. പട്ടക്കാരുടെ പേരിലും മാതാപിതാക്കന്മാരുടെ പേരിലും അനാവശ്യമായിട്ടുള്ള കാര്യങ്ങളെക്കുറിച്ച് സര്‍ക്കാരില്‍ ആവലാതി ബോധിപ്പിച്ച ആളുകളെ പള്ളിയില്‍ നിന്ന് തിരിച്ചുകൊള്‍കയും എഴുതി ബോധിപ്പിച്ച് കല്പന വരുന്നതിന്‍വണ്ണം കൂട്ടിനടത്തിക്കൊള്‍കയും വേണം.

72. തക്ക ഹേതു കൊണ്ടല്ലാതെ നമസ്കാരത്തിനും കുര്‍ബാനയ്ക്കും പട്ടക്കാര്‍ ഹാജരാകാതെ പോയാല്‍ ആ വിവരം വികാരി എഴുതി ബോധിപ്പിച്ചുകൊള്ളണം.

73. കുര്‍ബാനയ്ക്ക് മദ്ബഹായില്‍ ഇടത്തും വലത്തും രണ്ടു പന്തിയായി പട്ടക്കാര്‍ ഹാജരാകുമ്പോള്‍ ഭക്തിയോടു കൂടെ ക്രമംപോലെ നില്‍ക്കുന്നതല്ലാതെ പള്ളിയകത്ത് അതാത് മൂലയില്‍ നില്‍ക്കുകയും അരുത്. ക്ഷീണതയുള്ള പട്ടക്കാര്‍ മുറിത്തട്ട് മാളികയില്‍ നിന്നുകൊള്ളണം.

74. സ്ത്രീകള്‍ക്ക് ഗര്‍ഭമുണ്ടാകുന്ന എല്ലാ സമയത്തും ദൈവം രക്ഷിപ്പാന്‍ വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ധര്‍മ്മങ്ങളും വഴിപാടുകളും കൊടുക്കുകയും ശുദ്ധമാന കുര്‍ബ്ബാന കൈക്കൊള്ളുകയും ചെയ്യുന്നതല്ലാതെ പള്ളിയില്‍ ഭജനം പാര്‍ത്ത് രാത്രിയില്‍ പള്ളിക്കകത്ത് കിടക്കുകയും പുളികുടി എന്നും തെരണ്ട് കല്യാണം എന്നും രണ്ട് അടിയന്തിരമുണ്ടാക്കി ആയതിന് നിസ്സാരമായുള്ള ചില പ്രവൃത്തികള്‍ ചെയ്കയും അരുത്.

75. ചില പ്രദേശങ്ങളില്‍ പുലകുളിയ്ക്ക് പൊലിപ്പിക്കുകയും മര്യാദയായി ചെയ്തുവരുന്നതിനാല്‍ ഏറ്റവും ദൂഷ്യമുള്ളതാകകൊണ്ട് കല്യാണം, വാസ്തൊലി (വാസ്തുബലി?) മുതലായവയ്ക്ക് പൊലിപ്പിക്കുന്നതല്ലാതെ പുലകുളിയ്ക്ക് പൊലിപ്പിക്കരുത്. മറ്റു ചില പ്രദേശങ്ങളില്‍ നടന്ന് വരുന്നതിന്‍വണ്ണം പുലകുളി, ചാത്തം മുതലായ ശേഷക്രിയകള്‍ക്ക് പട്ടക്കാര്‍ക്കായി, കൂടുന്ന ആളുകള്‍ ഓരോ ചക്രം ദക്ഷിണ വച്ചുകൊള്ളണം.

76. 61-ാം ലക്കത്തില്‍ പറഞ്ഞതിന്‍പ്രകാരമുള്ള വിധവയും കന്യകയുമാകുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭം ഉണ്ടായാല്‍ ആരാല്‍ അതിന് ഇടവന്നു എന്ന് വിചാരിച്ച് ഭാര്യ ഇല്ലാത്തവനായാല്‍ അവനെക്കൊണ്ടു തന്നെ വിവാഹം കഴിപ്പിക്കുകയും അല്ലാ എങ്കില്‍ മനസ്സുള്ള മറ്റൊരുത്തനെക്കൊണ്ട് കഴിപ്പിക്കുക എങ്കിലും പ്രസവം കഴിഞ്ഞല്ലാതെ ഗര്‍ഭത്തോടു കൂടി വിവാഹം കഴിച്ചുപോകയും അരുത്. ഇതിന്‍വണ്ണം പര (ഹ) സ്യപ്പെടുന്ന കുറ്റത്തിന് ശേഷം പേര്‍ക്കുവേണ്ടി പര (ഹ) സ്യമായി ഇരിപ്പാനുള്ളതാക കൊണ്ട് മാസംതോറും മുമ്പില്‍ വരുന്ന ഞായറാഴ്ച ദിവസങ്ങളില്‍ കുരിശു പിടിച്ചും നിന്നുംകൊണ്ട് ഒരാണ്ടേയ്ക്ക് കുര്‍ബ്ബാന കാണുന്ന ഇവരെ തിരിച്ചുകൊള്‍കയും പിന്നീട് എഴുതി ബോധിപ്പിച്ച് കല്പന വരും വണ്ണം കാനോന്‍ കല്പിച്ച് തീര്‍ത്തുകൊള്ളുകയും വേണം.

77. ഔഷധം സേവിച്ച് പ്രജകളെ അലസിക്കുന്നവരെയും ഗര്‍ഭം ഉണ്ടാകാതിരിപ്പാന്‍ ഔഷധം സേവിക്കുന്നവരെയും ഈ വകയ്ക്ക് സഹായിക്കുന്നവരെയും പള്ളിയില്‍ നിന്ന് തള്ളുകയും എഴുതി ബോധിപ്പിച്ച് കല്പന വരുന്നതിന്‍വണ്ണം നടത്തുകയും ചെയ്യണം.

78. പള്ളികള്‍ തോറും മുറികള്‍ തോറും പള്ളിക്കൂടം വച്ച്  പൈതങ്ങളെ പഠിപ്പിക്കുന്നതിന് ആശാന്മാര്‍ക്ക് വേണ്ടുന്ന ശമ്പളം പൈതങ്ങളുടെ വീട്ടില്‍ നിന്നും ഭക്തിയുള്ള ജനങ്ങളില്‍ നിന്നും വരുത്തി കൊടുക്കുന്നതിന് വികാരിമാര്‍ വിചാരിക്കുകയും ശമ്പളത്തിന് പോരാതെ വന്നാല്‍ പള്ളികളില്‍ നിന്ന് കൂടെ കൊടുത്ത് പറ്റുശീട്ടുംപടി ചിലവ് എഴുതിക്കൊള്‍കയും വേണം. 

79. ഞായറാഴ്ച തോറും സമീപെയുള്ള പൈതങ്ങള്‍ പള്ളിയില്‍  നിന്ന് വരത്തക്കവണ്ണം വികാരി ശട്ടംകെട്ടി വരുത്തുകയും കുര്‍ബ്ബാനയ്ക്ക് തുടങ്ങുന്ന സമയം വരെ നമസ്കാരങ്ങള്‍ പഠിപ്പിക്കുകയും വിശ്വാസ വിവരങ്ങളെക്കുറിച്ച് ചോദ്യോത്തരമായി ചോദിച്ച് പഠിപ്പിക്കുകയും പള്ളിയകത്ത് നമസ്കാരത്തിനും കുര്‍ബ്ബാനയ്ക്കും ക്രമമായും അടക്കമായും നില്ക്കേണ്ടുന്ന മുറകളെ കാണിച്ച് പഠിപ്പിച്ചുകൊള്ളുകയും വേണം.

80. രണ്ടാമത് ലക്കത്തില്‍ പറഞ്ഞിരിക്കുന്നതിന്‍വണ്ണം മതം സംബന്ധിച്ചും മറ്റും വികാരിക്ക് പ്രത്യേകം അധികാരമുള്ളതാകുന്നു. എങ്കിലും എല്ലാ ഇടവകപട്ടക്കാരും വികാരിമാര്‍ക്ക് അക്കാര്യത്തില്‍ സഹായക്കാരായിരിക്കയും വേണം. ആവശ്യംപോലെ സഹായിക്കാതെ ഇരുന്നാല്‍ ആ വിവരം എഴുതി ബോധിപ്പിച്ച് കൊള്‍കയും വേണം.

81. ഞായറാഴ്ച, മാറാനായ പെരുന്നാള്‍ ദിവസങ്ങളില്‍ 29-ാമത് ലക്കത്തില്‍ പറഞ്ഞിരിക്കുന്നതിന്‍വണ്ണം നടക്കുന്നതല്ലാതെ പട്ടക്കാരാകട്ടെ ജനങ്ങളാകട്ടെ, യാതൊരു കാര്യം വ്യവഹരിക്കുകയും തീര്‍ക്കയും ചെയ്യരുത്.

82. എന്തെങ്കിലും കാര്യങ്ങള്‍ക്കുവേണ്ടി വികാരിയ്ക്ക് തനിച്ചോ മുതല്‍ക്കെട്ട് കാര്യക്കാര്‍ക്ക് തനിച്ചോ യോഗത്തിനായിട്ടോ വരുന്ന കല്പനകള്‍ ഒക്കെയും മുതല്‍കെട്ട് കൈക്കാരനെ ഏല്പിച്ച് ആവശ്യംപോലെ കൊടുക്കുന്ന സാധനപണത്തിന്ന് കൊണ്ടുവരുന്നവന്‍റെ പറ്റുശീട്ടും പടി ചിലവെഴുതികൊള്‍കയും വേണം.

83. കണക്ക് കേട്ട് തീര്‍ന്ന്  നെല്ലും പണവും കണക്കും  മുതലായതും മറ്റു കൈക്കാരന്മാരെ ഏല്പിക്കാതെയും കണക്കു പോലും കേട്ട് തീരാതെയും ഇതുവരെ കറാല്‍ (കരാര്‍?) കൂടാതെ മുതല്‍ എടുക്കുകയും ഇതിന്മണ്ണം മൂന്നുവിധമായി പള്ളികളില്‍ നടന്ന് വരുന്നത് കൊണ്ടോ ഇനിമേലില്‍ എടുത്തുകെട്ടി സൂക്ഷിക്കുന്നതിന് വേര്‍പെട്ട ആളുകളെക്കൊണ്ട് കച്ചീട്ട് എഴുതി വെപ്പിച്ച് ആക്കി മുതല്‍ എടുപ്പിക്കുകയും ഇതിന് മുമ്പുള്ള സകല കണക്കുകളും കേട്ട് തീര്‍ച്ച വരുത്തി ശട്ടം കെട്ടുന്നതിന്  ആവശ്യംപോലെ രണ്ടു നാലു പള്ളിയ്ക്ക് ഓരോരുത്തരെ മേലാളായിട്ട് അയച്ച് യുക്തം പോലെ സിമ്മനാരിയില്‍ വരുത്തിയും തീര്‍ച്ച വരുത്തുകയും ഇതുവരെയുള്ള പൊന്‍ - വെള്ളി - വെങ്കലപാത്രം, ആധാരം മുതലായ സകലവും കൈക്കാരന്മാരെ ഏല്പിച്ച് അവരും മേല്‍പ്പൂട്ട് പതിവുള്ള പള്ളികള്‍ മേല്‍പ്പൂട്ടുകാരും നടപ്പ് കൈക്കാരന്മാരും കൈയ്യൊപ്പിട്ട് സിമ്മനാരിയില്‍ അയച്ചുകൊള്‍കയും പള്ളിയില്‍ നിത്യം പെരുമാറ്റത്തിന് വേണ്ടുന്ന സാമാനങ്ങള്‍ വികാരിയെ ഏല്പിച്ച് രശീതി വാങ്ങിച്ച് ഈ പൂട്ടില്‍ കൂടെ വച്ച് പൂട്ടിക്കൊള്ളുകയും വേണം.

84. ഇനി മേലില്‍ ആണ്ടുതോറും ധനു മാസം 30-ല്‍ യോഗം കൂടി കണക്ക് കേള്‍ക്കേണ്ടതതാകകൊണ്ട് ആ 30-ാം തീയ്യതിയ്ക്ക് യോഗം കൂടിക്കൊള്ളത്തക്കവണ്ണം അതിന് മുമ്പിലത്തെ ഞായറാഴ്ച വികാരി പള്ളിയില്‍ വിളിച്ച് പറഞ്ഞ് പ്രസിദ്ധപ്പെടുത്തിക്കൊള്ളുകയും 30-ാം തീയ്യതിക്കു കൂടുന്ന ആളുകള്‍ യോഗമായിട്ടിരുന്ന് കണക്ക് കേട്ട്  തീര്‍ത്ത് പണം കെട്ടിവെപ്പിച്ചതും അതുവരെ ഉള്ളത് ഏല്പിച്ച് രശീതി വാങ്ങിച്ച് മേലെഴുതിയിരിക്കുന്നപ്രകാരം വച്ചു പൂട്ടി താക്കോല്‍ പിടിച്ചുകൊള്ളുകയും അതുവരെയുള്ള തെരട്ട് അതുവരെയുള്ള പൊന്‍, വെള്ളി, വെങ്കല, ശീലവ്യഞ്ജനാദികള്‍, നിലം, പുരയിടം മുതലായ എപ്പേര്‍പ്പെട്ട വകയ്ക്കും എഴുതുന്ന വര്യോല ഏല്പിച്ച് ആയതും മാമ്മൂദീസാ  വകയ്ക്ക് 32-ാമത് ലക്കത്തില്‍ പറഞ്ഞിരിക്കുന്നതിന്‍വണ്ണം എഴുതുന്ന കണക്കിന് പകര്‍പ്പെഴുതിച്ച് വികാരിമാര്‍ ഒപ്പിട്ട് ആയത് സിമ്മനാരിയില്‍ അയച്ച് രശീതി വരുത്തിക്കൊള്ളുകയും വേണം.

86. ഒരാണ്ടിനകം പള്ളിവക കണക്കില്‍ മുതല്‍ക്കൂട്ടായി ഉണ്ടാകുന്ന പണത്തിനും ചിലവാകുന്ന പണത്തിനും ആകത്തുകയ്ക്ക് രണ്ടു വര്യോല എഴുതി വികാരിയും നടപ്പ് കൈക്കാരനും കൈയ്യൊപ്പിട്ട് മൂന്ന് മാസത്തിലൊരിക്കല്‍ സിമ്മനാരിയില്‍ കൊടുത്തയച്ചുകൊള്‍കയും വേണം.

87. മെത്രാപ്പോലീത്തായുടെ കല്പനയോടു കൂടി വരുന്ന സഞ്ചാര വികാരിമാര്‍ക്കും ധര്‍മ്മകടലാസോടു കൂടി വരുന്ന ആളുകള്‍ക്കും  അതില്‍ കല്പിച്ചു കാണുംവണ്ണം ചെലവിന്നായിട്ടോ സൗജന്യമായിട്ടോ എന്തെങ്കിലും അവരുടെ പറ്റുശീട്ടുംപടി കണക്കില്‍ ചെലവെഴുതി കൊള്ളുന്ന തല്ലാതെ പള്ളികളില്‍ വരികയോ വന്ന് താമസിക്കുകയോ ചെയ്യുന്ന യാതൊരുത്തര്‍ക്കും പള്ളികളില്‍ നിന്നും യാതൊന്നും കൊടുത്തുകൂടാത്തതുമാകുന്നു.

88. പട്ടം ഏല്ക്കാനുള്ള പൈതങ്ങളുടെ സംഗതിയെക്കുറിച്ച് 15-ാമത് ലക്കത്തില്‍ പറഞ്ഞിരിക്കുന്നത് കൂടാതെ അവരവരുടെ തകപ്പന്മാരുടെ വകയായി അവരെ കാണുന്ന മുതല്‍കാര്യങ്ങളില്‍ വീതം പോലെ നില്ക്കുന്നവ പതി തിരിച്ച് ആധാരങ്ങള്‍ എങ്കിലും വസ്തുക്കള്‍ എങ്കിലും ഇടവകപള്ളിയില്‍ കൈക്കാരന്മാരെ ഏല്പിച്ച് രശീതോടുകൂടെ ഹാജരാക്കേണ്ടതാകുന്നു.

89. ഇതിന് മുമ്പില്‍ ശെമ്മാശുപട്ടം ഏറ്റവരായി ഇനിയും കത്തനാരുപട്ടം ഏല്പാനുള്ളവര്‍ അവരുടെ തകപ്പന്‍റെ വകയായി വീതത്തിന് നില്ക്കുന്ന ഒരു പൗതിക്കുറി മാത്രം സിമ്മനാരിയില്‍ വയ്പിച്ചുംകൊണ്ട് പട്ടം കൊടുക്കേണ്ടതുമാകുന്നു. ഈ വകയ്ക്ക് പൗതിക്കുറിയും എടവകയില്‍ ഏല്പിക്കുന്ന പൗതിക്കുറി മുതലായതും കുര്‍ബ്ബാന ചൊല്ലി ഒരു വത്സരം കഴിയുമ്പോള്‍ കത്തങ്ങള്‍ക്കു തന്നെ കൊടുക്കേണ്ടതാകുന്നു.

90. യാതൊരു ആവശ്യംകൊണ്ടെങ്കിലും ഭണ്ഡാരത്തിലെ പണം എടുപ്പാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നുണ്ടായിരുന്നാല്‍ എഴുതി ബോധിപ്പിച്ച്  കല്പന വരുത്തി എടുപ്പാന്‍ നിശ്ചയിച്ചിരിക്കുന്ന ദിവസിയ്ക്ക് മുമ്പെയുള്ള ഞായറാഴ്ച ഇന്ന ദിവസി ഭണ്ഡാരത്തിലെ പണം എടുപ്പാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നും അതിനാല്‍ ഇന്നപ്പോള്‍ യോഗം കൂടേണ്ടതാകുന്നു എന്നും വികാരി പ്രസിദ്ധപ്പെടുത്തുകയും വികാരി കൈക്കാരന്മാരും അന്ന് കൂടുന്ന ആളുകളും യോഗമായിട്ടെടുപ്പിച്ച് കണക്കില്‍ മുതല്‍ കൂട്ടുന്നതുമല്ലാതെ വികാരിയും കൈക്കാരന്മാരും ഒന്നിച്ചും അതില്‍ ഒരുത്തര്‍ തനിച്ചും എടുപ്പിക്കയുമരുത്.

91. വിശേഷ ദിവസങ്ങളില്‍ മറ്റ് ഇടവകക്കാരും മറ്റ് പലരും കൂടി പള്ളിനടയില്‍ കാണിക്ക വച്ചുണ്ടാകുന്ന പണം എടുപ്പാന്‍  നിശ്ചയിക്കുമ്പോള്‍ ഇത്ര മണിയ്ക്കെടുത്ത് എണ്ണിക്കാണ്മാന്‍ നിശ്ചയിച്ചിരിക്കുന്നു എന്ന് അതിന് രണ്ടു മണിക്കൂര്‍ മുമ്പേ വികാരി പള്ളിയില്‍ പ്രസിദ്ധപ്പെടുത്തുകയും സമയത്തു കൂടുന്ന ആളുകള്‍ യോഗമായിട്ടെടുത്ത് എണ്ണിക്കൊണ്ട് മേല്പറഞ്ഞ പ്രകാരം വച്ച് പൂട്ടിക്കൊള്‍കയും വേണം.

92. അതാതിടവകയില്‍ കൂടുന്ന ആളുകളുടെ പേര്‍ പിടിച്ച് പേരേടുണ്ടാക്കി അതത് പള്ളികളില്‍ നിന്ന് പള്ളിയ്ക്ക് വച്ചുണ്ടാകുന്ന വരവുകള്‍ അതത് പേരേടില്‍ എഴുതിക്കൊള്ളുകയും നാള്‍വഴിയായിട്ട് ഒരു മുതല്‍ക്കൂട്ട് കണക്കും ഒരു ചെലവ് കണക്കും എഴുതികൊള്ളുകയും വേണം.

93. മേമ്പൂട്ടുകാരില്‍ യാതൊരുത്തനെ എങ്കിലും കൈസ്ഥാനം നടത്തുന്ന മുതല്‍ എങ്കില്‍ അല്ലാതെ അവര്‍ക്ക് നടപ്പ് കാര്യങ്ങള്‍ മേല്‍ പ്രത്യേക ചുമതല ഇല്ലായ്ക കൊണ്ട് അന്നന്ന് കൈസ്ഥാനം നടക്കുന്ന മുതല്‍കെട്ടുകാരും വികാരിയും കൂടെ പള്ളിയുള്‍പ്പെട്ട എല്ലാ കാര്യങ്ങളും പ്രത്യേകം ചുമതലപ്പെട്ട് വിചാരിച്ചുകൊള്ളണം.

94. പള്ളിയുടെ കണക്ക് കേട്ട് തീര്‍ക്കുമ്പോള്‍ മുതല്‍ ഉണ്ടായിരിക്കുകയും പള്ളിവക പിരിവിനുള്ള നെല്ലും പണവും പ്രയാസപ്പെട്ട് പിരിച്ചതായി കാണാതെ ഇരിക്കയും ചെയ്താല്‍ വികാരിയോടും കൈക്കാരന്മാരോടും തക്കപോലെ വിചാരിക്കുന്നതാകകൊണ്ടും മേലെ എഴുതിയ കാര്യങ്ങള്‍  മേല്‍ അവര്‍ താല്പര്യപ്പെട്ടിരിക്കുന്നു.

95. കത്തങ്ങളുടെ മക്കളില്‍ കൊള്ളാകുന്നവര്‍ ഉണ്ടായിരുന്നാല്‍ ഇടവകയ്ക്ക് വേണ്ടുന്ന പട്ടക്കാരെ അവരില്‍ നിന്ന് തന്നെ ഉണ്ടാക്കുകയും കൊള്ളരുതാത്തവര്‍ ഉണ്ടായിരുന്നാല്‍ അവര്‍ക്ക് പട്ടം കൊടുക്കാതിരിക്കുകയും വേണം.

96. പട്ടത്വം വകയ്ക്ക്  അവകാശമാകുന്നു എന്ന് ഒരുത്തനും നിരൂപിച്ച് പോകരുത്.

97. പള്ളികളിലുള്ള കീഴ്ക്കേടെ കാര്യങ്ങള്‍ തീര്‍ക്കുന്നതിനും 83-ാമത്  ലക്കം മുതല്‍ പറഞ്ഞിരിക്കുംവണ്ണം ചെയ്യേണ്ടതാകുന്നു എങ്കിലും പള്ളികളില്‍ വന്ന് ചേര്‍ന്നാല്‍ രണ്ടാമത്തെ ഞായറാഴ്ച കണക്ക് കേട്ട് തീര്‍ന്ന് കെട്ടിവയ്ക്കുവാനുള്ള ആളുകളും പത്തു ദിവസിക്കകം അവരും യോഗവും പള്ളിയില്‍ ഹാജരായിക്കൊള്ളണമെന്ന് വികാരി വിളിച്ചുപറയുകയും അതിന്‍വണ്ണം തീരും കാര്യങ്ങള്‍ തീര്‍ത്തും തീരാതെ പോയാല്‍ ആ വിവരത്തിന് എഴുതി ബോധിപ്പിക്കുന്നതും വന്ന് ചേര്‍ന്ന ശേഷം മേലാള്‍ അയയ്ക്ക എങ്കിലും സിമ്മനാരിയില്‍ വരുത്തിക്കൊള്‍ക എങ്കിലും ചെയ്യേണ്ടതാകകൊണ്ട് മേലെഴുതിയതിന്‍വണ്ണം പള്ളിയില്‍ പ്രസിദ്ധപ്പെടുത്തുകയും അവധി കഴിഞ്ഞാല്‍ ഉടന്‍  നടക്കുന്ന വിവരത്തിന് വികാരിമാര്‍ എഴുതി ബോധിപ്പിക്കുകയും ചെയ്യണം. 

98. പള്ളിവക മുതല്‍ കൈക്കാരന്മാരും പള്ളിയില്‍ തന്നെ ഒരു മുറിയില്‍ വിലപ്പെടുത്തി മേലെഴുതിയിരിക്കുന്നപ്രകാരം വച്ചുപൂട്ടാതെ പുറത്തുകൊണ്ടുപോയാല്‍ ആ വകയ്ക്ക് ഇരട്ടിച്ച് പടികെട്ടി വെപ്പിക്കുകയും വേണം.

99. ഇപ്പോള്‍ പള്ളികളില്‍ കത്തങ്ങള്‍ മുതലെടുത്തുകെട്ടി വരുന്നവരായിരുന്നാല്‍ അവരുടെ കണക്കുകള്‍ കേട്ട് തീര്‍ത്തു ഇരിപ്പ് കെട്ടിവെച്ച് പുത്തനായി നിയമിക്കുന്ന മുതല്‍കെട്ടുകാരെ ഏല്പിച്ച് രശീതി വാങ്ങിക്കുന്നതുവരെ അങ്ങനെ ഉള്ളവരെ വികാരിമാരായി നിയമിക്കുന്നതല്ല.

100. ഇനിമേല്‍ മുതല്‍കെട്ടിന് അയ്മേനിക്കാരെ നിശ്ചയിക്കുന്നതല്ലാതെ പട്ടക്കാര്‍ മുതല്‍കെട്ട് വേലയും പട്ടത്വത്തിന്‍റെ വേലയും വഹിക്കുകയും അരുത്.

101. കല്യാണത്തിന് പെണ്ണിനെയും ചെറുക്കനെയും ശനിയാഴ്ച അസ്തമിച്ച് കുളിപ്പിക്കുമ്പോഴും7 ബുധനാഴ്ചക്കുളിയ്ക്കും പട്ടക്കാരെ ക്കൊണ്ട് യാതൊരു കൂദാശക്രിയയും അവിടെ ചെയ്യാനില്ലാത്തതായിരിക്കുമ്പോള്‍ പട്ടക്കാര്‍ ആ വകയ്ക്ക് പോകുന്നതും ഞായറാഴ്ച കാലത്ത് ചെറുക്കനെയും പെണ്ണിനെയും പള്ളിയില്‍ കൊണ്ടുപോകുമ്പോള്‍ പട്ടക്കാര്‍ കൂടുതലായി നടക്കുന്നതും പട്ടത്വത്തിന്നപമാനമായിട്ടുള്ളതാകകൊണ്ട് പട്ടക്കാര്‍ കല്യാണത്തിന് കൂടെ പോകുന്നുവെങ്കില്‍ മുമ്പ് കൂട്ടി കെട്ടിക്കുന്ന പള്ളിയില്‍ എത്തിക്കൊള്‍കയും കല്യാണവീട്ടില്‍ പോകുന്നുവെങ്കില്‍ മുന്‍കൂട്ടി പൊയ്ക്കൊള്‍കയും വേണം.

102. 74-ാമത് ലക്കത്തില്‍ പറഞ്ഞിരിക്കുന്നതിന്‍വണ്ണമുള്ള കത്തങ്ങളുടെ മക്കളും അയ്മേനികളുടെ മക്കളും തമ്മില്‍ കെട്ടുമ്പോള്‍ അയ്മേനികളുടെ മക്കളുടെ വീതത്തിനുള്ള പസാരം വയ്പിച്ചുകൊള്ളണം.

103. എട്ടുനോമ്പിന്‍ ഏറിയ പുരുഷന്മാരും സ്ത്രീകളും പള്ളിയില്‍ക്കൂടി ആരംഭിക്കുകയും കെട്ട്, ചുമട് മുതലായത് പള്ളിയകത്ത് വയ്ക്കുകയും അവിടെവച്ച് തിന്നുകയും കുടിക്കുകയും രാത്രി പള്ളിയകത്ത് കിടന്ന് ഉറങ്ങുകയും മറ്റും ചെയ്യുന്നത് ഒരു പ്രകാരത്തിലും ന്യായമായിട്ടുള്ളതല്ലായ്ക കൊണ്ട് നോമ്പ് നോക്കുന്ന ആളുകള്‍ കുര്‍ബ്ബാനയ്ക്കും നമസ്കാരത്തിനും മാത്രം പള്ളിയകത്തു പോകുന്നതല്ലാതെ പള്ളിയകത്ത് വച്ച് യാതൊന്നും ഭക്ഷിക്കയും മറ്റും ചെയ്യാതെ ഇരിക്കയും 31-ാമത് ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം നടക്കുകയും ചെയ്യണം.

ഇതുപ്രകാരം പള്ളിക്കാര്‍ സമ്മതിച്ച് പിരിഞ്ഞതിന്‍റെ ശേഷം ചില പള്ളികളിലേക്ക് വികാരി നിശ്ചയിച്ച് കല്പന എഴുതി എങ്കിലും നിയമപ്രകാരം പട്ടംകൊട മുതലായത് മെത്രാന്‍ ചെയ്യാതെ ബോധിച്ചപ്രകാരം കൊടുക്കയാല്‍ പിന്നീട് പള്ളിക്കാര്‍ നടക്കുകയും നടക്കുന്നതിന് മെത്രാന്‍ നിര്‍ബന്ധിക്കുകയും ചെയ്തില്ല.

(കണ്ടനാട് ഗ്രന്ഥവരിയില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...