Tuesday, June 12, 2018

പാലക്കുന്നത്ത് അത്താനാസ്യോസും യൂയാക്കിം മാര്‍ കൂറിലോസും ഒന്നിക്കുന്നു

120. കൂറിലോസ് ബാവാ വടക്കേ ദിക്കില്‍ നിന്നും കോനാട്ട് മല്പാന്‍ മുതല്‍പേരു അറിയാതെ 1856 മത കുംഭ മാസം 3-നു കോട്ടയത്തു സെമിനാരിയില്‍ വന്നു മെത്രാപ്പോലീത്തായുമായിട്ടു ഇണക്കമായിട്ടു പാര്‍ത്തുവരുന്നു. അതും അല്ലാതെ പള്ളികള്‍ക്കു ഒരുമിച്ചു സാധനവും എഴുതിവരുന്നു. 105 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം ദീവന്നാസ്യോസിനോടു കൂറിലോസ് ബാവാ വാങ്ങിച്ചിരുന്ന വെള്ളി കാപ്പാ കോതമംഗലത്തു ചെറിയപള്ളിക്കാര്‍ക്കു വിറ്റു വില വാങ്ങിക്കയും ചെയ്തു.

ക്രിസ്തുമതത്തില്‍ ചേരുന്നവരുടെ 'ജാതി' പ്രശ്നം (1850)



117. മാവേലിക്കര പാര്‍ക്കുന്ന ഇംഗ്ലീഷ് പാതിരി റവ. പീറ്റ് വേദത്തില്‍ ചേര്‍ത്ത ഈഴവര്‍ കീഴ്മര്യാദപ്രകാരം തീണ്ടുതിരിവായിട്ടും തന്നെ നടക്കണമെന്നു മാവേലിക്കര കൊട്ടാരത്തില്‍ തമ്പുരാക്കന്മാരും ഏതാനും ശൂദ്രരും കൂടെ തര്‍ക്കിച്ചു കോയിമ്മയില്‍ വ്യവഹാരമുണ്ടായി എല്ലാ ദിക്കിലും ചേരുന്ന ഈഴവര്‍ തീണ്ടു തിരിവായിട്ടും തന്നെ നടക്കണമെന്നു ഉത്തരവ് പുറപ്പെടുകയാല്‍ സുറിയാനി വേദത്തില്‍ ചേരുന്ന ഹീനജാതിക്കാര്‍ക്കു തീണ്ടലില്ലെന്നും അതിനാല്‍ ഇംഗ്ലീഷ് മതത്തില്‍ ചേരുന്ന ഹീനജാതിക്കാര്‍ക്കും തീണ്ടുതിരിവിനു ആവശ്യമില്ലെന്നും ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെക്കൊണ്ടു എഴുതിക്കയും ഇംഗ്ലീഷ് പാതിരിമാരു മദ്രാസ് കമ്മിട്ടിയില്‍ സങ്കടം ബോധിപ്പിക്കയും ചെയ്കയാല്‍ ഈ കാര്യത്തിന്‍റെ ന്യായം നിശ്ചയം വരേണ്ടുന്നതിനു വേണ്ടി സുറിയാനി മതത്തില്‍ ചേരുന്ന ഹീനജാതിക്കാരുടെ നടപ്പ് എങ്ങനെയെന്നും ഇംഗ്ലീഷ് മതത്തില്‍ കൂടുന്ന ഹീനജാതിക്കാരെ ഏതുപ്രകാരം നടത്തുവാന്‍ ന്യായമെന്നും മറ്റും മെത്രാപ്പോലീത്തായും പള്ളിക്കാരും കൂടി ആലോചിച്ചു അഭിപ്രായത്തോടുകൂടെ മറുപടി ബോധിപ്പിക്കണമെന്ന് ദിവാന്‍ കൃഷ്ണരായരു അവര്‍കളുടെ ഉത്തരവോടുകൂടി ചോദ്യകടലാസും കൊണ്ടു ഹജൂര്‍ പോലീസ് ശിരസ്തദാരു ശങ്കുണ്ണി മേനവന്‍ 105 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്ന 1853 മത മീന മാസത്തില്‍ പള്ളിക്കാര്‍ സെമിനാരിയില്‍ കൂടിയ സമയത്തു വരികയാല്‍ മെത്രാപ്പോലീത്തായും ശേഷംപേരും കൂടി നിശ്ചയിച്ചു സുറിയാനി വേദത്തില്‍ കൂടുന്ന ഈഴവര്‍ മുതലായവര്‍ക്കു ഹീനത്വമുണ്ടെന്നും ഇംഗ്ലീഷില്‍ കൂടുന്ന ഹീനജാതിക്കാര്‍ (പറങ്കികളുടെ വേദത്തില്‍ ചേര്‍ന്ന എഴുന്നൂറ്റിക്കാരു മുതലായ) ഏറിയ കാലമായിട്ട് ഇതുവരെ തീണ്ടുതിരിവായിട്ടു നടന്നുവരുന്നപ്രകാരം ഇംഗ്ലീഷ് മതത്തില്‍ ചേരുന്ന ഈഴവര്‍ മുതലായവരു തീണ്ടുതിരിവായിട്ടു തന്നെ നടപ്പാന്‍ ന്യായമെന്നും മറുപടി എഴുതി മെത്രാപ്പോലീത്തായും പള്ളിക്കാരും കൂടെ കൊടുക്കയും ചെയ്തു. സുറിയാനി വേദത്തില്‍ ഹീനജാതിക്കാര്‍ കൂടിയവരല്ലാതെ സ്വതേ ഉള്ളവര്‍ ചുരുക്കമാകകൊണ്ടു സുറിയാനി വേദത്തിലും ഇംഗ്ലീഷിലും കൂടുന്ന ആളുകള്‍ക്കു ഹീനത്വമുണ്ടെന്നു എഴുതിയാല്‍ സുറിയാനിക്കാര്‍ മിക്കവരും ഹീനന്മാര്‍ ആകുന്നുയെന്നു തെളിഞ്ഞു സുറിയാനിക്കാര്‍ക്കും തീണ്ടലിനു ഇട വരുമെന്നും ചില പള്ളിക്കാര്‍ പറഞ്ഞു തര്‍ക്കിച്ചു ഒപ്പിടുകയും പ്രത്യേകമായിട്ടു ചെങ്ങൂര്‍ പള്ളിക്കാര്‍ തര്‍ക്കിച്ചു അവര്‍ ഈഴവരു മുതലായ ഹീനജാതിക്കാര്‍ കൂടിയവരാകുന്നു എന്ന് പറഞ്ഞ് ഒപ്പിടാഴികയാല്‍ അവരുടെ പേര് ചുരണ്ടികളയുകയും ചെയ്തു. പിന്നീട് ശിരസ്തദാര്‍ വരാപ്പിഴെ ചെന്നാറെ ആ മെത്രാപ്പോലീത്തായും മേലെഴുതിയപ്രകാരം തന്നെ വേദത്തില്‍ കൂടുന്ന ആളുകള്‍ക്കു ഹീനത്വമുണ്ടെന്നു എഴുതികൊടുക്കയും ചെയ്തു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

കോട്ടയം വലിയപള്ളി – ചെറിയപള്ളി പെരുന്നാള്‍ തര്‍ക്കം (1850)

116. ചെറിയപള്ളി ഇടവകയില്‍ ചേര്‍ന്നതില്‍ ചന്തയില്‍ പാര്‍ക്കുന്ന ചില ആളുകള്‍ക്കു ഈ വല്യപള്ളിയില്‍ മേടമാസം 24-നു കഴിച്ചുവരുന്ന ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിനു മറുതലയായി ആ ദിവസം തന്നെ ഒരു പെരുന്നാള്‍ കഴിക്കണമെന്നു നിശ്ചയിച്ചു തുടങ്ങുകയാല്‍ ആ സംഗതിക്കു മെത്രാപ്പോലീത്തായ്ക്കു എഴുതി കൊടുത്തയച്ചതിനു പകര്‍പ്പ്.

വല്യപള്ളിയില്‍ വികാരിയും കൈക്കാരും കൂടെ എഴുതി ബോധിപ്പിക്കുന്നത്.

പോയാണ്ട് മേടമാസത്തില്‍ വസന്തദീനത്തിന്‍റെ കലശല്‍ കൊണ്ടു ഒരു വസന്ത പെരുനാള്‍ കഴിക്കുന്ന വകയ്ക്കു അനുവദിക്കണമെന്നും തിരുമനസ്സുകൊണ്ടു മുളന്തുരുത്തി പള്ളിയില്‍ ഇരിക്കുമ്പോള്‍ ചെറിയപള്ളിക്കാര്‍ എഴുതി ബോധിപ്പിച്ചാറെ ആ മാസത്തില്‍ ഈ പള്ളിയില്‍ ഒരു പെരുന്നാള്‍ ആഘോഷിച്ചുവരുന്ന വിവരം കല്‍പിച്ചു അറിഞ്ഞിട്ടില്ലാത്തതിനാല്‍ ആയാണ്ടില്‍ ഒരു വസന്ത പെരുനാള്‍ കഴിച്ചുകൊള്ളുന്നതിനു അനുവദിക്കയും അതിനാല്‍ ശുദ്ധമാന പള്ളിയുടെ നീതിക്കും ചട്ടത്തിനും കീഴ്മര്യാദയ്ക്കും വിരോധമായി ഭദ്രകാളി ക്ഷേത്രങ്ങളില്‍ മറുതല തൂക്കം കഴിച്ചുവരുന്നവിധം ദിവസമാറ്റം എങ്കിലും ചെയ്യാതെ തമ്പുരാനെ പെറ്റമ്മയുടെ ഈ പള്ളിയില്‍ മേടമാസം 24-നു കഴിച്ചുവരുന്ന പെരുനാളിനു മറുതല പെരുനാളായി ആ ദിവസം തന്നെ തമ്പുരാനെ പെറ്റമ്മയുടെ നാമത്തിലുള്ള ചെറിയപള്ളിയില്‍ മറുതല പെരുനാള്‍ കഴിക്കയും വാദ്യഘോഷത്തോടുകൂടെ പള്ളിപ്രദക്ഷിണം കഴിക്കയും ചെയ്തിരിക്കുന്ന വിവരം തിരുമനസറിയിച്ചിട്ടുള്ളതല്ലോ ആകുന്നു. ഇന്നേ ദിവസം പകല്‍ 12 മണി കഴിഞ്ഞതിന്‍റെ ശേഷം പല മേല്‍പട്ടക്കാര്‍ ഒരുമിച്ചു പള്ളിയില്‍ എത്തിയാല്‍ വേണ്ടുന്ന ക്രമത്തില്‍ അധികമായിട്ടു ചെറിയപള്ളിയില്‍ കൂട്ടമണി, വെടി വാദ്യങ്ങള്‍ തകര്‍ക്കയാല്‍ ആയതു എന്തൊരു കാരണമെന്നും തിരക്കിയാറെ ഈയാണ്ടിലും മറുതല പെരുനാള്‍ കഴിക്കുന്ന വകയ്ക്കു കൊടി ഏറ്റുന്നതിനു ഒരു വരട്ടു കപ്ലങ്ങ മണി, വാദ്യഘോഷത്തോടു കൂടെ കൊണ്ടുവരികയത്രെ ചെയ്തു എന്നു കേള്‍ക്കയും ചെയ്തു. പള്ളി എന്തിനു ആകുന്നുയെന്നും മണി തൂക്കിയിരിക്കുന്നത് എന്തിനു ആകുന്നുയെന്നും ഏതെല്ലാം സമയത്ത് മണി അടിക്കേണ്ടതാകുന്നു എന്നും അറിവാന്‍ പ്രാപ്തിയില്ലാതെ വരണ്ട കവുങ്ങ് കൊണ്ടുവരുമ്പോഴും കാട്ടുപന്നിയെ വെടിവച്ചു കൊണ്ടുവരുമ്പോഴും മറ്റും മണി അടിക്കുന്ന അവസ്ഥ കൊണ്ടു വിചാരിച്ചാറെ ഇവരു മറുതല പെരുനാള്‍ കഴിക്കുന്നതില്‍ അത്ഭുതപ്പെടുവാന്‍ ഇല്ലെന്നു സ്ഥിരം വന്നിരിക്കുന്നു. അതിനാല്‍ കുംഭമാസം 8-നു ചെറിയപള്ളിയില്‍ കഴിച്ചുവരുന്ന നെസ്തോര്‍ അവുപ്പന്‍റെ ചാത്തത്തിനു മറുതലയായി അറിയോസ് മൂപ്പന്‍റെ ചാത്തം കഴിക്കണമെന്നു വിചാരിച്ചാറെ ശുദ്ധമാന പള്ളിയില്‍ കാണിക്കുന്ന വികൃതിക്കു പകരം വികൃതികള്‍ കാണിക്കുന്നത് യുക്തമല്ലെന്നും നിരൂപിച്ചു വേണ്ടായെന്നു വെയ്ക്കയും ചെയ്തു. മുന്‍ ഒരാണ്ടില്‍ അന്നു ചെറിയപള്ളിയില്‍ ഉണ്ടായിരുന്ന ആളുകള്‍ മേടമാസം 24-നു കീഴ്മര്യാദയ്ക്കും ചട്ടത്തിനും വിരോധമായി ഒരു മറുതല പെരുനാള്‍ കഴിക്കയാല്‍ അന്നു ഞങ്ങളുടെ കാരണവന്മാര്‍ കോയ്മയില്‍ ബോധിപ്പിച്ചു ചെറിയപള്ളിയില്‍ കൈക്കാരന്മാര്‍ മുതലായവരെ വരുത്തി അതു വീണ പെരുന്നാളാകുന്നു എന്ന് നിശ്ചയിച്ചു പിഴയേറ്റു എഴുതി വെപ്പിച്ചു 326 പണം പ്രായശ്ചിത്തവും കെട്ടി വെയ്പിച്ചു മേലാല്‍ ഗബറിയേല്‍ മെത്രാപ്പോലീത്തായുടെ ചാത്തവും അമ്പതു നോമ്പ് വീടലും ഒഴികെ മേട മാസം 24-നു വാദ്യഘോഷത്തോടു കൂടെ യാതൊരു പെരുനാളും കഴിച്ചു കൂടായെന്നും മറ്റും ചട്ടം വച്ചു ഉടമ്പടി ചെയ്ത് അപ്രകാരം പിന്നെയും ഏറിയകാലമായിട്ടു ഇന്നുവരെ നടന്നുവരുമ്പോള്‍ ആയതിനു വിരോധമായി ഇന്നു ചെറിയപള്ളിയില്‍ ഉള്ള ആളുകള്‍ മറുതല പെരുനാള്‍ കഴിപ്പാന്‍ തുടങ്ങിയിരിക്കുന്നതാകുന്നു. ദാഹമുള്ള മക്കള്‍ തന്‍റെ മാതാവിന്‍റെ മുലപ്പാല്‍ വന്നു കുടിച്ചു പ്രാണനെ രക്ഷിപ്പാന്‍ വേണ്ടി വാത്സല്യമക്കളെ മാതാവ് വിളിക്കുന്നപ്രകാരം മാതാവായ ശുദ്ധമാന പള്ളിയില്‍ അതിന്‍റെ മക്കള്‍ വന്നു ശുദ്ധമുള്ള രഹസ്യങ്ങളിലും മറ്റും സംബന്ധിച്ചു ആത്മത്തെ രക്ഷിപ്പാനായികൊണ്ടു വിളിക്കുന്ന മാതാവായ ശുദ്ധമാന പള്ളിയുടെ വിളിയാകുന്ന മണിഅടിപ്പിനെ കലഹ തമ്പേറായി വരട്ടു കവുങ്ങുകൊണ്ട് വരുമ്പോഴും മറ്റും അനാവശ്യ സമയങ്ങളിലും സമീപെയുള്ള ഈ ചെറിയപള്ളിയില്‍ മണി അടിക്കുന്നത് മറുതല പെരുനാളിനേക്കാള്‍ ഒന്നുകൂടെ വഷളായിട്ടുള്ളതാകകൊണ്ട് അതില്‍ ഏറ്റവും ലജ്ജ തോന്നുന്നു. അതിനാല്‍ തിരുമനസുണ്ടായിട്ടു പള്ളിയും മണിയും പട്ടക്കാരും ഇന്നവകയ്ക്കാകുന്നുയെന്നും ചെറിയപള്ളിയിലുള്ള കത്തനാരച്ചന്മാരു മുതലായവരു പഠിപ്പാന്‍ ഇടവരുത്തുകയും കീഴ്മര്യാദയ്ക്കും ചട്ടത്തിനും വിരോധമായി വീണപെരുനാള്‍ തുടങ്ങുവാന്‍ എന്തെന്നും മുന്‍ ഒരാണ്ടില്‍ ഇപ്രകാരം തുടങ്ങിയാറെ നടപ്പില്ലാതെ തീരുവാന്‍ കാരണം എന്തെന്നും കല്‍പിച്ചു ചോദിക്കയും ചെയ്ത് ഇപ്രകാരമുള്ള വികൃതികള്‍ ചെയ്യാതെയിരിപ്പാന്‍ തക്കവണ്ണം ചട്ടം കെട്ടി ആ വിവരത്തിനു മുന്‍ ഇപ്രകാരമുള്ള മറുതലപെരുന്നാള്‍ തുടങ്ങിയാറെ കോയ്മയില്‍ ബോധിപ്പിച്ചു നില വരുത്തിയിരിക്കുന്നപ്രകാരം ഇപ്പോഴും ബോധിപ്പിച്ചു നില വരുത്തണമെന്നു നിശ്ചയിച്ചിരിക്കകൊണ്ടു ആയതിനും വേണ്ടുന്ന കല്‍പനകള്‍ കൊടുത്തയപ്പാറാകണമെന്നും അപേക്ഷിക്കുന്നു.

1020 മാണ്ട് മേട മാസം 18-നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

സുറിയാനി കത്തോലിക്കരുടെ പുതിയ മെത്രാന് വിളംബരം (1850)


114. 102-ാമതു ലക്കത്തില്‍ 158-ാമതു ....... നമ്പ്രിലെ പടി വരാപ്പിഴെ ഇരുന്ന പ്രളുദുവിക്കേസ ദേസാന്ത ത്രിസിയാ എന്ന മെത്രാപ്പോലീത്താ റോമ്മായ്ക്കു പോയതിന്‍റെ ശേഷം കൊല്ലത്തു പാര്‍ത്തിരുന്ന മെത്രാന്‍ പ്രൊ വിഗാരി അപ്പസ്തോലിക്കാ ആയിട്ടു വരാപ്പിഴെ പോയിരുന്ന് പള്ളികള്‍ വിചാരിച്ചുവരുമ്പോള്‍ കൊല്ലത്തു രൂപത വിചാരിച്ചിരുന്ന ആള്‍ കഴിഞ്ഞുപോകകൊണ്ട് വരാപ്പിഴെ സെമിനാരിയില്‍ ഇരുന്ന ഒരു ആളിനെ കൊല്ലത്തു രൂപതയ്ക്കു നിയമിക്കയും ആയതിനു വിളംബരം വരികയും ചെയ്തു. 

നമ്പ്ര 1027-മത
വിളംബരം
രായസം 

എന്തെന്നാല്‍ കൊല്ലത്തെ പ്രൊ വിഗാരി അപ്പസ്തോലിക്കാ ആയിട്ടു നിയമിച്ചിരുന്ന മാരീശ എന്ന ആള്‍ കഴിഞ്ഞുപോകകൊണ്ട് അതിനു പകരം റോമ്മായിലെ എഴുത്തിന്‍പ്രകാരം വരാപ്പിഴെ സിമ്മനാരിയില്‍ സെക്രട്ടറി ആയിരുന്ന റവറണ്ട് പ്രെകാളെ  സദെസാന്ത എന്ന ആളിനെ നിശ്ചയിച്ചിരിക്കുന്നു എന്നും വരാപ്പിഴെ ബിഷപ്പിന്‍റെ എഴുത്തു വന്നിരിക്കുന്ന സംഗതി ഇടപെട്ടു ബ്രിട്ടീഷ് റസിഡണ്ട് 1854-ാം പരുഷം ഡിസംബര്‍ മാസം 5-നു എഴുതിയ കായസം വന്നിരിക്കകൊണ്ടും പ്രസിദ്ധപ്പെടുത്തുന്നത് എന്തെന്നാല്‍ ഈ രാജ്യത്ത്  പാര്‍ക്കുന്നതില്‍ കൊല്ലത്തു രൂപതയില്‍ ചേര്‍ന്നു നടക്കുന്ന ആളുകള്‍ ഒക്കെയും മതസംബന്ധമായുള്ള കാര്യങ്ങള്‍ക്കു മേലെഴുതിയ റവറണ്ട് പ്രെകാളെര്‍സ ദെസാന്ത എന്ന ആളിന്‍റെ ആജ്ഞയില്‍ ഉള്‍പ്പെട്ടു കീഴുമര്യാദ പോലെ നടന്നുകൊള്‍കയും വേണം. 

എന്ന് 1020-മാണ്ട് തുലാ മാസം 24-നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

Monday, June 4, 2018

വെടി, തീക്കളി എന്നിവയോടു കൂടെ മാര്‍തോമസ് അച്ചുകൂടം ഉദ്ഘാടനം



112. മലയാഴ്മ പുസ്തകങ്ങള്‍ അച്ചടിപ്പിക്കേണ്ടുന്നതിനു വേണ്ടുന്ന പ്രസ് അക്ഷരങ്ങള്‍ മുതലായതു ഉണ്ടാക്കുകയും 1855-മാണ്ട് കുംഭ മാസം 2-നു അച്ചടിച്ചു തുടങ്ങുകയും സിമ്മനാരിപ്പള്ളിയില്‍ വെടി, വാദ്യം, കൊടയും, സ്ലീബാ, തീക്കളി മുതലായ ആഘോഷത്തോടുകൂടെ പെരുന്നാള്‍ മെത്രാപ്പോലീത്താ കഴിപ്പിക്കയും മേല്‍ ആണ്ടത്തെ പെരുനാള്‍ അമയന്നൂര്‍കാരന്‍ നക്ഷത്ര ബംഗ്ലാവില്‍ റൈട്ടറു കുര്യനും കോട്ടയത്തു കുന്നുംപുറത്ത് കുര്യനും കൂടെ കഴിക്കത്തക്കവണ്ണം നിശ്ചയിച്ചു അതിന്മണ്ണം എരുത്തിക്കല്‍ കത്തനാരെ കൊണ്ടു പള്ളിയില്‍ .... കൂടെ പറയിക്കയും ചെയ്തതു കൂടാതെ അന്നുതന്നെ അച്ചടി തുടങ്ങുകയും ചെയ്കയാല്‍ അന്നു അടിച്ച സാധനത്തില്‍ ഒന്നു ഈ പുസ്തകത്തോടുകൂടെ ചേര്‍ത്തിട്ടുള്ളതാകുന്നു. ....

155. മുന്‍ 102 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം സെമിനാരിയില്‍ ഉണ്ടാക്കിയ പ്രസ്സില്‍ ആദ്യം മതവിരോധമായും തെറ്റായും കൗമ്മാപ്പടി നമസ്കാരം അച്ചടിച്ചാറെ ഏറെ പിരിവില്ലാഴിക കൊണ്ട് പിന്നീട് വൈദ്യപുസ്തകം അച്ചടിപ്പിക്കയും ചെയ്തു. പിന്നീട് മറ്റൊന്നു അച്ചടിപ്പിക്കുന്നതിനു ഇല്ലാഴികകൊണ്ട് ഇപ്പോള്‍ പഞ്ചതന്ത്രവും ചാണക്യസൂത്രവും അച്ചടിപ്പിച്ചു വരുന്നു. മെത്രാന്‍ കള്ളഎഴുത്തുണ്ടാക്കി മൂസലില്‍ ചെന്നു ശെമ്മാശായിരിക്കുമ്പോള്‍ കത്തനാരാകുന്നുയെന്നു പറഞ്ഞ് അവിടെ കുര്‍ബ്ബാന ചൊല്ലുകയും കള്ളഎഴുത്ത് കൊടുത്ത് സ്ഥാനം മോഷ്ടിക്കയും ചെയ്തത് ചാണക്യന്‍റെ സൂത്രത്തേക്കാള്‍ വല്യ സൂത്രമാകുന്നു. മെത്രാന്‍റെ നടപ്പും ..... നിരൂപിച്ചു നോക്കിയാല്‍ ഇനി പൂരപ്പാട്ടു കൂടെ അച്ചടിപ്പാന്‍ യോഗ്യതയുള്ളതായി കാണുന്നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

അനധികൃത പെണ്‍കെട്ടും മുടക്കും (1855)


പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസിന്‍റെ രണ്ട് കല്പനകള്‍

മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ എഴുത്ത്.
വല്യപള്ളിക്കാരു കണ്ടെന്നാല്‍.
ആ ഇടവകയില്‍ …. മാത്തനെന്നവന്‍റെ കെട്ടിയവള്‍ മരിക്കയില്‍ പിറ്റേ ഞായറാഴ്ച തന്നെ രണ്ടാമതു കെട്ടുന്നതിനു നിശ്ചയിച്ചു മൂന്നാം ദിവസം പുലകുളി കഴിക്കണമെന്നും പെണ്ണിന്‍റെ തകപ്പന്‍ മുതല്‍പേരോടു നിര്‍ബ്ബന്ധിച്ചപ്രകാരം ചെയ്യാഴികയാല്‍ പുലകുളി കഴിഞ്ഞയുടനെ പതിനേഴിനു മുമ്പ് ശനിയാഴ്ച രാത്രിയില്‍ രഹസ്യമായിട്ടു ഒരു പെണ്ണിനെയും കൊണ്ട് അവന്‍ ആ പള്ളിയില്‍ വന്നു നിങ്ങള്‍ അറിയാതെയും ദേശകുറി കൂടാതെയും പസാരം വയ്പിക്കാതെയും ന്യായവിരോധമായിട്ടു …….. കത്തനാരു രാത്രികാലങ്ങളില്‍ പെണ്‍കെട്ടു കഴിപ്പിച്ചു അയച്ചിരിക്കുന്ന സംഗതി കൊണ്ടും കത്തങ്ങളും കൈക്കാരും കൂടി നമ്മെ എഴുതി ബോധിപ്പിച്ചു വിചാരിച്ചതിലും മേലെഴുതിയപ്രകാരം കെട്ടിച്ചു അയച്ചിരിക്കുന്നത് പരമാര്‍ത്ഥമെന്നു അറിയപ്പെട്ടു. പുലകുളി കഴിഞ്ഞയുടനെ കെട്ടിക്ക മുറയില്ലാത്തതും അപ്രകാരം ഒരിക്കലും ഉണ്ടായിട്ടില്ലാത്തതും ആയിരിക്കുമ്പോള്‍ പരിഷ മര്യാദയ്ക്കും ചട്ടത്തിനും വിരോധമായി ചെയ്തിരിക്കുന്ന മേലെഴുതിയ കത്തനാരോടു അതിന്‍റെ അവസ്ഥ പോലെ വിചാരിപ്പാനുള്ളതാകയാല്‍ ഈ സംഗതിക്കു ഇന്നപ്രകാരമെന്നു നിശ്ചയിച്ചു കല്‍പന അയക്കുന്നതുവരെയും ……. കത്തനാരുടെ അംശപ്രവൃത്തികള്‍ നാം മുടക്കിയിരിക്കകൊണ്ടും നടത്തികൊള്‍കയും അരുത്. എന്ന് 1854-മത ധനു മാസം 3-നു കല്ലൂപ്പാറ പള്ളിയില്‍ നിന്നും എഴുത്ത്.
പകര്‍പ്പ്.
കൂടെ കണ്ടെന്നാല്‍,
ആ ഇടവകയില്‍ കൂടുന്നതില്‍ …… മാത്തനെന്നവനെ കൊണ്ട് സുറിയാനി മര്യാദയ്ക്കു വിരോധമായിട്ടുള്ള മുറയില്‍ …… കത്തനാര്‍ വിവാഹം കഴിപ്പിച്ചിരിക്കുന്നപ്രകാരം നമുക്കു അറിയപ്പെട്ടു മേലെഴുതിയ കത്തനാര്‍ക്കു അംശമുടക്കായി നാം കല്‍പന അയച്ചിട്ടുണ്ടായിരുന്നുവല്ലോ. ഇപ്പോള്‍ മേലെഴുതിയ കത്തനാര്‍ ആ കാര്യത്തെക്കുറിച്ച് അനുതപിച്ചു എന്ന് സ്ഥിരമായി അറിഞ്ഞു അയാളെ കൊണ്ടു അതിനു തക്കതായ പ്രായശ്ചിത്തവും ചെയ്യിച്ചു മുടക്കു തീ
ര്‍ത്തിരിക്കുന്നതിനാല്‍ മുന്‍നാളിലെപോലെ നടന്നുകൊള്ളുന്നതിനു ഈ കല്പനയാല്‍ അയാള്‍ക്കു നാം അനുവാദം കൊടുത്തിരിക്കുന്നു. അതിന്മണ്ണം നടത്തിച്ചുകൊള്‍കയും വേണം.
എന്ന് 1855 മത മകരമാസം 3-നു സിമ്മനാരിയില്‍ നിന്നും എഴുത്ത്.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

സുറിയാനി ക്രിസ്ത്യാനികളുമായി ബന്ധപ്പെട്ട ചില പഴയ സര്‍ക്കാര്‍ ഉത്തരവുകള്‍



100. ബാവാന്മാരെ അതിര്‍ത്തിക്കു പുറത്തയച്ചുകൊള്ളത്തക്കവണ്ണം മണ്ടപത്തുംവാതിലുകള്‍ തോറും എഴുതിയ ഉത്തരവിനു പകര്‍പ്പ്:
നമ്പ്ര് 1612-മത്.
ഏറ്റുമാനൂര്‍ മണ്ടപത്തുംവാതുക്കല്‍ തഹസീല്‍ദാര്‍ കേശവപിള്ളയ്ക്കു എഴുതുന്ന ഉത്തരവ് എന്തെന്നാല്‍, പരദേശക്കാരനാകുന്ന കൂറിലോസ് മുതലായവര്‍ യാതൊരു സ്ഥാനവും വരുതിയും കൂടാതെ ഓരോ പള്ളികളില്‍ ചെന്നു പാര്‍ക്കയും ചിലരെ ശെമ്മാശ് മുതലായ സ്ഥാനത്തിനു ആക്കുകയും പള്ളിവക മുതലെടുത്ത് അഴിമതികള്‍ ചെയ്കയും ചെയ്തുവരുന്ന സംഗതി ഇടപെട്ട് ആവലാതികള്‍ ഉണ്ടായി കൂറിലോസ് മുതല്‍പേരെ രകതാരി കൂടാതെ ഈ സംസ്ഥാനത്തു ചേര്‍ന്ന പ്രദേശങ്ങളില്‍ പാര്‍പ്പിച്ചു കൂടായെന്നു ഇതിനു മുമ്പില്‍ ഉത്തരവ് കൊടുത്തയച്ചിട്ടുണ്ടല്ലോ. ഇപ്പോള്‍ ആയതിനു വിരോധമായിട്ടു മാര്‍ കൂറിലോസും സ്തേപ്പാനോസും മെത്രാന്‍റെ സ്ഥാനം ഒഴിഞ്ഞിട്ടുള്ള ദീവന്നാസ്യോസും ഓരോ പള്ളികളില്‍ ചെന്നു പലര്‍ക്കും ശെമ്മാശ് മുതലായ പട്ടങ്ങള്‍ കൊടുക്കയും ദുര്‍വഴക്കുകള്‍ ഉണ്ടാക്കുകയും ചെയ്തുവരുന്നതായി പല ആവലാതികളും വന്നിരിക്കുന്നതും ആയതു സംഗതിയുള്ളതല്ലാത്തതും ആക കൊണ്ട് മേലുള്ളതിനു മാര്‍ കൂറിലോസും മാര്‍ സ്തേപ്പാനോസും മതിയായ രകതാരി മുതലായ ആധാരങ്ങള്‍ കൂടാതെ ആ മണ്ടപത്തുംവാതുക്കല്‍ ചേര്‍ന്ന പ്രദേശങ്ങളില്‍ വന്ന് സഞ്ചരിക്കുന്നതായിരുന്നാല്‍ അവരെ പിടിപ്പിച്ച് ഈ സംസ്ഥാനത്തിന്‍റെ അതിര്‍ത്തി കടത്തി അയയ്ക്കയും സ്ഥാനം ഒഴിഞ്ഞിട്ടുള്ള മാര്‍ ദീവന്നാസ്യോസ് മുതലായി യാതൊരുത്തരും പള്ളികളില്‍ കടന്നു മേലെഴുതിയപ്രകാരമുള്ള മുറകേടുകള്‍ നടത്താതെയിരിക്കത്തക്കവിധം ചട്ടംകെട്ടുകള്‍ ചെയ്തുകൊള്‍കയും വേണം. ഈ ചെയ്തിക്കു എഴുതിയ ദിവാന്‍ കൃഷ്ണരായര്‍ 127-മാണ്ട് മാര്‍ഗഴി മാസം 3-നു. 
101. പകര്‍പ്പ്.
നമ്പ്ര് 249-മത്.
രായസം
ശ്രീപത്മനാഭദാസ വഞ്ചിബാല മാര്‍ത്താണ്ഡവര്‍മ്മ കുലശേഖര കിരീടപതി മന്നെ സുല്‍ത്താന്‍ മഹാരാജ രാജ്യെ ഭാഗ്യോദയ രാമരാജാ ബഹാദര്‍ഷം ഷെര്‍ജംഗ മഹാരാജാ അവര്‍കള്‍ സകലമാനപേര്‍ക്കും പ്രസിദ്ധപ്പെടുത്തുന്ന വിളംബരം.
എന്തെന്നാല്‍ കോട്ടയത്തു പാര്‍ക്കുന്ന മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കു വയസു കാലമായി സ്ഥാനം ഒഴിഞ്ഞിരിക്കകൊണ്ടും ആ സ്ഥാനത്തേക്കു അന്ത്യോഖ്യായില്‍ നിന്നും എഴുത്തും വാങ്ങിച്ചുംകൊണ്ടു വന്നിരിക്കുന്ന മാര്‍ അത്താനാസ്യോസിനെ മെത്രാപ്പോലീത്തായായിട്ടു നിശ്ചയിച്ചിരിക്കകൊണ്ടും ഇതിനാല്‍ പ്രസിദ്ധപ്പെടുത്തുന്നത് എന്തെന്നാല്‍ മലങ്കര ഇടവകയില്‍ പുത്തന്‍കൂറ്റില്‍ സുറിയാനിക്കാര്‍ ഉള്‍പ്പെട്ട എല്ലാവരും മേലെഴുതിയ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായെ അനുസരിച്ച് കീഴ്മര്യാദപോലെ നടന്നുകൊള്‍കയും വേണം. 
എന്ന് 1027-മാണ്ട് കര്‍ക്കടകമാസം 15-നു.
എന്നാല്‍ അന്ത്യോഖ്യായില്‍ നിന്നും എഴുത്തും വാങ്ങിച്ചുംകൊണ്ടു വന്നിരിക്കുന്ന മാര്‍ അത്താനാസ്യോസിനെ മെത്രാപ്പോലീത്തായായിട്ടു നിശ്ചയിച്ചിരിക്കുന്നപ്രകാരം വിളംബരത്തില്‍ എഴുതി കാണുന്നതും മാര്‍ അത്താനാസ്യോസ് കൊണ്ടുവന്നതായി കൊടുത്തയച്ച പാത്രിയര്‍ക്കീസ് ബാവായുടെ കത്തും കൊട്ടാരത്തില്‍ ഏല്‍പിച്ചിരിക്കുന്നപ്രകാരം 99-ാമതു ലക്കത്തില്‍ ഇംഗ്ലീഷ് ഭാഷയില്‍ എഴുതിയിരിക്കുന്ന മറുപടിയില്‍ കാണുന്നതുംകൊണ്ട് നിരൂപിച്ചാല്‍ മാര്‍ അത്താനാസ്യോസ് എസ്തപ്പാനോസ് ബാവായ്ക്കു ഈ വിളംബരം ഉപയോഗമായിരിക്കുന്നു. എന്നാല്‍ ഈ വിളംബരം മാര്‍ അത്താനാസ്യോസ് മത്തിയൂസിന്‍റെ പേര്‍ക്കു ആകുന്നുവെങ്കില്‍ വലിയ അത്ഭുതം തന്നെ.
102. മുന്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വിളംബരത്തിന്‍റെയും ഉത്തരവിന്‍റെയും പകര്‍പ്പുകള്‍ താഴെ എഴുതുന്നു. 
നമ്പ്ര 306-മത
ഉത്തരവ് എന്തെന്നാല്‍ 
എത്രയും ബഹുമാനപ്പെട്ടതും സ്ഥലപ്പെട്ടതും ആയ റോമ്മായില്‍ പാപ്പായുടെ നിയോഗത്താല്‍ അമ്മാത്ത എന്ന നാട്ടിലേക്കു വാഴിച്ചിരിക്കുന്ന ബിഷപ്പിനെ 1840 പരുഷം ജൂലൈ മാസം 8-നു ചാടതികാ എന്ന നാട്ടിലേക്കും മലയാളമൊക്കെയുടെയും ആയി ബിഷപ്പായിട്ടും വരാപ്പിഴെയ്ക്കു വിഗാരി അപ്പസ്തോലിക്കാ ആയിട്ടും വാഴിച്ചിരിക്കുന്നപ്രകാരം ബഹുമാനപ്പെട്ട ഗവര്‍മെന്‍റില്‍ തെര്യപ്പെടുത്തിയിരിക്കുന്നതിനാല്‍ മേലെഴുതിയ വിവരം എല്ലാ ദിശികളിലും തെര്യപ്പെടുത്തേണ്ടുന്നതിനു ബഹുമാനപ്പെട്ട ഗവര്‍മെന്‍റില്‍ നിന്നും റസിഡണ്ട് ഓഫീസില്‍ എഴുതി വന്നിരിക്കയാല്‍ മേലെഴുതിയ വിവരം എല്ലാ മണ്ടപത്തുംവാതുക്കലും തെര്യപ്പെടുത്തിയിരിക്കുന്നതിനാല്‍ ആ മണ്ടപത്തും വാതുക്കലുള്ള പാര്‍വത്യക്കാരന്മാരെ അഞ്ചു ദിവസത്തിനകം തെര്യപ്പെടുത്തിക്കൊള്ളണം. ഈ ചെയ്തിക്കു ഉത്തരവെഴുതിയ ദിവാന്‍ സുബ്ബാരായര്‍. 
എന്ന് 1016-മാണ്ട് ആവണി മാസം 16-നു.
ഈ മെത്രാപ്പോലീത്താ വരാപ്പിഴെ തന്നെ മരിച്ച് അടക്കുകയും ചെയ്തു. 
നമ്പ്ര 158 മത
വിളംബരം എന്തെന്നാല്‍.
വരാപ്പിഴെ രൂപതയില്‍ ചേര്‍ന്നിരിക്കുന്ന ക്രൈസ്തവരുള്‍പ്പെട്ട ആളുകള്‍ക്കു വിഗാരി അപ്പോസ്തോലിക്കായും സാദ്രിസില്‍ ആര്‍ച്ച് ബിഷപ്പും ആയിരുന്ന പ്രഞ്ചീസ്ക്ക തവിയേര്‍ എന്ന ആള്‍ കഴിഞ്ഞുപോയതിന്‍റെ ശേഷം റോമ്മായിലെ എഴുത്തുംപ്രകാരം ഇറോപ്പ് ബിഷപ്പ് പ്രളുദൂവിക്കോസദെസാന്തത്രവിയാ എന്ന ആള്‍ വരാപ്പിഴെ വിഗാരി അപ്പോസ്തോലിക്കാ ആയിരിക്കുന്നതല്ലാതെയും പിന്നത്തേതില്‍ ശീറില്‍ ആര്‍ച്ച് ബിഷപ്പിന്‍റെ സ്ഥാനമായിട്ടും അവിടെ നിന്നും നിശ്ചയിച്ച് എഴുതി ചെന്നിരിക്കുന്നപ്രകാരം ആയാളിന്‍റെ എഴുത്ത് വന്നിരിക്കുന്നതിനാല്‍ ആയതു മാമ്മൂല്‍പ്രകാരം പ്രസിദ്ധപ്പെടുത്തുവാനുള്ളതാകുന്നു എന്ന റസിഡണ്ട് ജനറല്‍ കല്ലന്‍ സായിപ്പ് 1846-ാം പരുഷം ഫെബ്രുവരി മാസം 18-നു എഴുതിയ കായിതം വന്നിരിക്കുന്നുയെന്ന് നമ്മെ ബോധിപ്പിച്ചിരിക്കകൊണ്ട് മേലെഴുതിയ വിവരം എല്ലാവരും അറിഞ്ഞുകൊള്‍കയും വേണം. 
എന്ന് 1022 മാണ്ട് മീനമാസം 27-നു. 
റോമ്മന്‍ ക്രൈസ്തവര്‍ തമ്മില്‍ സമാധാന വിരോധവും അക്രമങ്ങളും ഉണ്ടായാല്‍ ആയതു വിസ്തരിച്ചു തീര്‍ച്ച വരുത്തുന്നതല്ലാതെ പള്ളി ഇടപെട്ടു വേദകാര്യങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥന്മാര്‍ ഏര്‍പ്പെടരുതെന്നും 1014 മാണ്ട തുലാമാസം 23-നു 800-മത നമ്പ്രില്‍ ഉത്തരവു എല്ലാ മണ്ടപത്തുംവാതുക്കലും അയച്ചിട്ടുണ്ട്.

....
107 മത. പകര്‍പ്പ്. ഇസ്ത്യാര്‍ നാമാബനാമെആങ്കി എല്ലാവര്‍ക്കും പരസ്യമായി അറിയിക്കുന്ന വിളംബരം എന്തെന്നാല്‍ മലങ്കര ഇടവകയില്‍ പുത്തന്‍കൂര്‍ സുറിയാനിക്കാരുടെ മെത്രാപ്പോലീത്താ ആയിരുന്ന മാര്‍ ദീവന്നാസ്യോസിനു വയസുകാലമായതിനാല്‍ ആ സ്ഥാനത്തില്‍ നിന്നും ഒഴികകൊണ്ട് അന്ത്യോഖ്യായില്‍ നിന്നും മേലെഴുതിയ സ്ഥാനത്തിനു പിടിപാടും എഴുത്തും വാങ്ങിച്ചുംകൊണ്ടു വന്നിരിക്കുന്ന മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായെ അപ്രകാരം തന്നെ നമ്മുടെ സംസ്ഥാനത്തും സ്വീകരിച്ചിരിക്ക കൊണ്ടു ഇതിനാല്‍ കല്‍പിക്കുന്നത് എന്തെന്നാല്‍ കൊച്ചി സംസ്ഥാനത്ത് മലങ്കര ഇടവകയില്‍ പുത്തന്‍കൂര്‍ സുറിയാനിക്കാര്‍ എല്ലാവരും മേലെഴുതിയ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായെ അനുസരിച്ചു വഴങ്ങി കീഴ്മര്യാദപോലെ നടന്നുകൊള്‍കയും വേണം എന്ന് 1029-മാണ്ട് കന്നി മാസം 20-ാം തീയതിക്കു 1853 മത ഒക്ടോബര്‍ മാസം 4-നു തൃപ്പൂണിത്തുറ നിന്നും.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...