Saturday, September 29, 2018

പാമ്പാക്കുട കോനാട്ടു മാത്തന്‍ കത്തനാരുടെ ഷഷ്ടിപൂര്‍ത്തി (1920)

56. മലങ്കര മല്പാന്‍ ദി. ശ്രീ. പാമ്പാക്കുട കോനാട്ടു മാത്തന്‍ കത്തനാര്‍ അവര്‍കളുടെ ഷഷ്ടിപൂര്‍ത്തി 1095 മീനം 17-നു പാമ്പാക്കുട പള്ളിയില്‍ വച്ച് സ്വശിഷ്യവര്‍ഗ്ഗത്തില്‍ ഭംഗിയായി നടത്തിയിരിക്കുന്നു. ഈ മല്പാന്‍ സുറിയാനി ഭാഷയുടെ പ്രചാരണത്തിനായി വളരെ പരിശ്രമിച്ചിട്ടുള്ള ഒരാളാകുന്നു. കൈയെഴുത്തായി കിടന്നിരുന്ന പല പള്ളിക്രമ പുസ്തകങ്ങളും ഇദ്ദേഹം സ്വന്ത ചെലവില്‍ സുറിയാനിയില്‍ അച്ചടിപ്പിച്ചിട്ടുണ്ട്. "ജീവനിക്ഷേപം" എന്നൊരു മാസിക നടത്തി പല സുറിയാനി ഗ്രന്ഥങ്ങളും തര്‍ജ്ജമ ചെയ്യുകയും സഭാംഗങ്ങള്‍ അറിഞ്ഞിരിക്കേണ്ട പല വിഷയങ്ങളെപ്പറ്റി പ്രതിപാദിക്കയും ചെയ്തു. സമുദായ വഴക്കുണ്ടായതോടു കൂടി ആ മാസികയും നിന്നുപോയി. "സീമത്ഹായെ" എന്ന പേരില്‍ ഒരു സുറിയാനി മാസിക ആരംഭിച്ചിട്ട് അധികനാള്‍ കഴിയുന്നതിനു മുമ്പ് അത് നിര്‍ത്തി കളഞ്ഞു. ഇദ്ദേഹം ഒരു നല്ല സുറിയാനി ഭാഷാ പണ്ഡിതനാണ്. മലയാളത്തിലും സാമാന്യം നന്നായി എഴുതുവാന്‍ കഴിയും.
(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

Friday, September 28, 2018

വട്ടിപ്പണക്കേസ് (1919)

53. മേല്‍ നാലാം പുസ്തകം 276-ാം വകുപ്പില്‍ പറയുന്ന വട്ടിപ്പണക്കേസ് 1919 സെപ്റ്റംബര്‍ 15-നു 1095 ചിങ്ങം 30-നു തിരുവനന്തപുരം ജില്ലാ ജഡ്ജി ജി. ശങ്കരപ്പിള്ള അവര്‍കള്‍ വിധി പ്രസ്താവിച്ചു. ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ ദീവന്നാസ്യോസ് മെത്രാന്‍ മുതല്‍പേരുടെ എല്ലാ വാദങ്ങള്‍ക്കും അനുകൂലമായിട്ടാണ് വിധിച്ചത്. ഈ വിധിയില്‍ 4 മുതല്‍ 6 വരെ പ്രതികളെയും അവരുടെ സാക്ഷികളെയും കഠിനമായി ആക്ഷേപിച്ചിട്ടുമുണ്ട്. 

54. മേല്‍പറഞ്ഞ വട്ടിപ്പണക്കേസില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാന്‍ കൊടുത്ത മൊഴിയില്‍ തനിക്കു മലങ്കര മെത്രാന്‍ എന്ന നിലയ്ക്കു മലങ്കര സഭയില്‍ ആത്മികവും ലൗകികവുമായ സര്‍വ്വ അധികാരങ്ങളുമുണ്ടെന്നും മലങ്കരയുള്ള മറ്റു മെത്രാന്മാര്‍ തന്‍റെ കീഴുള്ളവരാണെന്നും അവരുടെ കര്‍മ്മം വിരോധിക്കാനും അനുവദിക്കാനും തനിക്കു അധികാരമുണ്ടെന്നും മറ്റും പ്രസ്താവിച്ചിട്ടുണ്ട്. ഇപ്രകാരമുള്ള അധികാര പ്രകടനത്താല്‍ അദ്ദേഹത്തിന്‍റെ സ്വന്ത കക്ഷികള്‍ക്കുപോലും അദ്ദേഹത്തോടു വിരോധമുണ്ടായി. ഇതിന്‍റെ ഫലമായി 1095 കന്നി മാസം മുതല്‍ "സുറിയാനിസഭ" എന്ന പേരില്‍ ഒരു മാസിക തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇതില്‍ വൈദികന്മാര്‍ക്കു ഭരണവിഷയത്തില്‍ അയ്മേനികളേക്കാള്‍ കൂടുതലായി യാതൊരു അധികാരവുമില്ലെന്നും ഭരണാധികാരം വൈദികന്മാരുള്‍പ്പെടെ ജനത്തിലാണ് സ്ഥിതിചെയ്യുന്നതെന്നും മെത്രാന്മാര്‍ പോലും പൊതുയോഗത്തിനു കീഴ്പെട്ടിരിക്കണമെന്നും വൈദികന്മാര്‍ക്കു ആത്മിക അധികാരവും ആത്മിക ചുമതലയും മാത്രമേയുള്ളുവെന്നും മറ്റും സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ സഭയിലെ എപ്പിസ്കോപ്പല്‍ ഭരണസമ്പ്രദായത്തെ ഇടിച്ചു ജനാധിപത്യത്തെ സ്ഥാപിക്കണമെന്നാണ് ഈ മാസിക പ്രവര്‍ത്തകന്മാരുടെ ഉദ്ദേശ്യം. ഈ അഭിപ്രായത്തില്‍ ദീവന്നാസ്യോസ് മെത്രാന്‍റെ ഉറ്റ കക്ഷിക്കാരായി നിന്നിരുന്ന കൊച്ചി പോലീസ് സൂപ്രണ്ട് എം. എ. ചാക്കോ മുതലായ പല മഹാന്മാര്‍ യോജിക്കുന്നുണ്ട്. ചില വൈദികരും ഈ അഭിപ്രായക്കാരാണ്. ദീവന്നാസ്യോസ് മെത്രാനും ശേഷം മെത്രാന്മാരും ഈ മാസികയുടെ അഭിപ്രായത്തെ തീരെ നിഷേധിക്കയാണ്. മാസിക പ്രവര്‍ത്തകന്മാര്‍ മെസ്സേര്‍സ് പത്രോസ് മത്തായി എം.എ.ബി.എല്‍., പി. കെ. മാത്യു ബി.എ., ബി. എല്‍., എ. ജെ. ഡേവിഡ് ബി.എ. എന്നിവരാണ്.

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

ആചാര്യത്വത്തിന്‍റെ മാഹാത്മ്യം

കല്ലൂപ്പാറ മാരേട്ടുവീട്ടില്‍ നിന്നു കുറെ പൊന്‍പണ്ടങ്ങള്‍ മോഷണം പോയി. മോഷ്ടാവ് തുരുത്തിക്കാട് പള്ളി ഇടവകക്കാരനും മോഷണകുറ്റത്തില്‍ ശിക്ഷിക്കപ്പെട്ടിട്ടു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കുറെനാള്‍ കിടന്നശേഷം തടവുചാടി സ്വദേശത്തും സമീപസ്ഥലങ്ങളിലും ഒളിച്ചു നടന്നവനുമായ മാത്തന്‍ എന്ന കേഡിയാണെന്നു പരക്കെ സംശയം തോന്നി. ഏറെ താമസിയാതെ അവനെ ചിങ്ങവനത്തു വച്ചു പിടിച്ചു തിരുവല്ലാ സ്റ്റേഷനില്‍ അടച്ചു. ഇവന്‍ ഒളിച്ചു നടന്നപ്പോള്‍ ഇവനു അഭയം കൊടുക്കയും ഇവന്‍ മോഷ്ടിച്ച സാമാനങ്ങള്‍ വാങ്ങി എടുക്കയും ചെയ്തു എന്ന കുറ്റങ്ങള്‍ ആരോപിച്ചു ..... കുറിയാക്കോസ് കത്തനാരെ അറസ്റ്റു ചെയ്യാന്‍ പോലീസുകാരും അവരെ സഹായിക്കുവാന്‍ ടി കത്തനാരുടെ ചില ശത്രുക്കളും ഉദ്യമിച്ചു കുറെനാളുകള്‍ അന്വേഷിച്ചു നടന്നു. കേസിന്‍റെ ഗൗരവം കുറഞ്ഞു എന്നു വിചാരിച്ചു കുറെ മാസങ്ങളുടെ ശേഷം ടി കത്തനാര്‍ സ്വയമായി തിരുവല്ലാ മജിസ്ട്രേട്ടു കച്ചേരിയില്‍ ഹാജരായി. ഹാജരായാല്‍ ഉടന്‍ ജാമ്യത്തില്‍ വിട്ടുകൊള്ളാമെന്നു മജിസ്ട്രേട്ടു പത്മനാഭ പണിക്കരുടെ വാഗ്ദത്തം തിരുവല്ലാ കോടിയാട്ടു കുറിയാക്കോസ് കോര്‍എപ്പിസ്കോപ്പാ മുഖാന്തിരം വാങ്ങിച്ചുകൊണ്ടാണത്രെ ഹാജരായത്. എന്നാല്‍ ഹാജരായപ്പോള്‍ ജാമ്യത്തില്‍ വിടാന്‍ പാടില്ലെന്നു പറഞ്ഞു മജിസ്ട്രേട്ടു കുറിയാക്കോസ് കത്തനാരെ ജയിലില്‍ അടച്ചു. ഇത് 1092 തുലാം 18-നോ 19-നോ ആണ്. ഇങ്ങനെ കുറെനാളുകള്‍ - ഏകദേശം രണ്ടു മാസത്തോളം ജയിലില്‍ കിടന്നശേഷം കത്തനാരില്‍ നിന്നു തെളിവുകള്‍ ഒന്നും കിട്ടാഴികയാല്‍ അയാളെ ജാമ്യത്തില്‍ വിടുകയും കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തു. മോഷണകുറ്റത്തിനു കെ. ഡി. മാത്തനെ കോട്ടയം ജില്ലയിലേക്കു കമ്മിറ്റു ചെയ്തു എങ്കിലും നിര്‍ദോഷിയെന്നു ജില്ലാ ജഡ്ജി വിധിച്ചു. അതിനോടെ കുറിയാക്കോസ് കത്തനാരെയും തെളിവില്ലെന്നുള്ള കാരണത്തിന്മേല്‍ തിരുവല്ലാ മജിസ്ട്രേറ്റ് വിട്ടു. ഇതിനിടയ്ക്കു പല സംഭവങ്ങള്‍ നടക്കയുണ്ടായി. കുറിയാക്കോസ് കത്തനാര്‍ ജയിലില്‍ കിടന്നപ്പോള്‍ തൊണ്ടി കാണിച്ചുകൊടുക്കണമെന്നു പറഞ്ഞു തിരുവല്ലാ പോലീസ് സബ് ഇന്‍സ്പെക്ടര്‍ രാമസ്വാമി അയ്യര്‍ എന്നയാള്‍ കത്തനാരെ കൈവിലങ്ങോടെ നടത്തി തുരുത്തിക്കാടിനു കൊണ്ടുപോയി. ഇങ്ങനെ ഒരു പട്ടക്കാരനെ അപമാനിച്ച ആള്‍ അധികം താമസിയാതെ മുന്‍പറഞ്ഞ മജിസ്ട്രേട്ടു പത്മനാഭപ്പണിക്കരുടെ വീട്ടില്‍ കല്ലെറിയുക മുതലായ ദ്രോഹങ്ങള്‍ ചെയ്തു എന്ന കുറ്റത്തില്‍ ജയിലില്‍ അകപ്പെട്ടു. ഹാജരായാല്‍ ജാമ്യത്തില്‍ വിടാം എന്നു കരാര്‍ ചെയ്തശേഷം ഹാജരായപ്പോള്‍ കത്തനാരെ ജാമ്യത്തില്‍ വിടാതെ രണ്ടു മാസത്തോളം ജയിലില്‍ വച്ച മജിസ്ട്രേറ്റു പത്മനാഭപ്പണിക്കര്‍ പോലീസുകാര്‍ തന്‍റെ വീട്ടില്‍ ദ്രോഹം ചെയ്ത കാരണം ഭ്രാന്തു പിടിച്ചു മരിച്ചു. കത്തനാരുടെ കേസ് നടത്തിയതും വിസ്തരിച്ചതും വേറെ ഇന്‍സ്പെക്ടരും വേറെ മജിസ്ട്രേറ്റുമായിരുന്നു. തടവുചാടിയ പുള്ളിക്കു അഭയം കൊടുക്കയും അവനോടു മോഷ്ടിച്ച പണ്ടങ്ങള്‍ വാങ്ങിക്കയും ചെയ്തതു ടി കത്തനാര്‍ തന്നെയാണെന്നാണ് ജനബോദ്ധ്യം. അത് വാസ്തവമായിരിക്കാന്‍ എളുപ്പമുണ്ട്. എങ്കിലും അനാവശ്യമായി ഒരു പുരോഹിതനെ ഉപദ്രവിച്ച ഇന്‍സ്പെക്ടറെയും മജിസ്ട്രേറ്റിനെയും ദൈവം ശിക്ഷിച്ചു. ഇതാണ് ആചാര്യത്വത്തിന്‍റെ മാഹാത്മ്യം.

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

ക്രിസ്ത്യാനികളുടെ അവകാശക്രമത്തെ ക്രോഡീകരിച്ചു തിരുവിതാംകൂറില്‍ ഒരു നിയമം (1916)

22. ക്രിസ്ത്യാനികളുടെ അവകാശക്രമത്തെ ക്രോഡീകരിച്ചു ഒരു നിയമം എഴുതി ഉണ്ടാക്കാന്‍ തിരുവിതാംകൂര്‍ ഗവര്‍മെന്‍റില്‍ നിന്നു ജില്ലാ ജഡ്ജി മിസ്റ്റര്‍ പി. ചെറിയാന്‍ ബി.എ., ബി.എല്‍. പ്രസിഡണ്ടായും ശ്രീ. കോവൂര്‍ ഐപ്പ് തോമ്മാ കത്തനാര്‍ അവര്‍കള്‍, രാ. രാ. കെ. സി. മാമ്മന്‍ മാപ്പിള ബി.എ., ..., രാ. രാ. പോള്‍ ദാനിയേല്‍ ബി.എ., എല്‍.റ്റി. അവര്‍കള്‍ .... എന്നിവര്‍ അംഗങ്ങളായും മുന്‍സിഫ് മിസ്റ്റര്‍ വര്‍ഗീസ് ചാണ്ടി ബി.എ., ബി.എല്‍. സെക്രട്ടറിയായും ഒരു കമ്മീഷനെ നിയമിച്ചു. കമ്മീഷന്‍ തിരുവിതാംകൂര്‍ മുഴുവന്‍ ചുറ്റി നടന്നു പ്രധാനികളായ ക്രിസ്ത്യാനികളുടെ മൊഴി വാങ്ങിയശേഷം ഒരു നക്കല്‍ നിയമം എഴുതി നിയമനിര്‍മ്മാണ സഭയില്‍ ഹാജരാക്കി. ഇതില്‍ മകള്‍ക്കു പിതാവിന്‍റെ സ്വത്തില്‍ അവകാശവും വിധവയ്ക്കും വിധുരനും മരിച്ചുപോയ ഭര്‍ത്താവിന്‍റെയും ഭാര്യയുടെയും സ്വത്തില്‍ ഓഹരിയും മറ്റും വച്ചിരിക്കുന്നതിനാല്‍ കോവൂര്‍ കത്തനാര്‍ ഇതില്‍ യോജിക്കാതെ ഒരു ഭിന്നാഭിപ്രായം എഴുതി ഗവര്‍മെന്‍റില്‍ സമര്‍പ്പിച്ചു. ഇതിനെ തുടര്‍ന്ന് ജനങ്ങളുടെ ഇടയില്‍ ഒരു വലിയ ബഹളം അങ്കുരിച്ചു. കീഴ്നടപ്പിനെ അടിസ്ഥാനപ്പെടുത്തി നിയമമുണ്ടാക്കിയാല്‍ മതിയെന്നുള്ള കോവൂര്‍ കത്തനാരോടു തിരുവിതാംകൂറിലുള്ള എല്ലാ വക ക്രിസ്ത്യാനികളിലും ഭൂരപക്ഷം യോജിക്കയാല്‍ അവര്‍ യോഗം കൂടിയും പത്രമുഖേനയും ലഘുലേഖകള്‍ വഴിയായും ദിവാന്‍, മഹാരാജാവ്, റസിഡണ്ട്, മദ്രാസ് ഗവര്‍ണര്‍ മുതല്‍പേരുടെ അടുക്കല്‍ ഡപ്യൂട്ടേഷനായോ, ഹര്‍ജിയായോ തങ്ങളുടെ അഭിപ്രായവ്യത്യാസം പ്രസ്താവിച്ചു. കമ്മീഷന്‍റെ ബില്ലിനെ എതിര്‍ത്തു ചില മെത്രാന്മാര്‍ ഗവര്‍മെന്‍റിലേക്കു എഴുതുകയുണ്ടായി. ഇവരില്‍ ആദ്യം എഴുതിയത് മാര്‍ സേവേറിയോസ് തിരുമേനിയല്ലയോ എന്നു സംശയിക്കുന്നു. അദ്ദേഹത്തിന്‍റെ എഴുത്തിന്‍റെ തീയതി 1913 മെയ് 10 ആണ്. തിരുമനസ്സുകൊണ്ടു ഇങ്ങനെ എഴുതിയതു കൂടാതെ ക്നാനായ സമുദായത്തിനു പൊതുവെയുള്ള അഭിപ്രായം നിര്‍ണ്ണയിക്കാനായി 1916 ജൂണ്‍ 22, 23 തീയതികളില്‍ കൂടിയ ക്നാനായ പൊതുയോഗത്തില്‍ ഈ വിഷയത്തെപ്പറ്റി ആലോചിക്കയും സമുദായം ഒരു പ്രത്യേക മെമ്മോറിയല്‍ തയ്യാറാക്കി തിരുമേനിയും വികാരി ജനറാളും എല്ലാ പള്ളികളിലെയും വികാരിമാരും ഈരണ്ടു പ്രതിനിധികള്‍ വീതവും ഒപ്പിട്ടു തിരുവിതാംകൂര്‍ മഹാരാജാവിനും ബ്രിട്ടീഷ് റസിഡണ്ട് വഴി മദ്രാസ് ഗവര്‍ണര്‍ക്കും അയച്ചുകൊടുത്തു. ഈ മെമ്മോറിയലിന്‍റെ താല്പര്യം ഇപ്പോള്‍ നിയമനിര്‍മ്മാണ സഭയില്‍ ഹാജരാക്കപ്പെട്ടിരിക്കുന്ന ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാ നിയമം കേരളീയ സുറിയാനിക്കാരും പ്രത്യേകിച്ചു ക്നാനായ സുറിയാനിക്കാരുടെ കീഴ്നടപ്പിനും മര്യാദയ്ക്കും വിപരീതമാകയാല്‍ അതിനെ തള്ളിക്കളയുകയോ അല്ലാത്തപക്ഷം ക്നാനായ സമുദായത്തെ അതില്‍നിന്നു ഒഴിക്കയോ ചെയ്യണമെന്നാണ്. ഇതിനു മറുപടിയായി ബ്രിട്ടീഷ് റസിഡണ്ട് ആര്‍. എ. ഗ്രാനാം ഐ.സി.എസ്. അവര്‍കള്‍ 1916 സെപ്റ്റംബര്‍ 14-നു R.O.C. No. 1014/16 നമ്പരായി കരുപഠാന എന്ന സ്ഥലത്തുള്ള തന്‍റെ പാളയത്തില്‍ നിന്നു മെത്രാപ്പോലീത്താ തിരുമനസ്സിലേക്കു എഴുതിയ എഴുത്തില്‍ ഹര്‍ജിക്കാര്‍ ഒരു പ്രത്യേക സമുദായവും ഏകാഭിപ്രായക്കാരുമാണെങ്കില്‍ അവര്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്‍റെ അടുക്കലാണ് ആദ്യം ബോധിപ്പിക്കേണ്ടതെന്നു താന്‍ അഭിപ്രായപ്പെടുന്നു എന്നു പ്രസ്താവിച്ചിരുന്നു. മഹാരാജാവ് തിരുമനസ്സില്‍ നിന്നു യാതൊരു മറുപടിയും അയച്ചില്ല. തിരുവിതാംകൂറിലുള്ള ക്രിസ്ത്യാനികളില്‍ ഭൂരിപക്ഷത്തിന്‍റെ വിരോധത്തെ ഗവര്‍മെന്‍റില്‍ നിന്നും വകവച്ചില്ല. ദിവാന്‍ കൃഷ്ണന്‍ നായര്‍ മുതല്‍പേരെ എതിരഭിപ്രായക്കാരില്‍ ചിലര്‍ സ്വാധീനപ്പെടുത്തിയിരുന്നതിനാലോ എന്തോ 1916 ഡിസംബര്‍ 21-നു 92 ധനു 7-നു നിയമ നിര്‍മ്മാണ സഭയില്‍ നിന്നു കമ്മീഷന്‍ ഹാജരാക്കിയ നക്കലിനെ 109-ലെ രണ്ടാം റെഗുലേഷനായി പാസ്സാക്കി.
(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

Thursday, August 30, 2018

തിരുവിതാംകൂറില്‍ മലയാള ഭാഷാ പഠനത്തിന് സ്ഥാപിച്ച വകുപ്പിന്‍റെ സുവര്‍ണ്ണ ജൂബിലി (1916)


23. തിരുവിതാംകൂറിലെ ഇംഗ്ലീഷ് വിദ്യാഭ്യാസവും മലയാള വിദ്യാഭ്യാസവും ഗവര്‍മെന്‍റില്‍ നിന്നും നടത്തി വരുന്നതു ഇപ്പോള്‍ അഞ്ചാറു വര്‍ഷങ്ങളായി എഡ്യൂക്കേഷന്‍ ഡയറക്ടര്‍ എന്ന ഒരു ഉദ്യോഗസ്ഥന്‍റെ മേല്‍നോട്ടത്തിലാണ്. ഈ ഭരണത്തില്‍ മലയാള വിദ്യാഭ്യാസത്തിനു പ്രത്യേക നോട്ടം ചെല്ലാത്തതിനാല്‍ നാട്ടുഭാഷാ ഡയറക്ടര്‍ എന്ന ഒരു ഉദ്യോഗസ്ഥന്‍റെ കീഴില്‍ നാട്ടു ഭാഷാഭ്യസനം വേര്‍തിരിച്ചു എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഒരു പ്രത്യേക അംശമായി നിശ്ചയിക്കുകയും എഡ്യൂക്കേഷന്‍ ഡയറക്ടര്‍ക്ക് നാട്ടു ഭാഷാഭ്യസനത്തിന്മേലുള്ള അധികാരം നാമമാത്രമാക്കയും ചെയ്തു. ഇങ്ങനെ ആദ്യം നിയമിക്കപ്പെട്ട നാട്ടുഭാഷാ ഡയറക്ടര്‍ പി. രാമസ്വാമി അയ്യര്‍ ബി.എ. എന്ന ദേഹമാണ്. ഇദ്ദേഹത്തിന്‍റെ ഉത്സാഹത്താല്‍ നാട്ടു ഭാഷാഭ്യസനം തിരുവിതാംകൂര്‍ ഗവര്‍മെന്‍റില്‍ നിന്നു ക്രമമായി നടത്തി തുടങ്ങിയിട്ടു 50 സംവത്സരങ്ങള്‍ തികയുന്നതിന്‍റെ സ്വര്‍ണ്ണ ജൂബിലി 1916 ഓഗസ്റ്റ് 30-നു ബുധനാഴ്ച (1092 ചിങ്ങം 15) രാജ്യമൊട്ടുക്കു വളരെ ആഘോഷമായി കൊണ്ടാടുകയുണ്ടായി.

(ഇടവഴിക്കല്‍ ഇ. പി. മാത്യുവിന്‍റെ ഡയറിക്കുറിപ്പില്‍ നിന്നും)

Sunday, August 19, 2018

ഇടവഴിക്കല്‍ ഡയറി 5:1-7

അഞ്ചാം പുസ്തകം

കൊല്ലവര്‍ഷം 1096 (എ.ഡി. 1914)

ഈ പുസ്തകത്തിന്‍റെ നാലാം ഭാഗം "കുര്യന്‍ എന്ന ഗീവര്‍ഗീസ് കത്തനാര്‍" (മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ) ആരംഭിച്ചു എങ്കിലും യഥാര്‍ത്ഥത്തില്‍ അതിന്‍റെ മിക്കഭാഗവും ടി ഗീവര്‍ഗീസ് കത്തനാരുടെ പേരില്‍ എഴുതിവന്നിരുന്നത് അദ്ദേഹത്തിന്‍റെ ജ്യേഷ്ഠന്‍ മാത്തുവിന്‍റെ മകന്‍ ഇ. എം. ഫീലിപ്പോസായിരുന്നു. ഈ ഫീലിപ്പോസ് മേല്‍ നാലാം പുസ്തകം 284-ാം ലക്കം വരെ എഴുതിയ ശേഷം കര്‍ത്താവില്‍ നിദ്ര പ്രാപിക്കയാല്‍ മകന്‍ ഇ. പി. മാത്യു എഴുതിവരുന്ന അഞ്ചാം പുസ്തകം. ദൈവത്തിനു സ്തുതി. 

1. എന്‍റെ പിതാവ് ഇ. എം. ഫീലിപ്പോസ് 1914 ചിങ്ങം 12-നു (ആഗസ്റ്റ് 25) 1090 ചിങ്ങം 9-നു ക്ഷിപ്രസന്നി (............) എന്ന ദീനത്താല്‍ തന്‍റെ 57-ാമത്തെ വയസ്സില്‍ മിശിഹായില്‍ മരണം പ്രാപിച്ചു. 11-നു തിങ്കളാഴ്ച ഉച്ചയ്ക്കു പതിവുപോലെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ തലചുറ്റും തളര്‍ച്ചയും ഉണ്ടായതുപോലെ തോന്നുകയും എന്‍റെ അമ്മയുടെ സഹായത്താല്‍ ഉടനെതന്നെ അടുത്തുണ്ടായിരുന്ന കട്ടിലില്‍ കിടക്കയും ചെയ്തു. തളര്‍ച്ചയോടു കൂടെ ഒരു മണിക്കൂറോളം കിടന്നപ്പോള്‍ ബോധം മറഞ്ഞു പോയി. അപ്പോത്തിക്കരി വന്നു കണ്ടപ്പോള്‍ ദീനം ആപല്‍ക്കരമെന്നു കണ്ടു വിനാഗിരി കൊണ്ടു തല കഴുകിയാല്‍ മാത്രം മതിയെന്നു പറഞ്ഞേച്ചു തിരുവനന്തപുരത്തായിരുന്ന എന്‍റെ പേര്‍ക്ക് കമ്പിയടിക്കാന്‍ ഗുണദോഷിച്ചു. പിതാവ് ബോധംകെട്ട സ്ഥിതിയില്‍ കിടന്നപ്പോഴാണ് ഉപ്രിശുമായും മറ്റും എത്തിയത്. തലേദിവസം (ഞായറാഴ്ച) കുമ്പസാരിച്ചു വി. കുര്‍ബ്ബാന കൈക്കൊണ്ടിരുന്നതിനാല്‍ കുര്‍ബ്ബാന കൈക്കൊണ്ടില്ലല്ലോ എന്ന മനസ്താപത്തിനു ഇടയുണ്ടായില്ല. ഇങ്ങനെ ബോധമില്ലാത്ത സ്ഥിതിയില്‍ രാത്രി മുഴുവന്‍ കിടന്നശേഷം ചൊവ്വാഴ്ച രാവിലെ ആറു മണിയോടു കൂടി താന്‍ സേവിച്ചു വന്നിരുന്ന കര്‍ത്താവിന്‍റെ അടുക്കലേക്കു വാങ്ങി. അന്നു വൈകുന്നേരം ശവം ആഘോഷപൂര്‍വ്വം പള്ളിയിലേക്കു കൊണ്ടുപോയി എങ്കിലും എനിക്ക് അന്ന് കോട്ടയത്തു വന്നുചേരുവാന്‍ സാധിക്കാഞ്ഞതിനാല്‍ അന്ന് ശവമടക്ക് ഉണ്ടായില്ല. പിറ്റേദിവസം (ബുധനാഴ്ച) രാവിലെ ഞാന്‍ വന്നുചേരുകയും ദിവ്യശ്രീ പള്ളിക്കപ്പറമ്പില്‍ കുറിയാക്കോസ് കത്തനാര്‍, കരോട്ടു തോമസ് കത്തനാര്‍, ഒറ്റത്തൈക്കല്‍ തോമസ് കത്തനാര്‍ എന്നീ പട്ടക്കാരുടെ മൂന്നുമ്മേല്‍ കുര്‍ബ്ബാനയുടെ ശേഷം ഏകദേശം 11 മണിയോടു കൂടെ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായാല്‍ വലിയപള്ളിയുടെ തെക്കുവശത്തു പ്രത്യേകം കെട്ടപ്പെട്ട കബറില്‍ അടക്കപ്പെടുകയും ചെയ്തു. ശവസംസ്കാര ശുശ്രൂഷയില്‍ കല്ലിശ്ശേരി മുതല്‍ കോട്ടയം വരെയുള്ള ഇടവകകളിലെ മിക്ക പട്ടക്കാരും പള്ളിപ്രമാണികളും കൂടാതെ ഈ കോട്ടയത്തുള്ള നാനാജാതി മതസ്ഥന്മാരും സംബന്ധിച്ചിരുന്നു. ശുശ്രൂഷയില്‍ സംബന്ധിച്ചവര്‍ക്കു കഞ്ഞിയും സാധുക്കള്‍ക്കു കോടിയും പണവും കൊടുക്കയുണ്ടായി. ശവപ്പെട്ടി മുതലായ സാമാനങ്ങള്‍ അച്ചാച്ചന്‍റെ ഒരു ഉറ്റസ്നേഹിതനായിരുന്ന എറികാട്ടു മാത്തു സ്കറിയാ അവര്‍കളുടെ പേര്‍ക്കും കോടി (35 രൂപായ്ക്കു) മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ പേര്‍ക്കും ആയിരുന്നു. 10-ാം തീയതിയിലെ മനോരമ പത്രത്തില്‍ ഒരു ദീര്‍ഘമായ പ്രസംഗം അച്ചാച്ചന്‍റെ സ്വഭാവഗുണങ്ങളെപ്പറ്റിയും മറ്റും വിസ്തരിച്ചു പ്രസിദ്ധപ്പെടുത്തിയിരുന്നു. ഈ മരണത്തെപ്പറ്റി ഒരു അറിയിപ്പ് ഇംഗ്ലീഷില്‍ അടിപ്പിച്ചു അച്ചാച്ചന്‍റെ സ്നേഹിതന്മാരും പരിചയക്കാരുമായി മലയാളത്തും ബ്രിട്ടീഷ് ഇന്ത്യയിലും ഇംഗ്ലണ്ടിലും അമേരിക്കയിലുമുള്ള അനേകം മഹാന്മാര്‍ക്കു ഞാന്‍ അയച്ചുകൊടുക്കയും അച്ചാച്ചന്‍റെ മരണത്തില്‍ അനുശോചിച്ചും അച്ചാച്ചന്‍റെ ഗുണഗണങ്ങളെ വര്‍ണ്ണിച്ചും എനിക്ക് നൂറോളം അനുശോചന കമ്പികളും എഴുത്തുകളും പലരില്‍ നിന്നു കിട്ടുകയും ചെയ്തു. ഇവരില്‍ പ്രധാനികള്‍ മാര്‍ ഒസ്താത്തിയോസ് ബാവാ, മാര്‍ കൂറിലോസ് മെത്രാച്ചന്‍, മാര്‍ അത്താനാസ്യോസ് മെത്രാച്ചന്‍ മുടക്കപ്പെട്ടവരായ മാര്‍ ദീവന്നാസ്യോസ്, മാര്‍ പീലക്സിനോസ് എന്നീ മെത്രാന്മാര്‍, പനയ്ക്കല്‍ പാത്തപ്പന്‍, ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീല്‍, ഫാ പി. റ്റി. ഗീവര്‍ഗീസ് എം.എ., പി. എം. ചാക്കോ ബി.എ. (പള്ളം), കെ. സി. ചാക്കോ എം.എ. (ബാംഗ്ലൂര്‍), റവ. എല്‍. എ. ഡെറോന്‍ എം.എ., വൈ.എം.സി.എ., പ്രാക്കുളം ഡി. പത്മനാഭപിള്ള, തേരകത്തു കൊച്ചുകോശി മുതലാളി, തീത്തോസ് മാര്‍ത്തോമ്മാ മെത്രാന്‍, റവ. സി. ജോസ് ചാണ്ടി (റോമന്‍ ബിഷപ്പ് ഓഫ് കോട്ടയം), എം. പി. ജേക്കബ്, .., ജോര്‍ജ് ഏബ്രഹാം, പാവുണ്ണി, എം. ...... വികാരി ജനറല്‍, ചങ്ങനാശ്ശേരി, ........ (ഇംഗ്ലീഷ് മാറ്റര്‍ ചേര്‍ക്കണം)

മരണം മുതല്‍ 57 ദിവസത്തേക്കു നിത്യ കുര്‍ബാനയും 3, 9, 30, 40 ദിവസങ്ങളില്‍ മുന്നുമ്മേല്‍ കുര്‍ബാനയും അച്ചന്മാര്‍ക്കു കഞ്ഞിയും വൈകിട്ട് സദ്യയും ഉണ്ടായിരുന്നു. 57-ാം ദിവസവും അച്ചന്മാര്‍ക്കു കഞ്ഞി കൊടുത്തു. 40-ാം ദിവസം (40 കന്നി 17-ാം തീയതി) ദൈവകൃപയാല്‍ വളരെ ഭംഗിയായി കഴിഞ്ഞുകൂടി. അതിനു 75 പറ അരിയും നൂറോളം രൂപായും ചിലവായി. നമ്മുടെ കൂട്ടത്തിലും വടക്കുംഭാഗത്തിലുമുള്ള ചിലരുടെ സ്വല്പമായ സഹായങ്ങളും ഉണ്ടായി. നമ്മുടെ കൂട്ടത്തില്‍ കല്ലിശ്ശേരി മുതല്‍ കോട്ടയം വരെയുള്ള എല്ലാ അച്ചന്മാരും മിക്ക ഇടവകയിലെയും പ്രമാണികളും ഹാജരായിരുന്നതു കൂടാതെ വടക്കുംഭാഗത്തിലും പലരുണ്ടായിരുന്നു. അനേകം സാധുക്കള്‍ (ആയിരത്തോളം) വന്നിരുന്നവര്‍ക്കു തൃപ്തിയായി ഭക്ഷണം കൊടുത്തു. ഈ അടിയന്തിരം ശനിയാഴ്ച കഴിച്ചതുകൊണ്ടു സ്ഥലത്തുള്ള റോമന്‍ കത്തോലിക്കരാരും വന്നില്ല. വേറെ സൗകര്യമായ ദിവസമില്ലാഞ്ഞതു കൊണ്ടായിരുന്നു ശനിയാഴ്ച കഴിച്ചത്. റോമാക്കാര്‍ക്കു അന്ന് ഇറച്ചിക്കു പകരം മുട്ട കറിയും തയ്യാറാക്കിയിട്ടുണ്ടായിരുന്നു. എങ്കിലും അസൂയയും ദുര്‍വാശിയും നിമിത്തമെന്നു തോന്നുന്നു അവരിലാരും വന്നില്ല. അവരുടെ അറിവില്ലാഴിക എന്നല്ലാതെ എന്തു പറയേണ്ടു. ദൈവം അറിവും ജ്ഞാനവും അവര്‍ക്കു കൊടുത്ത് അവര്‍ ഇത്തരം മൂഢത്തം ഇനിയെങ്ങും കാണിക്കാതിരിക്കട്ടെ. പരിപ്പില്‍ തണ്ണാകുരിയിലെയും തയ്യിലെയും ആളുകളും കൈനടിയില്‍ പള്ളിത്താനത്തു ലൂക്കാ മത്തായി അവര്‍കളും വന്ന് ഇറച്ചിക്കു പകരം മുട്ട കൂട്ടി ഉണ്ടതിനാലാണ് ഇവിടുത്തുകാരുടെ പ്രവൃത്തി മൂഢത എന്നു പറഞ്ഞത്. അച്ചാച്ചന്‍ അവരില്‍ ഓരോരുത്തര്‍ക്കും ചെയ്തുകൊടുത്തിട്ടുള്ള ഉപകാരങ്ങളും, ഒരു പുരയിടകേസ് സംബന്ധിച്ച് അവരുടെ സമുദായം ഇപ്പോഴും ഇവിടുത്തെ പിടിയില്‍ ഇരിക്കുന്ന സംഗതിയും പുത്തന്‍കൂറ്റുകാര്‍ പഴയതിലേക്കു ചേരുന്നതിനു അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന ശ്രമങ്ങളും ഓര്‍ത്താല്‍ ഈ സ്വല്പകാര്യത്തില്‍ അവര്‍ ഭിന്നിച്ചിരിക്കുന്നത് അറിവില്ലാഴിക കൊണ്ടല്ലയോ. ഏതെങ്കിലും നമുക്ക് അവരോട് യാതൊരു വിരോധവുമില്ല. ദൈവം അവരോടു ക്ഷമിക്കയും അവര്‍ക്കു വേണ്ട ജ്ഞാനം കൊടുക്കയും ചെയ്വാന്‍ ദൈവത്തെ പ്രാര്‍ത്ഥിക്കുന്നതേയുള്ളു. 

2. 1914 ഓഗസ്റ്റ് മാസം മുതല്‍ യൂറോപ്പില്‍ ഭയങ്കരമായ യുദ്ധം നടന്നു വരുന്നു. ജര്‍മ്മനിയും ഓസ്ട്രിയായും ഒരു ഭാഗത്തും റഷ്യാ, ഫ്രാന്‍സ്, ഇംഗ്ലണ്ട് ഇവര്‍ മുഖ്യമായി മറ്റേ ഭാഗത്തും നിന്നാണ് യുദ്ധം ചെയ്യുന്നത്. കാരണങ്ങള്‍ പലതുണ്ടെങ്കിലും ജര്‍മ്മനിയുടെ വലിയ ഉയര്‍ച്ച കണ്ടു മറ്റുള്ളവര്‍ക്കുണ്ടായ അസൂയയാണ് മുഖ്യ കാരണം. യുദ്ധത്തിനുള്ള ഉടന്‍ കാരണം ഓസ്ട്രിയായിലെ കിരീടാവകാശിയെ സേര്‍വിയായിലെ ഒരു സ്ലാവുകാരന്‍ ജൂണ്‍ 28-നു കൊന്നതാണ്. ഓസ്ട്രിയാ സേര്‍വിയായോടു യുദ്ധത്തിനു ഭാവിച്ചപ്പോള്‍ സ്ലാവു വര്‍ഗ്ഗക്കാരായ റഷ്യക്കാര്‍ സേര്‍വിയരോടു ചേരുകയും ജര്‍മ്മന്‍കാര്‍ ഓസ്ട്രിയരോടു ചേരുകയും ചെയ്തു. ജര്‍മ്മന്‍കാര്‍ യുദ്ധത്തിനു ഒരുങ്ങിയപ്പോള്‍ ഇംഗ്ലീഷുകാര്‍ ഭയന്നു അവരും യുദ്ധത്തിനു ഒരുങ്ങയും അവരോടു കൂടെ .... എന്ന ഉടമ്പടിയില്‍ ചേര്‍ന്നിരുന്ന ഫ്രഞ്ചുകാരും ചേരുകയുമാണ് ചെയ്തത്. ഏതെങ്കിലും ഓഗസ്റ്റ് 13-ാം തീയതിയോടു കൂടെ എല്ലാ യൂറോപ്യന്‍ മഹത്ശക്തികളും ഓരോ വശത്തു ചേര്‍ന്ന് യുദ്ധപ്രഖ്യാപനം ചെയ്തു കഴിഞ്ഞു. ചരിത്രത്തില്‍ ഇതിനു മുമ്പുണ്ടായിട്ടില്ലാത്ത ഒരു മഹാ ഭയങ്കരമായ യുദ്ധമാണിത്. ഇതില്‍ ഇംഗ്ലണ്ടിനെ സഹായിപ്പാനായി കാനഡാ, ഓസ്ട്രിയ മുതലായ കോളനികളില്‍ നിന്നും ഇന്ത്യായില്‍ നിന്നും സൈന്യങ്ങളെ അയച്ചുകൊടുക്കുന്നുണ്ട്. യുദ്ധം കൊണ്ടു ഇന്ത്യയിലെ കച്ചവടത്തിനു വളരെ ദോഷം ഭവിച്ചിട്ടുണ്ട്. കൊപ്രാ, കയര്‍, കുരുമുളക്, ചുക്ക് മുതലായ നാട്ടിലെ സാമാനങ്ങള്‍ യൂറോപ്പിലേക്കു പോകാഴികയാല്‍ നൂറ്റുക്കു ആറു രൂപാ വരെ വിലയുണ്ടായിരുന്ന തേങ്ങായ്ക്കു ഒട്ടും വിലയില്ലാതെയാകയും മറ്റു സാമാനങ്ങളും കയറിപ്പോകാതെയും ഇരിക്കുന്നു. ആളുകള്‍ വളരെ കഷ്ടപ്പെടുന്നു. 

3. നാലാം പുസ്തകം 280-ാം വകുപ്പില്‍ പറഞ്ഞിരിക്കുന്ന മാക്കിയില്‍ മെത്രാന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി അദ്ദേഹത്തിന്‍റെ സെക്രട്ടറിയായിരുന്ന കുമരകത്തു ചൂളപറമ്പില്‍ ചാണ്ടിയച്ചനെ നിയമിച്ചു 1914 സെപ്റ്റംബര്‍ 16-നു കമ്പി വരികയുണ്ടായി. പുതിയ മെത്രാന്‍ ഇംഗ്ലീഷ് പഠിച്ചിട്ടുള്ളവനും പരിഷ്കൃതമാനസനുമായ ഒരു ചെറുപ്പക്കാരനാണ്. 

4. അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസിനെ (ലഃ ജമൃശേമൃരവ) വീണ്ടും പാത്രിയര്‍ക്കീസായി സിംഹാസനത്തില്‍ പ്രവേശിപ്പിച്ചെന്നും മറ്റും അദ്ദേഹത്തിന്‍റെ ഒരു കല്പന മുടക്കപ്പെട്ട ദീവന്നാസ്യോസ് മെത്രാനു വന്നതായി മനോരമയില്‍ കാണുന്നു. ഇത് വാസ്തവമല്ലെന്നും അബ്ദല്‍ മശിഹാ റോമായില്‍ നിന്നു തിരിയെ സുറിയാനി സഭയില്‍ ചേരുകയും അദ്ദേഹത്തോടു കൂടെ ഊര്‍ശ്ലേമിലെ മെത്രാനായിരുന്ന മുടക്കപ്പെട്ട ഈവാനിയോസ് ഏലിയാസും റോമ്മായില്‍ നിന്നു തിരിയെ വരുകയും ഇവരുടെ തിരിച്ചുവരവില്‍ സന്തോഷിച്ചു മര്‍ദീനിലെ സുറിയാനിക്കാര്‍ ഇവരെ മുടിയനായപുത്രനെപ്പോലെ ആഘോഷപൂര്‍വ്വം എതിരേറ്റു സ്വീകരിച്ചു കുര്‍ക്കുമായുടെ ദയറായില്‍ ഒരു മുറി കൊടുത്തു അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവായ്ക്കു എഴുതി അയച്ചു അദ്ദേഹത്തിന്‍റെ കല്പന വരുന്നതുവരെ അവരെ അവിടെ തല്‍ക്കാലത്തേക്കു താമസിപ്പിക്കുക മാത്രമേ ചെയ്തുള്ളു എന്നും ബാവായുടെ കക്ഷിക്കാര്‍ പറയുന്നു. 

5. കേരളീയരില്‍ വച്ച് ഇദംപ്രഥമമായി ഐ.സി.എസ്. പരീക്ഷാ വിജയം സമ്പാദിച്ച ആളും എന്‍റെ ഒരു കൂട്ടു വിദ്യാര്‍ത്ഥിയുമായിരുന്ന കെ. പി. പത്മനാഭപിള്ള എം.എ., ഐ.സി.എസ്. അവര്‍കളുടെ പിതാവും ഈ കുടുംബത്തോടു വളരെ സ്നേഹത്തില്‍ ഇരുന്ന ആളുമായ പ്രാക്കുളം സി. പത്മനാഭപിള്ള അവര്‍കള്‍ 1090 കന്നി 18-നു പരലോക പ്രാപ്തനായിരിക്കുന്നു. ഇയാളുടെ പേര്‍ക്ക് ഇംഗ്ലീഷില്‍ എഴുത്തുകള്‍ ശീമയിലേക്കു എഴുതിക്കൊടുത്തുകൊണ്ടിരുന്നതുകൊണ്ടാണ് അച്ചാച്ചനും ഇയാളും തമ്മില്‍ വലിയ സ്നേഹമുണ്ടായത്. അച്ചാച്ചനു പല സമ്മാനങ്ങള്‍ പലപ്പോഴായി കൊടുത്തിട്ടുള്ളതു കൂടാതെ എന്നെപ്പറ്റി ദിവാന്‍ജിയുടെ അടുക്കല്‍ വേണ്ട ശുപാര്‍ശകള്‍ പറഞ്ഞു എനിക്കു ഒരു നല്ല ഉദ്യോഗം വാങ്ങിച്ചു തരാമെന്നു വാഗ്ദത്തം ചെയ്തിരുന്നപ്പോഴാണ് അച്ചാച്ചനും ഇയാളും മരിച്ചത്. ഇയാള്‍ ജീവിച്ചിരുന്നെങ്കില്‍ അത് സാധിക്കുമായിരുന്നു. സര്‍ക്കാരില്‍ അത്രയ്ക്കു സ്വാധീനമുള്ള ആളായിരുന്നു പ്രാക്കുളം സി. പത്മനാഭപിള്ള അവര്‍കള്‍. 

6. മേല്‍ 3-ാം വകുപ്പില്‍ പറയുന്ന ചൂളപ്പറമ്പില്‍ ചാണ്ടിയച്ചനെ 1914 നവംബര്‍ 1-നു ഞായറാഴ്ച കാണ്ടായില്‍ വച്ചു ദലഗാദും വേറെ രണ്ടു ശീമ മെത്രാന്മാരും കൂടി (ഈജിപ്തില്‍ എന്നു തോന്നുന്നു) സൂസിറാസു എന്ന സ്ഥലത്തെ മെത്രാനും കോട്ടയം മിസ്സത്തിന്‍റെ വികാരി അപ്പോസ്തോലിക്കായുമായി വാഴിക്കയും അദ്ദേഹത്തെ സ്വന്ത സമുദായക്കാര്‍ നവംബര്‍ 19-നു വ്യാഴാഴ്ച കുമരകത്തു നിന്നു ആഘോഷസമേതം എതിരേറ്റു സ്ഥലത്തെ എടക്കാട്ടു പള്ളിയില്‍ കൊണ്ടുവരികയും ചെയ്തു. സമുദായത്തിന്‍റെയും കോട്ടയത്തുള്ള റോമാക്കാരുടെയും വകയായി രണ്ടു മംഗളപത്രങ്ങള്‍ സ്വീകരിക്കയും പള്ളിയില്‍ വച്ചു ബൂളാ വായിക്കയും ചെയ്തശേഷം തിരുനക്കരയുള്ള അദ്ദേഹത്തിന്‍റെ അരമനയിലേക്കു കരമാര്‍ഗ്ഗം എതിരേറ്റു കൊണ്ടുപോയി. അവിടെ വച്ചു വൈകുന്നേരം സ്ഥലത്തുള്ള നാനാജാതിക്കാരായ യോഗ്യന്മാരെ ക്ഷണിച്ചു ഒരു തേയില സല്‍ക്കാരം കൊടുക്കുകയുണ്ടായി. അതില്‍ ഞാനും പങ്കെടുത്തു. അനേകര്‍ വരികയും മെത്രാനെ സ്തുതിച്ചു ചിലര്‍ പ്രസംഗിക്കയും മെത്രാന്‍ ഭംഗിയായി മറുപടി പറയുകയും ചെയ്തു. ഇദ്ദേഹം കോട്ടയത്തു ഒരു സമ്മതനാണ്. 

7. മലബാര്‍ കൃഷി വ്യവസായ കമ്പനിയുടെ മൂന്നാമത്തെ പൊതുയോഗം 1090 ധനു 4-നു കുറിച്ചിയില്‍ പള്ളിക്കൂടത്തില്‍ വച്ചു കൂടുകയും ടി കമ്പനിയുടെ സെക്രട്ടറിയായിരുന്ന അച്ചാച്ചന്‍റെ മരണത്തില്‍ അനുശോചിച്ചു ഒരു നിശ്ചയം പാസ്സാക്കയും പകരം സെക്രട്ടറിയായി അടുത്ത പൊതുയോഗം വരെ എന്നെ നിയമിക്കയും ചെയ്തു. 

ഇടവഴിക്കല്‍ ഡയറി 4:241-284

241. നീലംപേരൂര്‍ പള്ളി ഇടവകയില്‍ ചേര്‍ന്ന വാലടിയില്‍ തേര്‍വാലടി ആനക്കാട്ടു ഈ കുടുംബങ്ങളില്‍ ഉള്‍പ്പെട്ട വീട്ടുകാരുടെ ശ്രമത്താല്‍ തുരുത്തിയില്‍ മുളയ്ക്കാംതുരുത്തിപാറ എന്ന സ്ഥലത്തു ഒരു പള്ളി 1912 ഈയോര്‍ 3-നു 1087 ഇടവം 3-നു വ്യാഴാഴ്ച സ്വര്‍ഗ്ഗാരോഹണ പെരുന്നാള്‍ ദിവസം എന്നാല്‍ (മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായാല്‍) കല്ലിടപ്പെടുകയും കുര്‍ബാന ചൊല്ലുകയും ചെയ്തു. ഈ പള്ളി സ്ഥാപിച്ചത് ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ ആകുന്നു. 

242. മേല്‍ 237-ാം വകുപ്പില്‍ പറയുന്നപ്രകാരം കോട്ടയത്തു ചെറിയപള്ളിയും പുത്തന്‍പള്ളിയും പുത്തനങ്ങാടി കുരിശുപള്ളിയും സെമിനാരി പള്ളിയും പൂട്ടിയ ശേഷം മുറയ്ക്കു രണ്ടു മാസം കഴിയുമ്പോള്‍ തുറന്നു കൊടുക്കാന്‍ മജിസ്ട്രേറ്റിനു ചുമതലയുണ്ടെങ്കിലും തുറന്നാല്‍ കലഹമുണ്ടാകുമെന്നുള്ള കാരണത്താല്‍ ഇരുകക്ഷികളും തമ്മില്‍ രാജിപ്പെടുകയോ ഒരു സിവില്‍ വ്യവഹാരത്താല്‍ തീര്‍ച്ചപ്പെടുകയോ ചെയ്യുന്നതുവരെ ഈ പള്ളികള്‍ തുറക്കുവാന്‍ പാടില്ലെന്നു ഹജൂര്‍ അനുവാദപ്രകാരം 1087 മേടമാസത്തില്‍ ഗവര്‍മെന്‍റ് ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.

243. എന്‍റെ ജ്യേഷ്ഠപുത്രന്‍ മാത്തു ഫീലിപ്പോസിന്‍റെ മകന്‍ ഇ. പി. മാത്യു 1911 ഏപ്രില്‍ മാസത്തില്‍ നടന്ന ബി.എ. പരീക്ഷയില്‍ മലയാളം, ചരിത്രം ഈ രണ്ടു വിഷയങ്ങളിലും ചേരുകയും ജയിക്കയും ചെയ്തു. പിന്നീട് 1912 ഏപ്രില്‍ മാസത്തിലെ പരീക്ഷയില്‍ ഇംഗ്ലീഷിലും അവന്‍ ജയിച്ചിരിക്കയാല്‍ ഇപ്പോള്‍ മുഴുവന്‍ ബി.എ. ക്കാരനായിരിക്കുന്നു. ദൈവത്തിനു സ്തുതി.  

244. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവായുടെ വരവിങ്കല്‍ ഉണ്ടായ മലയാളത്തെ മേല്‍ വിവരിച്ചിട്ടുള്ള കുഴപ്പങ്ങളുടെ ഫലമായി മുടക്കപ്പെട്ട മാര്‍ ഗീവര്‍ഗീസ് ദീവന്നാസ്യോസ് മെത്രാന്‍റെയും ആ കക്ഷികളുടെയും ശ്രമത്താല്‍ മേല്‍ 176-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്ന മാര്‍ ഇഗ്നാത്യോസ് അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് ബാവായെ മലയാളത്തേക്കു ക്ഷണിച്ചു വരുത്തിയിരിക്കുന്നു. ഇവര്‍ തങ്ങളുടെ പാത്രിയര്‍ക്കീസായിട്ടു ഇദ്ദേഹത്തെ സ്വീകരിച്ചിരിക്കുന്നു. അദ്ദേഹം മുടക്ക് അസാധുവാണെന്നും മറ്റും മുമ്പ് കമ്പിയും കല്പനകളും അയച്ചിട്ടുള്ളതുമായി വിവരിച്ചിട്ടുണ്ടല്ലോ. അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് ബാവായുടെ വരവിനു വേണ്ടി ദീവന്നാസ്യോസും കൂട്ടരും നൂറു പവന്‍ അദ്ദേഹത്തിനു അയച്ചിട്ടുണ്ട്. അതനുസരിച്ചു അദ്ദേഹം പുറപ്പെട്ട് 1912 ഇടവ മാസത്തില്‍ ബാഗ്ദാദില്‍ എത്തുകയും അവിടെ നിന്നു പുറപ്പെട്ടതായി കമ്പി അടിക്കയും ചെയ്തു. പിന്നീട് ആ മാസത്തില്‍ തന്നെ അദ്ദേഹം കറാച്ചി തുറമുഖത്തു വന്നിറങ്ങിയതായി കമ്പി വരികയാല്‍ അദ്ദേഹത്തെ എതിരേറ്റു കൊണ്ടുവരുവാന്‍ ഇവിടെ നിന്നു എം.എ. ക്കാരന്‍ ഗീവര്‍ഗീസ് കത്തനാര്‍ മുതല്‍പേര്‍ ബോംബേയ്ക്കു പോയിരിക്കുന്നു. ഇദ്ദേഹം ഈ നാട്ടില്‍ വന്നാല്‍ വളരെ കലഹം ഉണ്ടാകുന്നതാകകൊണ്ടു ഇവിടെ പ്രവേശിപ്പിക്കരുതെന്നും മറ്റും കൂറിലോസ് മെത്രാനും കൂട്ടരും ഹര്‍ജിയും കമ്പിയും മദ്രാസിനും മഹാരാജാവ് മുതല്‍പേര്‍ക്കും അയച്ചുകൊണ്ടിരിക്കുന്നു. ഇവരുടെ ഹര്‍ജിക്കു ഗവര്‍മെന്‍റ് നിഷ്പക്ഷമായിരിക്കയേ ഉള്ളൂ എന്ന് റസിഡണ്ട് മറുപടി കൊടുത്തതായി കേള്‍ക്കുന്നു. 

245. മാര്‍ ഇഗ്നാത്യോസ് അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് കറാച്ചിയില്‍ നിന്നും ബോംബെയില്‍ എത്തുകയും അവിടെ വച്ചു എം.എ. ക്കാരന്‍ ഗീവര്‍ഗീസ് കത്തനാര്‍ മുതല്‍പേര്‍ ചെന്നു കാണുകയും ഒരുമിച്ചു ബോംബെയില്‍ നിന്നും 1912 ജൂണ്‍ 8-നു പുറപ്പെട്ട് പട്ടാമ്പി വഴി കുന്നംകുളങ്ങരയില്‍ എത്തുകയും അവിടെ കുറച്ചു ദിവസം താമസിച്ചശേഷം കൊച്ചിയില്‍ എത്തുകയും ചെയ്തിരിക്കുന്നു. കൊച്ചിയില്‍ നിന്നു തെക്കന്‍പറവൂര്‍, മുളന്തുരുത്തി ഈ പള്ളികളിലേക്കു പോയിരിക്കുന്നു. 

246. അബ്ദുള്ളാ പാത്രിയര്‍ക്കീസ് ഇവിടെ നിന്നു പോയശേഷം ഈജിപ്റ്റില്‍ കെയ്റോ പട്ടണത്തില്‍ എത്തി. അവിടെ ഏഴെട്ടു മാസമായി താമസിച്ചു വരുന്നു. അവിടെ ഇത്ര അധികം താമസിക്കുന്നതിന്‍റെ കാരണം സൂക്ഷ്മമായി അറിയാന്‍ പാടില്ല എങ്കിലും ഈജിപ്റ്റില്‍ ഉള്ള ഒരു ഇറ്റാലിയന്‍ ബാങ്കില്‍ പാത്രിയര്‍ക്കീസിന്‍റെ പണം ഇട്ടിട്ടുള്ളത് സമുദായം വകയാണെന്നും പലിശയല്ലാതെ മുതല്‍ പാത്രിയര്‍ക്കീസിനു കൊടുത്തു കൂടാ എന്നു തുര്‍ക്കിയിലെ മെത്രാന്മാര്‍ ബാങ്കുകാര്‍ക്കു നോട്ടീസ് അയച്ചിട്ടുള്ളതിനാല്‍ ബാവാ അതിനെ ഭേദപ്പെടുത്തുവാന്‍ വേണ്ടി ഈജിപ്റ്റില്‍ താമസിക്കുന്നതാണെന്നും കേള്‍ക്കുന്നു. ബാവായ്ക്കു അവിടെവച്ചു വാതത്തിന്‍റെ ദീനം പിടിപെട്ടിരിക്കുന്നു എന്നും കേള്‍വിയുണ്ട്. 

247. അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസിന്‍റെ പാസ്പോര്‍ട്ട് മനോരമയില്‍ പ്രസിദ്ധപ്പെടുത്തി കാണുന്നു. പഴയസുറിയാനിക്കാരുടെ പാത്രിയര്‍ക്കീസ് എന്ന് അതില്‍ ബാവായുടെ പേര്‍ വര്‍ണ്ണിച്ചിരിക്കുന്നത് കൂടാതെ ആത്മീയാധികാരം നടത്താന്‍ വരുന്നതില്‍ ആരും തടയരുതെന്നും പറയുന്നുണ്ട്. ഇത് ശരിയായ പാസ്പോര്‍ട്ടാണോ എന്നു സംശയമുണ്ട്. 

248. മേല്‍ 232-ാം വകുപ്പില്‍ പറഞ്ഞിരിക്കുന്നതുപോലെ വട്ടിപ്പണക്കാര്യം മദ്രാസ് ഗവര്‍മെന്‍റില്‍ ആലോചിച്ച ശേഷം കൂറിലോസ് മെത്രാനും ട്രസ്റ്റികള്‍ക്കും കൂടി രണ്ടു വര്‍ഷത്തെ പലിശ റസിഡണ്ട് കൊടുത്തതു അവരെക്കൊണ്ടു തിരിയെ കെട്ടി വെയ്പ്പിച്ചു പലിശ കോര്‍ട്ടില്‍ കെട്ടി വച്ചു രണ്ടു കക്ഷികളെയും പ്രതി ചേര്‍ത്ത് റസിഡണ്ട് ഒരു ഇന്‍റര്‍പ്ലീഡര്‍ വ്യവഹാരം ചെയ്യണമെന്നു മദ്രാസ് ഗവര്‍മെന്‍റില്‍ നിന്നും 1912 ജൂലൈ മാസത്തില്‍ തീര്‍ച്ച ചെയ്തിരിക്കുന്നു. അതിനാല്‍ കെട്ടി വാങ്ങിച്ച രണ്ടു വര്‍ഷത്തെ പലിശ തിരിച്ചു റസിഡണ്ടാപ്പീസില്‍ ഏല്പിക്കണമെന്ന് റസിഡണ്ട് കൂറിലോസ് മെത്രാനും കൂട്ടു ട്രസ്റ്റികള്‍ക്കും നോട്ടീസയച്ചിരിക്കുന്നു. 

249. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ കല്പനപ്രകാരം അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയില്‍ അദ്ദേഹത്തിന്‍റെ ഭാഗത്തുള്ളവര്‍ 1088 ചിങ്ങം 12-നു ചൊവ്വാഴ്ച പരുമല സെമിനാരിയില്‍ ഒരു യോഗം കൂടിയിരുന്നു. അവിടെ എന്തെല്ലാം നിശ്ചയിച്ചു എന്ന് പരസ്യമായി അറിയിച്ചിട്ടില്ലെങ്കിലും മുറിമറ്റത്തില്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായെ കിഴക്കിന്‍റെ കാതോലിക്കാ (മഫ്രിയാനാ) ആയിട്ടു വാഴിക്കണമെന്നും പുന്നൂസ് റമ്പാന്‍, വാകത്താനത്തു കാരുചിറ റമ്പാന്‍ മുതലായി നാലഞ്ചു പേരെ മെത്രാന്മാരായി വാഴിക്കണമെന്നും തീര്‍ച്ചയാക്കയും അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് ബാവാ അതിനെ സമ്മതിക്കയും ചെയ്തു. 

250. 1912 സെപ്റ്റംബര്‍ മാസം 8-നു 1088 ചിങ്ങം 24-നു ഞായറാഴ്ച പരുമല സെമിനാരി പള്ളിയില്‍ വച്ച് കല്ലാശ്ശേരില്‍ പുന്നൂസ് റമ്പാനെ ഗ്രീഗോറിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്തായായി മാര്‍ ഇഗ്നാത്യോസ് അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് വാഴിച്ചിരിക്കുന്നു. അപ്പോള്‍ മുറിമറ്റത്തില്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായും വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും കൂടെ ഉണ്ടായിരുന്നു. ഈ ഗ്രീഗോറിയോസ് കുറിച്ചി പള്ളി ഇടവകയില്‍ ഉള്‍പ്പെട്ട കല്ലാശ്ശേരില്‍ ഉലഹന്നന്‍റെ മകന്‍ ആകുന്നു. 

251. മേല്‍ 249-ാം വകുപ്പില്‍ പറയുന്നപ്രകാരം മുറിമറ്റത്തില്‍ മാര്‍ പൗലോസ് ഈവാനിയോസ് മെത്രാപ്പോലീത്തായെ മാര്‍ ബസേലിയോസ് എന്ന പേരില്‍ കിഴക്കിന്‍റെ കാതോലിക്കാ എന്ന സ്ഥാനത്തില്‍ മാര്‍ അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് 1088-മാണ്ടു ചിങ്ങം 31-നു 1912 സെപ്റ്റംബര്‍ 15-നു ഈലൂല്‍ 2-നു ഞായറാഴ്ച നിരണത്തു പള്ളിയില്‍ വച്ച് വാഴിച്ചിരിക്കുന്നു. അപ്പോള്‍ പാത്രിയര്‍ക്കീസിനോടു കൂടി മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും പുതിയ മെത്രാന്‍ മാര്‍ ഗ്രീഗോറിയോസും ഉണ്ടായിരുന്നു.

252. തുര്‍ക്കി ഗവര്‍മെന്‍റ് അംഗീകരിച്ചിരിക്കുന്ന ന്യായമായ പാത്രിയര്‍ക്കീസ് അബ്ദുള്ളാ ആണെന്നും അബ്ദല്‍ മശിഹാ സ്ഥാനത്തില്‍ നിന്നു തള്ളപ്പെട്ടവനാണെന്നും ആ വിവരം ഇവിടെ അറിയിക്കണമെന്നും തുര്‍ക്കി ഗവര്‍മെന്‍റിന്‍റെ ലണ്ടനിലെ അംബാസിഡര്‍ ഇംഗ്ലീഷ് ഗവര്‍മെന്‍റിനെ അറിയിച്ചിരിക്കുന്നതായി ഇംഗ്ലീഷ് ഗവര്‍മെന്‍റ് തിരുവിതാംകൂര്‍, കൊച്ചി ഗവര്‍മെന്‍റുകളെ അറിയിക്കയും ഹജൂരില്‍ നിന്നും പേഷ്ക്കാരന്മാര്‍ക്കും ഡിവിഷനില്‍ നിന്നും താലൂക്കുകളിലേക്കും എഴുതിയയ്ക്കയും ചെയ്തിരിക്കുന്നു. 

253. പാമ്പാക്കുട ചെറിയപള്ളിയില്‍ വികാരിയായ പാലപ്പള്ളില്‍ പൗലോസ് കത്തനാര്‍ മാര്‍ അബ്ദുള്ളാ പാത്രിയക്കീസ് ബാവായ്ക്കു വിരോധമായി മുടക്കപ്പെട്ട മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ കൂടെ ചേര്‍ന്ന കാരണത്താലും കോനാട്ട് മല്പാന്‍റെ പ്രേരണയാലും മാര്‍ അബ്ദുള്ളാ പാത്രിയര്‍ക്കീസ് ടി പൗലോസ് കത്തനാരെ മുടക്കുകയും ആ പള്ളിക്കു വേറെ കത്തങ്ങളെ നിയമിക്കയും ചെയ്തു. അതെപ്പറ്റി തര്‍ക്കിച്ചു പള്ളിയുടെ കൈവശത്തെപ്പറ്റി മൂവാറ്റുപുഴ താലൂക്ക് ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റില്‍ ഒരു സമരി കേസ് വിസ്താരം നടന്നതില്‍ സമാധാന ലംഘനമുണ്ടാകുമെന്നു കണ്ടു ഒരു സിവില്‍ വ്യവഹാര തീര്‍ച്ച വരെ പള്ളി പൂട്ടിയിടാന്‍ ഒരു വിധിയുണ്ടായി. ഈ വിധിയിന്മേല്‍ പൗലോസ് കത്തനാര്‍ ഹൈക്കോര്‍ട്ടില്‍ പരിശോധന അപ്പീല്‍ കൊടുത്തതില്‍ പള്ളി ടി പാലപ്പള്ളി കത്തനാരുടെയും കൈക്കാരന്മാരുടെയും കൈവശമാണെന്നു അഭിപ്രായപ്പെട്ടു. മജിസ്ട്രേറ്റ് വിധിയെ അസ്ഥിരപ്പെടുത്തി അവര്‍ക്കു നടത്തി കൊടുപ്പാന്‍ 1088 ചിങ്ങത്തില്‍ വിധിച്ചിരിക്കുന്നു.

254. മേല്‍ 238-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്ന കുലപാതക കേസ്  കോട്ടയം സെഷന്‍സ് കോര്‍ട്ടിലേക്കു കമ്മിറ്റു ചെയ്തശേഷം അവിടെ 1087-ല്‍ 29-ാം നമ്പരായി വിസ്തരിച്ചു 1088 കന്നി 26-നു വിധി പറഞ്ഞിരിക്കുന്നു. പിടികിട്ടിയ പ്രതികള്‍ 11 പേര്‍ക്കും ജീവപര്യന്തം തടവാണ് ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. അക്കര പാപ്പച്ചന്‍ മുതലായി പിടികിട്ടാനുള്ള ശേഷം  പ്രതികളെ ഉടനെ പിടിപ്പിക്കാന്‍ ആജ്ഞാപിച്ചിട്ടുമുണ്ട്. പ്രതികള്‍ക്കു അപ്പീല്‍ ഉണ്ട്.

255. മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായായ എന്നെ സിവില്‍ നിയമപ്രകാരം കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നു ഒഴിവാക്കിയിരിക്കുന്നതായി 1088 കന്നി മാസം 30-നു തിരുവിതംകൂര്‍ ഗവര്‍മെന്‍റ് ഗസെറ്റിന്‍റെ 1962-ാം പുറത്തു പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ഗസെറ്റിന്‍റെ ഇംഗ്ലീഷ് 1912 ഒക്ടോബര്‍ മാസം 15-ാം തീയതിയും നോട്ടീസിന്‍റെ നമ്പര്‍ ജെനറല്‍ നമ്പ്ര 6961 ഉം ആകുന്നു. നോട്ടീസിന്‍റെ പകര്‍പ്പ്. 
(ഇംഗ്ലീഷ് മാറ്റര്‍ ചേര്‍ക്കണം)
മേല്‍പ്രകാരം അനുവദിച്ച വിവരത്തിനു കോട്ടയം താലൂക്കില്‍ നിന്നും 1088 തുലാം 21-നു 923-ാം നമ്പ്രില്‍ എനിക്കു ഇണ്ടാസും കിട്ടിയിരിക്കുന്നു.

256. കരിനാട്ടു പള്ളി ഇടവകയില്‍ രണ്ടു കുട്ടികള്‍ക്കു 1088 തുലാം 16-നു ഞായറാഴ്ച കോട്ടയത്തു വലിയപള്ളിയില്‍ വച്ചു ഞാന്‍ മ്സമ്രോനാ പട്ടം കൊടുത്തിരിക്കുന്നു. 

257. മേല്‍ 254-ാം വകുപ്പില്‍ പറയുന്ന കുലപാതക കേസില്‍ സെഷന്‍സ് കോര്‍ട്ടിലെ വിധിയിന്മേല്‍ പ്രതികള്‍ അപ്പീല്‍ ചെയ്തു. ഹൈക്കോര്‍ട്ടില്‍ 1088-ല്‍ 38 മുതല്‍ 45 വരെ ..... ചെയ്തു. ചീഫ് ജസ്റ്റീസ് കൃഷ്ണന്‍ നായരും ജസ്റ്റീസ് മുത്തുനായരും പിള്ളയും ചേര്‍ന്ന ബഞ്ചില്‍ ഈ കേസ് കേട്ടു ഒന്നും രണ്ടും മൂന്നൂം പ്രതികളായ മുഹമ്മദീയരുടെ മേല്‍ കുറ്റം സ്ഥാപിച്ചു കീഴ്കോടതി വിധി സ്ഥിരപ്പെടുത്തുകയും ശേഷം പ്രതികളെ വിട്ടയക്കയും ചെയ്തതായി 1088 വൃശ്ചിക മാസം 13-നു വിധി പറഞ്ഞതായി കമ്പി വന്നിരിക്കുന്നു. ഈ കേസ് ഹൈക്കോര്‍ട്ടില്‍ സെഷന്‍സ് അപ്പീല്‍ 1088-ല്‍ 38 മുതല്‍ 45 വരെ നമ്പ്രാണ്. 

258. ഇന്ത്യായില്‍ ഇംഗ്ലീഷ് സഭ പല സ്ഥലത്തും സ്ഥാപിച്ചിട്ടുള്ളതും അതിനു പ്രത്യേകം ബിഷപ്പന്മാരെ നിയമിച്ചിട്ടുള്ളതുമാണെങ്കിലും യൂറോപ്യന്മാര്‍ മാത്രമാണ് ഇതേവരെ ഈ സ്ഥാനത്തില്‍ ഇരുന്നിട്ടുള്ളു. ഇപ്പോള്‍ ഒരു നാട്ടുകാരനെ ഇദംപ്രഥമമായി നിശ്ചയിച്ചിരിക്കുന്നു. ആദ്യത്തെ നാട്ടു ബിഷപ്പായി വാഴിക്കപ്പെട്ടതു തിരുനല്‍വേലി ജില്ലയില്‍ ജനിച്ചുവളര്‍ന്ന റവറണ്ട് വി. എസ്. അസ്സറിയാ എന്ന പാദ്രിയാണ്. ഇയാളെ 1912 ഡിസംബര്‍ 29-നു കല്‍ക്കത്തായില്‍ വച്ചു വാഴിച്ചിരിക്കുന്നു. മദ്രാസ് ബിഷപ്പിന്‍റെ അസിസ്റ്റന്‍റായിട്ടാണത്രെ. 

259. നീലംപേരൂര്‍ പള്ളി പരുത്തിക്കാട്ടു കുടുംബക്കാരാല്‍ സ്ഥാപിക്കപ്പെട്ടതും ആ കുടുംബക്കാര്‍ കൈസ്ഥാനം ഭരിച്ചു വരുന്നതും ഇടവകക്കാരായ മറ്റാളുകള്‍ക്കു തൃപ്തിയില്ലാതെ അവര്‍ക്കും കൈസ്ഥാനവും പട്ടവും കിട്ടണമെന്നു ആവശ്യപ്പെട്ടിട്ടു സമ്മതിക്കാതിരിക്കയാല്‍ 241-ാം വകുപ്പില്‍ പറയുന്ന തുരുത്തിയില്‍ പാറയില്‍ പള്ളി സ്ഥാപിക്കാന്‍ ഇടയായി. ഈ കാരണത്താല്‍ തന്നെ കുറിച്ചി മുറിയിലുള്ള നീലംപേരൂര്‍ പള്ളി ഇടവകക്കാര്‍ ചേര്‍ന്നു ചങ്ങനാശ്ശേരി താലൂക്ക് മഞ്ചാടിക്കര പ്രവൃത്തിയില്‍ കുറിച്ചി മുറിയില്‍ പാറപറമ്പു പുരയിടത്തില്‍ ഒരു പള്ളി സ്ഥാപിക്കയും അവിടെ 1913 മകരം (സുറിയാനി കണക്കില്‍) 15-നു 1088 മകരം 16-നു മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായായ നാം കല്ലിട്ടു കുര്‍ബാന ചൊല്ലുകയും ചെയ്തു. ഈ പള്ളി മാര്‍ ഇഗ്നാത്യോസ് നൂറോനോ സഹദായുടെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടു.  

260. ഇരവിപേരൂര്‍ ഇടവകയില്‍ കല്ലുകുഴിയില്‍ ഇട്രിയോക്കന്‍റെ മകന്‍ പുന്നൂസ് എന്ന ചെറുക്കനു കോറൂയോയായി 1913 മകരം (സുറിയാനി കണക്കില്‍) 27-നു 1088 മകരം 28-നു ഞായറാഴ്ച കോട്ടയത്തു വച്ചു ഞാന്‍ പട്ടം കൊടുത്തു. 

261. കല്ലിശ്ശേരി പള്ളി ഇടവകക്കാരായി വെമ്പാല മുതലായ സ്ഥലങ്ങളിലുള്ളവര്‍ സര്‍ക്കാര്‍ അനുവാദപ്രകാരം തിരുവല്ലാ പ്രവൃത്തിയില്‍ തെങ്ങേലി മുറിയില്‍ .......... പുരയിടത്തില്‍ നമ്മുടെ അനുവാദപ്രകാരം ഒരു തല്‍ക്കാല കെട്ടിടം ഉണ്ടാക്കി കുരിശ് വച്ചു 1913 മകരം 20-നു ഞായറാഴ്ച (1088 മകരം 21-നു) കുര്‍ബാന ചൊല്ലിയിരിക്കുന്നു. ഈ പള്ളി പ്രതിഷ്ഠിക്കാന്‍ അനുവദിച്ചതു ദൈവമാതാവിന്‍റെ നാമത്തില്‍ ആകുന്നു. 

262. വാകത്താനത്തു കാരുചിറ ഗീവര്‍ഗീസ് റമ്പാനെയും കണ്ടനാട്ടു കരോട്ടുവീട്ടില്‍ യൂയാക്കീം റമ്പാനെയും 1913 മകരം (സുറിയാനി കണക്കില്‍) 27-നു 1088 മകരം 28-നു ഞായറാഴ്ച ചെങ്ങന്നൂര്‍ പള്ളിയില്‍ വച്ചു മാര്‍ അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് ബാവാ മെത്രാന്മാരായി വാഴിച്ചിരിക്കുന്നു. പാത്രിയര്‍ക്കീസിനോടു കൂടെ മുറിമറ്റത്തില്‍ ബസേലിയോസ് കാതോലിക്കായും മെത്രാന്മാരായ ദീവന്നാസ്യോസും ഗ്രീഗോറിയോസും ഉണ്ടായിരുന്നു. ഇവരില്‍ ഗീവറുഗീസ് റമ്പാനു പീലക്സിനോസ് എന്നും യൂയാക്കീം റമ്പാനു ഈവാനിയോസ് എന്നും സ്ഥാനപ്പേര്‍ നല്‍കിയിരിക്കുന്നു. 

263. മാര്‍ ഇഗ്നാത്യോസ് അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് തെക്കന്‍ പള്ളികളില്‍ സഞ്ചരിച്ചശേഷം കോട്ടയം ഡിവിഷനിലുള്ള പള്ളികളില്‍ സഞ്ചരിക്കാന്‍ കോട്ടയം പേഷ്ക്കാര്‍ അനുവദിച്ചില്ല. ലഹളയുണ്ടാകുമെന്ന് എതിര്‍കക്ഷികളുടെ ഹര്‍ജി ഉണ്ടായിരുന്നതുകൊണ്ടാണ് പേഷ്ക്കാര്‍ അനുവദിക്കാഞ്ഞത്. ബാവാ 1913 മാര്‍ച്ച് 3-നു 1088 കുംഭം 20-നു തിങ്കളാഴ്ച രാത്രി പരുമല നിന്നും എറണാകുളത്തേയ്ക്കും ഉടനെ തന്നെ അവിടെ നിന്നു തീവണ്ടി മാര്‍ഗ്ഗം ബോംബേയ്ക്കും പോയി. ആ വഴി സ്വദേശത്തേക്കു മടങ്ങുകയാണ്. ഊര്‍ശ്ലേം വഴിക്കാണ് പോകുന്നത്. 

264. തൃശിനാപ്പള്ളിയില്‍ താമസിക്കുന്ന സുറിയാനി വിദ്യാര്‍ത്ഥികളുടെ ഉപയോഗത്തിനായി ഒരു സുറിയാനി പട്ടക്കാരന്‍ തൃശിനാപള്ളിയില്‍ ഇംഗ്ലീഷ് പള്ളിയില്‍ കുര്‍ബാന ചൊല്ലുന്നതിനു മദ്രാസ് ബിഷപ്പ് അനുവദിച്ചതനുസരിച്ച് രാമംഗലത്തു പെലയന്‍കാട്ടില്‍ യോഹന്നാന്‍ കത്തനാര്‍ 1913 മാര്‍ച്ച് 2-നു ഞായറാഴ്ച തൃശിനാപ്പള്ളിയിലെ ഇംഗ്ലീഷ് പള്ളിയില്‍ സുറിയാനി കുര്‍ബാന ചൊല്ലിയിരിക്കുന്നു. 

265. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവായ്ക്കു കണ്ണു കാണാനും ചെവി കേള്‍ക്കാനും പാടില്ലാത്തവിധത്തില്‍ പൂനിക്കിയില്‍ താമസിക്കുന്നു എന്നു അബ്ദല്‍ മശിഹാ ബാവായ്ക്കു ശീമയില്‍ നിന്നു എഴുത്തുകള്‍ വന്നിരിക്കുന്നതായി ആ കൂട്ടര്‍ പറയുന്നു. വാസ്തവം ദൈവത്തിനറിയാം. 

266. കിടങ്ങൂര്‍ പ്രവൃത്തിയിലുള്ള പത്തു കരകളും കിടങ്ങൂര്‍ ദേവനും അവിടത്തെ ഊരാണ്മക്കാരായ ബ്രാഹ്മണര്‍ക്കും സങ്കേതമായി കിട്ടിയിട്ടുള്ളതാകയാല്‍ അവിടെ ക്രിസ്ത്യാനി പള്ളികള്‍ സ്ഥാപിച്ചു കൂടാ എന്ന് തര്‍ക്കമുണ്ട്. അതില്‍പെട്ട പുറയാര്‍ കരയില്‍ ഒരു പള്ളി വെയ്ക്കാന്‍ 1054-ല്‍ അപേക്ഷിച്ചിട്ടു ദിവാന്‍ ശങ്കര സുബ്ബയ്യര്‍ സങ്കേതം കാരണം പറഞ്ഞു അനുവദിച്ചില്ല. 1904-ല്‍ വീണ്ടും ക്രിസ്ത്യാനികള്‍ അവിടെ ഒരു പള്ളിക്കു അപേക്ഷിച്ചു. ഈ വക അപേക്ഷകള്‍ 60 ദിവസത്തിനകം അനുവദിക്കയോ നിഷേധിക്കയോ ചെയ്യാതിരുന്നാല്‍ പള്ളി വെയ്ക്കാമെന്നു വിളംബരം ഉണ്ട്. ഈ അവധിക്കകം ഈ അപേക്ഷയ്ക്കു തീരുമാനം ഉണ്ടാകാഞ്ഞതിനാല്‍ 60 ദിവസം കഴിഞ്ഞ ഉടനെ ക്രിസ്ത്യാനികള്‍ പള്ളി സ്ഥാപിച്ചു. അതിനെപ്പറ്റി നമ്പൂതിരിമാര്‍ ഹജൂരില്‍ ബോധിപ്പിച്ചതില്‍ ക്രിസ്ത്യാനികള്‍ തിരുവെഴുത്തു വിളംബരത്തിനു വിരോധം ചെയ്തിട്ടില്ലാത്തതിനാല്‍ ഹര്‍ജി തള്ളി. അപ്പോള്‍ ഊരാണ്മക്കാര്‍ വാദികളായും മാക്കില്‍ മെത്രാന്‍, വികാരി, കൈക്കാരന്മാര്‍ മുതലായവരെയും ഗവര്‍മെന്‍റിനെയും പ്രതികളാക്കിയും ഒരു സിവില്‍ വ്യവഹാരം കോട്ടയം ജില്ലയില്‍ 1086-ല്‍ സിവില്‍ 39-ാം നമ്പ്രായി ഫയല്‍ ചെയ്തു. ദേവസ്വത്തിലേക്കു സങ്കേതാവകാശം ഉള്ളതായി തെളിവുണ്ടെങ്കിലും അവ ഓരോന്നോരോന്നായി നശിച്ചു വേദം നാമമാത്രമായി തീര്‍ന്നിരിക്കുന്നു എന്നും സങ്കേതാവകാശം ക്രിസ്ത്യാനികളുടെ മതസ്വാതന്ത്ര്യത്തെ തടയത്തക്കതല്ലെന്നും അങ്ങനെയുള്ള ഒരു അവകാശ സ്ഥാപനം, പരിഷ്ക്കാര കാലത്തെ നടപടികള്‍ക്കും സ്വാതന്ത്ര്യത്തിനും മതവിഷയത്തിലുള്ള ഗവര്‍മെന്‍റിന്‍റെ നയത്തിനും എതിരാകയാല്‍ ഒരു കോടതിക്കു അനുവദിക്കാന്‍ പാടില്ലെന്നും പറഞ്ഞു അന്യായം തള്ളി വിധിച്ചിരിക്കുന്നു. 1088 കുംഭം ഒടുവിലാണ് ഈ വിധി. 

267. ഊര്‍ശ്ലേമിലെ സുറിയാനി മെത്രാപ്പോലീത്തായായിരുന്ന മാര്‍ ഏലിയാസ് ഈവാനിയോസിനെ അബ്ദുള്ളാ പാത്രിയര്‍ക്കീസ് മുമ്പില്‍ ലണ്ടനില്‍ താമസിക്കുമ്പോള്‍ മുടക്കുകയുണ്ടായി. പിന്നീട് മലയാളത്തേക്കു വരുംവഴി ഈ മുടക്ക് തീര്‍ത്തതായി കേട്ടിട്ടുണ്ട് എങ്കിലും ഊര്‍ശ്ലേം ഇടവക അദ്ദേഹത്തിനു കൊടുക്കാതെ അവിടെ ഗ്രീഗോറിയോസ് അപ്രേം എന്നൊരു മെത്രാനെ നിയമിച്ചു. മേല്‍പറഞ്ഞ ഈവാനിയോസ് മെത്രാപ്പോലീത്തായും പൂനിക്കിലേക്കു മാര്‍ അബ്ദുള്ളാ ബാവാ വാഴിച്ച ...........യോലിയോസ് അബ്രഹാം മെത്രാപ്പോലീത്തായും കൂടി യാക്കോബായ സഭ വിട്ടു മക്കുബായ എന്നു പറയപ്പെടുന്ന റോമ്മാ സഭയ്ക്കു കീഴുള്ള പാത്രിയര്‍ക്കീസിനോടു ചേര്‍ന്നതായി അബ്ദല്‍ മശിഹാ ബാവായ്ക്കു ശീമയില്‍ നിന്നു എഴുത്തുവന്നതായി പറയുന്നു. 

268. വെളിയനാട്ടു പള്ളി പുത്തന്‍പുരയ്ക്കല്‍ കുടുംബക്കാരാല്‍ പണിയിക്കപ്പെട്ടതാണ്. അവിടെ ഇപ്പോള്‍ ഉണ്ടായിട്ടുള്ള പുതിയ പ്രമാണികള്‍ക്കു പള്ളിയില്‍ കൈസ്ഥാനവും പ്രമാണത്വവും കിട്ടാത്തതുകൊണ്ടു അവര്‍ വെളിയനാട്ടു പ്രവൃത്തിയില്‍ കുന്നാകരി മുറിയില്‍ കുന്നങ്കരി ബേതലഹേം പള്ളി എന്ന പേരില്‍ ഒരു പള്ളി പണിയിക്കയും അത് 1913 മീനം (ഓദോര്‍) 30-നു 1088 മീനം 30-നു ശനിയാഴ്ച മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായായ നാം ദൈവമാതാവായ വിശുദ്ധ കന്യകമറിയാമിന്‍റെ നാമത്തില്‍ പ്രതിഷ്ഠിക്കയും ചെയ്തു. ഈ പള്ളിയുടെ സ്ഥാപകന്മാരില്‍ പ്രധാനികള്‍ വലിയ പറമ്പന്‍, കണ്ണോത്തുകാര്‍, പുത്തന്‍കളവന്‍ മുതല്‍പേരാണ്. 

269. മേല്‍ 251-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്ന മുറിമറ്റത്തില്‍ മാര്‍ ബസേലിയോസ് കാതോലിക്കാ വയസുകാലത്തെ രോഗത്താല്‍ കോട്ടയത്തു സെമിനാരിയില്‍ താമസിക്കുമ്പോള്‍ ദീവന്നാസ്യോസ് മുതലായ മെത്രാന്മാര്‍ കൂടി കന്തീലായുടെ ക്രമം കഴിച്ചശേഷം കാതോലിക്കായെ പാമ്പാക്കുട ചെറിയപള്ളിയിലേക്കു പാലപ്പള്ളി പൗലോസ് കത്തനാര്‍ മുതല്‍പേര്‍ വന്നു കൊണ്ടുപോകയും അവിടെ വച്ചു നീസോന്‍ മാസം 19-നു 1088 മേടം 20-നു വെള്ളിയാഴ്ച (മെയ് മാസം 2-നു) കാലം ചെയ്കയും ആ പള്ളിയില്‍ തന്നെ അടക്കപ്പെടുകയും ചെയ്തു. പുത്തനായി വാഴിക്കപ്പെട്ട ഈവാനിയോസ് യൂയാക്കീം മെത്രാന്‍ കബറടക്കത്തിനു ഹാജരുണ്ടായിരുന്നു. ദീവന്നാസ്യോസ് മെത്രാനും പോയിരുന്നു. 

270. എന്‍റെ ജ്യേഷ്ഠപുത്രന്‍ ലൂക്കോസ് കത്തനാരുടെ രണ്ടാമത്തെ മകന്‍ തോമ്മായ്ക്കു 1088 മേടം 25-നു 1913 മേടം (നീസോന്‍) 24-നു പെരുനാള്‍ ദിവസം കോട്ടയത്തു വലിയപള്ളിയില്‍ വച്ച് യവ്പദ്യക്കിനോ എന്ന ശെമ്മാശുപട്ടം ഞാന്‍ കൊടുത്തു. 

271. മാര്‍ ബസേലിയോസ് കാതോലിക്കായും കല്ലാശ്ശേരി ഗ്രീഗോറിയോസ്, വാകത്താനം പീലക്സിനോസ്, കരോട്ടുവീട്ടില്‍ ഈവാനിയോസ്  ഈ മെത്രാന്മാരും അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസില്‍ നിന്നും സ്ഥാനം ഏറ്റതു സാധുവല്ലെന്നും ഇവരെ മുടക്കിയിരിക്കുന്നു എന്നും മറ്റും കാണിച്ചു അബ്ദുള്ളാ പാത്രിയര്‍ക്കീസ് കല്പന അയച്ചിരിക്കുന്നു. 1913 മീനത്തില്‍ പൂനിക്കില്‍ നിന്ന് എഴുതിയ കല്പനയാണ് ഇത്. 

272. മേല്‍ 263-ാം വകുപ്പില്‍ പറയുന്നപ്രകാരം മാര്‍ ഇഗ്നാത്യോസ് അബ്ദല്‍ മശിഹാ ബാവാ ഇന്ത്യയില്‍ നിന്ന് ഊര്‍ശ്ലേമിലേക്കു പോയശേഷം കുറച്ചു ദിവസം അവിടെയുള്ള മര്‍ക്കോസിന്‍റെ ദയറായില്‍ താമസിച്ചു. അവിടെ നിന്നും മെസപ്പത്തോമിയായിലേക്കു പോകുന്നു എന്നുള്ള ഭാവേന ഇറങ്ങി ഊര്‍ശ്ലേമിലുള്ള റോമ്മാ ലത്തീന്‍ മെത്രാന്‍റെ അടുക്കല്‍ ചെന്നു എഴുതി വച്ചു റോമ്മാ സഭയില്‍ ചേര്‍ന്നിരിക്കുന്നതായി റോമ്മായില്‍ നിന്നും പ്രസിദ്ധപ്പെടുത്തുന്ന ഒരു പത്രത്തില്‍ കണ്ടിരിക്കുന്നു. 
273. ബസേലിയോസ് കാതോലിക്കായുടെ നാല്പതാം ദിവസം അടിയന്തിരം പാമ്പാക്കുട ചെറിയപള്ളിയില്‍ വച്ച് 1088 ഇടവം 18-നു ശനിയാഴ്ച കഴിച്ചിരിക്കുന്നു. 

273 എ. അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസിനാല്‍ വാഴിക്കപ്പെട്ട ബസേലിയോസ് കാതോലിക്കായും ഗ്രീഗോറിയോസ്, ഈവാനിയോസ്, പീലക്സിനോസ് ഈ മെത്രാന്മാരും മെത്രാന്മാര്‍ അല്ലെന്നും അവരെ അയ്മേനികളായിട്ടു മാത്രമേ വിചാരിക്കാവൂ എന്നും മറ്റും മാര്‍ അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ അയച്ച കല്പനയുടെ തര്‍ജ്ജമ 1088 ഇടവ മാസത്തില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. 

274. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ മലയാളത്തു നിന്നു പോയിട്ടു മര്‍ദ്ദീനിലേക്കു പോകാതെ പൂനിക്കിയില്‍ താമസിക്കയായിരുന്നല്ലോ. ഇദ്ദേഹത്തെയും പാത്രിയര്‍ക്കാ സ്ഥാനത്തില്‍ നിന്നു മര്‍ദ്ദീനിലെ മജിലിസ് (കമ്മിറ്റിക്കാര്‍) നീക്കി സഭാകാര്യം അന്വേഷിപ്പാന്‍ മാര്‍ അത്താനാസ്യോസ്, മാര്‍ ഈവാനിയോസ് എന്ന രണ്ടു മെത്രാന്മാരെ നിയമിച്ചിരിക്കുന്നു എന്ന് 1913 ജൂലൈ 19-ലെ മലയാള മനോരമയില്‍ ഒരു മുഖപ്രസംഗത്തില്‍ പ്രസ്താവിച്ചിരിക്കുന്നു. കാരണം എന്താണെന്നു പറഞ്ഞിട്ടില്ല. അവര്‍ക്കു കിട്ടിയ അറിവ് എവിടെ നിന്നെന്നും പറഞ്ഞിട്ടില്ല.

275. മാര്‍ ഒസ്താത്യോസ് ബാവായെയും മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായെയും കോനാട്ട് മല്പാനെയും മുടക്കിയിരിക്കുന്നതായി അബ്ദല്‍ മശിഹാ തന്‍റെ യാത്രാസമയം എഴുതിയ കല്പനയുടെ തര്‍ജ്ജമ എന്നു പറഞ്ഞു ഒരു മുടക്കു കല്പന ഒരു കൂട്ടര്‍ എല്ലാ പള്ളികള്‍ക്കും അയച്ചിരിക്കുന്നു. 1088 മിഥുനത്തിലാണ് ഇത് ഇങ്ങനെ പരസ്യം ചെയ്തത്.

276. മേല്‍ 248-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്നപ്രകാരം സുറിയാനിക്കാരുടെ വക വട്ടിപ്പണത്തിന്‍റെ പലിശയെപ്പറ്റിയുള്ള ഇന്‍റര്‍പ്ലീഡര്‍ വ്യവഹാരം 1088-ല്‍ സിവില്‍ 94-ാം നമ്പ്രായി സ്റ്റേറ്റ് സെക്രട്ടറി വാദിയും  പകരം മദ്രാസ് ഗവര്‍മെന്‍റ് ചീഫ് സെക്രട്ടറി ഓണറബിള്‍ എ. ജി. കാര്‍ഡു ഒപ്പിട്ടു തിരുവനന്തപുരം ജില്ലയില്‍ ഫയല്‍ ചെയ്തിരിക്കുന്നു. അന്യായത്തിന്‍റെ തീയതി 1913 ജൂണ്‍ 4 ആണ്. പ്രതികള്‍: 1. മാര്‍ ഗീവര്‍ഗീസ് ദീവന്നാസ്യോസ് മെത്രാപ്പോലീത്താ. 2. പാലപ്പള്ളില്‍ പൗലോസ് കത്തനാര്‍. 3. ചിറക്കടവില്‍ കോരുള അബ്രഹാം. 4. മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ. 5. കോനാട്ട് കോര മാത്തന്‍ കത്തനാര്‍. 6. സി. ജെ കുര്യന്‍ ഇവരാണ്. .......... 1912 ഡിസംബര്‍ ഒന്നിനു വരെ കുടിശിഖയായി കിടപ്പുള്ള പലിശ ബ്രിട്ടീഷ് രൂപാ 3360-നു സര്‍ക്കാര്‍ രൂപ 3420. ഇത് മാര്‍ ജോസഫ് ദീവന്നാസ്യോസ് പറ്റിയതിനു പിമ്പുള്ള നാലു വര്‍ഷത്തെ പലിശയാണ്. 

277. മേല്‍ 274-ാം വകുപ്പില്‍ മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസിനെ സ്ഥാനഭ്രഷ്ടനാക്കി എന്നു പറഞ്ഞിരിക്കുന്നതു തെറ്റാണെന്നും അദ്ദേഹവും ജനങ്ങളില്‍ ചിലരും തമ്മില്‍ ചില തൃപ്തികേടുണ്ടെന്നല്ലാതെ അദ്ദേഹത്തിന്‍റെ സ്ഥാനത്തിനു ഒരു ന്യൂനതയും വന്നിട്ടില്ലെന്നും പിന്നീട് അറിവ് കിട്ടിയിരിക്കുന്നു. എന്നാലും പാത്രിയര്‍ക്കീസിന്‍റെ പ്രതിപുരുഷനായി സമുദായക്കാര്‍ ഒരു മെത്രാനെ മര്‍ദ്ദീനില്‍ കുര്‍ക്കുമാ ദയറായില്‍ നിയമിച്ചിട്ടുണ്ടെന്നറിയുന്നു. പാത്രിയര്‍ക്കീസ് ബാവാ കുറെ നാളായി ഊര്‍ശ്ലേമില്‍ തന്നെ താമസിക്കുന്നു. മലയാളത്തു നിന്നു പോയിട്ടു ഇതുവരെ മര്‍ദ്ദീനിലേക്കു പോയിട്ടില്ല (1913 ധനു). 

278. ഇംഗ്ലണ്ടില്‍ നിന്നു സ്കൂള്‍ വകയ്ക്കു എന്നു പറഞ്ഞു ഒരു പണപ്പിരിവിനു പാത്രിയര്‍ക്കീസ് ബാവാ ഇംഗ്ലണ്ടില്‍ വച്ചു പരിശ്രമിച്ചിട്ടു ഫലമില്ലാതെയാണ് അവിടെനിന്നു തിരിച്ചുപോന്നത്. എന്നാല്‍ 1913-ല്‍ ബാവാ ഊര്‍ശ്ലേമില്‍ താമസിക്കുമ്പോള്‍ മൂസല്‍കാരന്‍ അപ്രേം ബര്‍സൂം എന്നു പേരായ ഒരു റമ്പാനെ ടി പണപ്പിരിവിനായി കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പ്, ലണ്ടന്‍ ബിഷപ്പ് മുതലായ മഹാന്മാര്‍ക്കു എഴുത്തുകളും കൊടുത്തു ഇംഗ്ലണ്ടിലേക്കയച്ചു. ഈ റമ്പാന്‍ ഇംഗ്ലണ്ടില്‍ സഞ്ചരിച്ചിട്ടു യാതൊരു സഹായവും ലഭിച്ചില്ല. ആര്‍ച്ച് ബിഷപ്പ് മുതല്‍പേര്‍ അയാളുടെ കല്പനയ്ക്കു ഒരു മറുപടി പോലും കൊടുക്കാതെ അപേക്ഷ സാധിക്കാന്‍ നിവൃത്തിയില്ലെന്നു വാക്കാല്‍ പറഞ്ഞയച്ചതേയുള്ളു. ഈ റമ്പാന്‍ ചുറ്റിത്തിരിഞ്ഞു തിരിച്ചുപോകാന്‍ പോലും പണമില്ലാതെ ഡോക്ടര്‍ ബാബായുടെ അതിഥിയായി താമസിച്ചശേഷം ഡോക്ടര്‍ ബാബായുടെ ഔദാര്യത്തിന്മേല്‍  ലണ്ടനില്‍ നിന്നും പാരീസിലേയ്ക്കു തിരിച്ചു പോയിരിക്കുന്നു. ഇത് 1913 ഒടുവില്‍ ആയിരുന്നു. പാത്രിയര്‍ക്കീസ് ബാവായുടെ ലണ്ടന്‍ യാത്രയില്‍ ബാവായെക്കുറിച്ചു ഇംഗ്ലീഷ് ബിഷപ്പന്മാര്‍ക്കും മറ്റും ഉണ്ടായ ചീത്ത അഭിപ്രായമാണ് അന്നു തന്നെ ബാവായ്ക്കു ഒരു സഹായവും ലഭിക്കാതിരിപ്പാനുള്ള കാരണം. പിന്നെയും ഒരു റമ്പാനെ അയച്ചതുകൊണ്ടു കുറെക്കൂടെ ലജ്ജാവഹമായി തീര്‍ന്നതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല. 

279. വെളിയനാട്ടു പഴയപള്ളി ഇടവക പുത്തന്‍ പുരയ്ക്കലായ മൊഴച്ചേരില്‍ കോരക്കുഞ്ഞിന്‍റെ മകന്‍ ജോര്‍ജിനും മാന്നാത്തു ഇടവകയില്‍ രണ്ടു കുട്ടികള്‍ക്കും 1914 ......... 8-നു മാര്‍ സ്തേഫാനോസ് സഹദായുടെ പെരുനാള്‍ ദിവസം ഞാന്‍ കോറൂയോ പട്ടം കൊടുത്തു.

280. റോമ്മാ തെക്കുംഭാഗരുടെ മേല്‍ ത്രാലെസിന്‍റെ മെത്രാനും കോട്ടയം വികാരി അപ്പോസ്തോലിക്കായുമെന്നുള്ള നാമത്തില്‍ നിയമിക്കപ്പട്ടിരുന്ന മേല്‍ 226-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്ന മാക്കിയില്‍ മത്തായി മെത്രാന്‍ കോട്ടയത്തുള്ള തന്‍റെ ബംഗ്ലാവില്‍ താമസിച്ചുവരുമ്പോള്‍ അദ്ദേഹത്തിനു തലവേദന, പനി, നടുകഴപ്പ് മുതലായി വസൂരിയുടെ ആദ്യ ലക്ഷണങ്ങള്‍ കാണപ്പെട്ടു. ആദ്യം നിസ്സാരമായി വിചാരിച്ചു എങ്കിലും അത് കലശലായി 1914 ജനുവരി 26-നു 1089 മകരം 13-നു തിങ്കളാഴ്ച പകല്‍ അഞ്ചു മണിക്കു കാലം ചെയ്തു. സ്ഥലത്തെയും ചങ്ങനാശ്ശേരിയിലെയും ഡോക്ടര്‍മാര്‍ വന്നു ചികിത്സ ചെയ്തു. അവരുടെയെല്ലാം അഭിപ്രായത്തില്‍ ദീനം വസൂരി തന്നെയെന്നാണ് തീര്‍ച്ചപ്പെടുത്തിയത്. പുറമെ കുരുക്കള്‍ ഇറങ്ങിയില്ല. അകത്തു ഒതുങ്ങുകയാണ് ചെയ്തത്. വസൂരി എന്നുള്ള സംശയം കൊണ്ട് അത്യന്തം താല്പര്യക്കാര്‍ അല്ലാതെ വളരെ ആള്‍ക്കൂട്ടമൊന്നും ഉണ്ടായില്ല. മൃതശരീരം പെട്ടിയില്‍ വച്ചു അടച്ചു ആണി തറച്ചു ആഘോഷമൊന്നും കൂടാതെ രാത്രിയില്‍ കോട്ടയത്തു എടയ്ക്കാട്ടു പള്ളിയില്‍ കൊണ്ടുവരികയും ചൊവ്വാഴ്ച റാസ മുതലായ ശുശ്രൂഷകള്‍ കഴിച്ചു ഇടയ്ക്കാട്ടുപള്ളി മദ്ബഹായില്‍ കബറടക്കം ചെയ്കയും ചെയ്തു. കബറടക്കത്തിനു മുമ്പായി പല പള്ളിക്കാര്‍ പള്ളി സാമാനങ്ങളോടുകൂടി വന്നു ഇതില്‍ സംബന്ധിച്ചു. 

281. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ മലയാളത്തു നിന്നു തിരിച്ചു പോയിട്ടു മര്‍ദ്ദീനിലേക്കു പോകാതെ വളരെ നാളായി യെറുശലേമില്‍ താമസിച്ചു വരുന്നു. കാരണം സൂക്ഷ്മമായി അറിയാന്‍ പാടില്ലെങ്കിലും ബാവായും സഭയും തമ്മില്‍ നല്ല രസമില്ലെന്നു മിക്കവാറും തീര്‍ച്ചയാകുന്നു. അതിന്‍റെ ഫലമെന്നു തോന്നുന്നു സഭാകാര്യങ്ങള്‍ നടത്താന്‍ മെത്രാന്മാരും അയ്മേനികളും ഉള്‍പ്പെട്ട ഒരു കമ്മിറ്റിയെ അധികാരപ്പെടുത്തി തുര്‍ക്കി ഗവര്‍മെന്‍റില്‍ നിന്നു വിളംബരം ചെയ്തിരിക്കുന്നതായി 1914 ജനുവരി മാസം ഒടുവില്‍ ഇംഗ്ലണ്ടില്‍ നിന്നു കിട്ടിയ ഒരെഴുത്തില്‍ കാണുന്നു. ഇതുകൊണ്ട് പാത്രിയര്‍ക്കീസിന്‍റെ സ്വാതന്ത്ര്യാധികാരം പൊയ്പോയിരിക്കണം.

മേല്പറഞ്ഞ കമ്മിറ്റിയെ നിശ്ചയിച്ചു വിളംബരം ചെയ്ത സംഗതി ശരിയാണെന്നു പിന്നീട് തുര്‍ക്കിയില്‍ നിന്നു വന്ന ചില എഴുത്തുകള്‍ കൊണ്ടും അറിയുന്നു.

282. മുടക്കപ്പെട്ട ഗീവര്‍ഗീസ് ദീവന്നാസ്യോസിന്‍റെ സംഗതിയെക്കുറിച്ചും മലയാളത്തെ കുഴപ്പങ്ങളെക്കുറിച്ചും ആലോചിക്കാന്‍ ഡയര്‍ബക്കറില്‍ (ആമ്മീദില്‍) നൂറില്‍ അധികം ആളുകള്‍ ചേര്‍ന്ന ഒരു യോഗം കൂടി എന്നും ദീവന്നാസ്യോസിന്‍റെ മുടക്ക് തീര്‍ക്കണമെന്നു അവര്‍ ബാവായ്ക്കു എഴുത്തയച്ചു എന്നും മറ്റും കപ്പൂര്‍ത്തിലെ മെത്രാന്‍ അബ്ദല്‍ നൂര്‍ ദീവന്നാസ്യോസും ആമ്മീദില്‍ പാത്രിയര്‍ക്കാ പ്രതിനിധിയായിരിക്കുന്ന മെത്രാന്‍ തോമ്മാ അത്താനാസ്യോസും അയച്ച എഴുത്തുകള്‍ ഗീവര്‍ഗീസ് ദീവന്നാസ്യോസിനു 1914 ഫെബ്രുവരി മാസത്തില്‍ കിട്ടിയിരിക്കുന്നു. 

283. ..........

284. തുറബ്ദീനില്‍ മാര്‍ അബ്ദല്‍ ആഹാദ് പീലക്സിനോസ് എന്നു പേരായ ഒരു മെത്രാന്‍റെ എഴുത്ത് 1914 ഇടവ മാസത്തില്‍ വന്നതില്‍ അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവായുടെ കണ്ണുകള്‍ പോയി എന്നും അകത്തും വെളിക്കും ഇറക്കുന്നതു കൈയ്ക്കു പിടിച്ചു വേണമെന്നും പറഞ്ഞിരിക്കുന്നു. 

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...